ഹൈഡ്രോക്‌സിക്ലോറോക്വിൻ്റെ ക്ലിനിക്കല്‍ പരീക്ഷണം ലോകാരോഗ്യ സംഘടന താത്കാലികമായി റദ്ദാക്കി.... സുരക്ഷാ ആശങ്കയെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായിട്ടാണ് പരീക്ഷണം റദ്ദാക്കിയതെന്ന് ഡബ്ല്യു.എച്ച്.ഒ അറിയിച്ചു
ഹൈഡ്രോക്‌സിക്ലോറോക്വിൻ്റെ ക്ലിനിക്കല്‍ പരീക്ഷണം ലോകാരോഗ്യ സംഘടന താത്കാലികമായി റദ്ദാക്കി. സുരക്ഷാ ആശങ്കയെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായിട്ടാണ് പരീക്ഷണം റദ്ദാക്കിയതെന്ന് ഡബ്ല്യു.എച്ച്.ഒ അറിയിച്ചു
കൊവിഡ് രോഗികള്‍ക്ക് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്ന് നല്‍കുന്നത് മരിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് മെഡിക്കല്‍ ജേണലായ ലാന്‍സെറ്റില്‍ വന്ന പഠന റിപ്പോര്‍ട്ടിന് പിന്നാലെയാണ് തീരുമാനമെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥനോം പറഞ്ഞു.
മുന്‍കരുതല്‍ എന്ന നിലയില്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉപയോഗിച്ചുള്ള പരീക്ഷണങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണെന്നും ഇതിൻ്റെ സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ ബോര്‍ഡ് അവലോകനം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.. ഇന്ത്യ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളാണ് ഹൈഡ്രോക്സിക്ലോറോക്വിനെ കൂടുതലായി ആശ്രയിച്ചതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്
1954ൽ ഇന്ത്യയാണ് ഹൈഡ്രോക്സിക്ലോറോക്വിൻ വികസിപ്പിച്ചെടുത്തത്. 1820ൽ തന്നെ സിങ്കോണ മരത്തിന്‍റെ തൊലിയിൽ നിന്നും ഫ്രഞ്ച് ഗവേഷകർ വേര്‍തിരിച്ചെടുത്ത ക്വിനൈൻ എന്ന ആൽക്കലോയ്ഡ് ആണ് മരുന്നിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ഘടകം. ഈ ആൽക്കലോയ്ഡിൽ നിന്നാണ് ക്ലോറോക്വിൻ എന്ന മരുന്ന് ഇന്ത്യ വികസിപ്പിച്ചെടുത്തത്.
കൊവിഡ് വ്യാപകമായതോടെ ലോകരാഷ്ട്രങ്ങളെല്ലാം ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്ന് തേടി ഇന്ത്യയിലെത്താൻ ആരംഭിച്ചിരുന്നു. നേരത്തേ ഈ മരുന്ന് കയറ്റുമതി ചെയ്യുന്നത് ഇന്ത്യ വിലക്കിയിരുന്നു. എന്നാല്‍ കൊവിഡ് സാഹചര്യത്തിൽ അമേരിക്കയുടെ സമ്മര്‍ദ്ദത്തിന് മുന്നില്‍ ഇന്ത്യ വിലക്ക് നീക്കുകയായിരുന്നു . പിന്നാലെ അമേരിക്ക, ബ്രസീല്‍ ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും ഇന്ത്യ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കയറ്റി അയച്ചിരുന്നു .
കൊറോണയെ തടയാൻ പ്രതിരോധ മരുന്ന് എന്ന നിലയ്ക്ക് ഹൈഡ്രോക്സിക്ലോറോക്വിന്‍റെ ഉപയോഗം കുറച്ചു കൂടി വ്യാപകമാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ദിവസങ്ങൾക്ക് മുമ്പ് മാർഗനിർദേശവും ഇറക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് മരുന്ന് ഉപയോഗം താൽക്കാലികമായി നിർത്തിവെച്ചുകൊണ്ടുള്ള ലോകാരോഗ്യ സംഘടനയുടെ തീരുമാനം വരുന്നത്. കൊവിഡ്- 19ന് മരുന്ന് കണ്ടുപിടിക്കുന്നത് വരെ നിലവിലെ സാഹചര്യത്തില്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്ന മരുന്നായാണ് രാജ്യം ഹൈഡ്രോക്‌സിക്ലോറോക്വിനെ കണ്ടിരുന്നത്.
ഹൈഡ്രോക്‌സിക്ലോറോക്വിന്‍ താന്‍ ഒരാഴ്ച തുടര്‍ച്ചയായി കഴിച്ചിരുന്നതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കൊവിഡ് ചികിത്സക്ക് അദ്ദേഹം ഈ മരുന്ന് നല്‍കാന്‍ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. ബ്രസീല്‍ ആരോഗ്യ മന്ത്രിയും ഈ മരുന്ന് ശുപാര്‍ശ ചെയ്യുകയുണ്ടായി. ലോകരാജ്യങ്ങൾ മരുന്നിന് പിന്നാലെ പോകവെയാണ് ലോകാരോഗ്യ സംഘടനയുടെ തീരുമാനം വരുന്നത്.
കൊവിഡ് രോഗികള്‍ക്ക് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്ന് നല്‍കുന്നത് മരണസാധ്യത വർധിപ്പിക്കുമെന്നും ഗുരുതരമായ ഹൃദയപ്രശ്നങ്ങൾക്ക് വഴിവക്കുമെന്നുമുള്ള ഒരു പഠന റിപ്പോർട്ട് മെഡിക്കൽ ജേണലായ ലാൻസെറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. നൂറുകണക്കിന് ആശുപത്രികളില്‍ നിന്നായി 96,000 രോഗികളുടെ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചുള്ള പഠനത്തില്‍ ഈ മരുന്ന് രോഗികള്‍ക്ക് പ്രത്യേകിച്ച് ഗുണമൊന്നും ചെയ്തിട്ടില്ലെന്നും ലാൻസെറ്റ് പറയുന്നു.
പഠന റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഉപയോഗം നിർത്തിവെക്കാനുള്ള തീരുമാനമെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥനോം പറഞ്ഞു. ‘കൊറോണ വൈറസിന് സാധ്യമായ ചികിത്സകള്‍ പരീക്ഷിക്കുന്നതിന് നിരവധി രാജ്യങ്ങളിലെ നൂറുകണക്കിന് ആശുപത്രികളെ ചേര്‍ത്തിട്ടുള്ള സോളിഡാരിറ്റി ട്രയല്‍ എന്നുവിളിക്കുന്ന എക്‌സിക്യുട്ടിവ് ഗ്രൂപ്പുണ്ട്.
മുന്‍കരുതല്‍ എന്ന നിലയില്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉപയോഗിച്ചുള്ള പരീക്ഷണങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്’ ടെഡ്രോസ് പറഞ്ഞു. ഇതിന്റെ സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ ബോര്‍ഡ് അവലോകനം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha