ചൈനയ്ക്കെതിരേ അമേരിക്കയുടെ ആണവാക്രമണം..? 58ൽ അത് നടന്നിരുന്നേൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു!

1945 ഓഗസ്റ്റ് ആറിന് ജപ്പാനെ കീഴടക്കാനായി ഹിരോഷിമയില്‍ അമേരിക്ക ആറ്റം ബോംബ് വര്‍ഷിച്ചു. 70,000ത്തോളം പേര്‍ ഒന്നിച്ച് മരിച്ച ആ കറുത്ത ദിനം. നാഗസാക്കിയില്‍ 73,884 പേര്‍ വെന്തു ചാമ്പലായി. മഹാ ക്രൂരതയുടെ ആഘാതം ഇന്നും ജനമനസ്സുകളിൽ നിന്ന് വിട്ടു മാറിയിട്ടില്ല.
1945-ല്‍ പ്രയോഗിച്ചതിലും എത്രയോ മാരക പ്രഹരശേഷിയുള്ള ബോംബുകൾ സുരക്ഷയുടെ പേരില്‍ അനേകം ലോകരാഷ്ട്രങ്ങള്‍ തങ്ങളുടെ ആയുധപ്പുരയില്‍ ഇപ്പോഴും സൂക്ഷിക്കുന്നു. സ്ഫോടക ശേഷിയുടെ എണ്ണമനുസരിച്ച് ഗര്‍വ് പറയുകയാണ് പല രാഷ്ട്രങ്ങളും തലവൻമാരും.
മനുഷ്യത്വത്തിനും, മനുഷ്യനും നേരെ ആക്രമണം നടത്തുന്ന തീവ്രവാദികള്‍ വരെ ഇന്ന് അണുബോംബിന്റെ സൂക്ഷിപ്പുകാരാവുന്ന അവസ്ഥയിലേക്ക് എത്തിയിട്ടുണ്ടണ്ട് എന്നതാണ് പുറത്തു വരുന്ന വാര്‍ത്തകള്‍.
ഈ സാഹചര്യത്തിലാണ് തായ്‌വാന്‍ പിടിച്ചെടുക്കാൻ 1958ല്‍ ശ്രമിച്ചപ്പോള്‍ ചൈനയ്‌ക്കെതിരെ ആണവായുധങ്ങള്‍ പ്രയോഗിക്കാന്‍ അമേരിക്ക നീക്കം നടത്തിയതിന്റെ സൈനിക രേഖകള്‍ ഇപ്പോൾ പുറത്തു വരുന്നത്.
തായ്‌വാന്റെ അധീനതയിലുണ്ടായിരുന്ന ക്വെമോയി ദ്വീപില്‍ ചൈന ശക്തമായ വ്യോമാക്രമണം നടത്തിയ ഘട്ടത്തിലാണ് അന്ന് അമേരിക്കയുടെ പ്രസിഡന്റായിരുന്ന ഐസന്‍ഹോവറുടെ മുന്നില്‍ ഈ നിര്‍ദേശം ചെന്നെത്തിയത്.
തായ്‌വാന്‍ പൂര്‍ണമായി ചൈന പിടിക്കാന്‍ സാധ്യതയുണ്ടെന്നും ഇത് മേഖലയെ കൂടുതല്‍ സംഘര്‍ഷത്തിലേക്ക് നയിക്കുമെന്നുമാണ് സൈന്യം പ്രസിഡന്റിനു അന്ന് നല്‍കിയ വിവരം.
ഇത് വളരെ കാര്യമായി തന്നെ മുഖവിലയ്ക്കെടുത്ത ഐസന്‍ഹോവര്‍ ചൈനയ്‌ക്കെതിരെ ആണവായുധങ്ങള്‍ പ്രയോഗിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിച്ചുവെന്നാണ് പുറത്തു വരുന്ന രേഖകളിലൂടെ മനസ്സിലാക്കാൻ കഴിയുന്നത്.
1971ലെ വിയറ്റ്‌നാം യുദ്ധത്തില്‍ അമേരിക്ക സ്വീകരിച്ച സൈനിക നടപടികെളെക്കുറിച്ചുള്ള രേഖകകള്‍ പുറത്തു വിട്ടതിലൂടെ പ്രശസ്തനായ ഡാനിയല്‍ എല്‍സ്‌ബെര്‍ഗാണ് ഇതിന്റെ മറ്റ് വിശദാംശങ്ങളും പുറത്തു വിട്ടത്. 1958ല്‍ തായ്‌വാനോടു ചേര്‍ന്നുള്ള ദ്വീപുകള്‍ക്കു നേരെ ചൈന നടത്തിയ ആക്രമണമാണ് അമേരിക്കയെ ഇത്തരത്തിൽ ചൊടിപ്പിച്ചത്.
തായ്‌വാനില്‍ പൂര്‍ണതോതിലുള്ള ചൈനീസ് അധിനിവേശത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ടു നല്‍കിയിരുന്നു. ചൈനയെ തടയണമെങ്കില്‍ ആണവായുധങ്ങള്‍ പ്രയോഗിക്കണമെന്നും അഭ്യർത്ഥിച്ചു. ഐസന്‍ഹോവര്‍ ഭരണകൂടം ഇതെക്കുറിച്ച് ഗൗരവമായ ചര്‍ച്ചകള്‍ നടത്തിയെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.
അമേരിക്കന്‍ വ്യോമസേനയുടെ ജനറല്‍ നാഥാന്‍ ട്വിനിങ് ആണ് ആണവാക്രമണത്തിനായി ശക്തമായി വാദിച്ചത്. എന്നാല്‍, ജപ്പാനിലെ അമേരിക്കന്‍ വ്യോമത്താവളങ്ങള്‍ ലക്ഷ്യമാക്കി ചൈന പ്രത്യാക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നും ഇതു ചെറുക്കാന്‍ സജ്ജമാവണമെന്നും സംയുക്ത സൈനിക സമിതി അധ്യക്ഷന്‍ മുന്നറിയിപ്പു നല്‍കിയെന്നും രേഖകള്‍ പറയുന്നു.
അമേരിക്കയ്ക്ക് സൈനിക പ്രാധാന്യമില്ലാത്ത ഒരു പ്രദേശത്തിനു വേണ്ടി ആണവ യുദ്ധം വേണോ എന്ന ചോദ്യം വൈറ്റ്ഹൗസ് ഉന്നയിച്ചതോടെ ഈ ചര്‍ച്ച തണുത്തു. അമേരിക്ക ഇടപെട്ടാല്‍ തായ്‌വാനില്‍ സോവിയറ്റ് യൂണിയനും ഇടപെടുമെന്ന സംശയവും വൈറ്റ്ഹൗസിനുണ്ടായിരുന്നു. 1958 ഒക്‌ടോബര്‍ ആറിന് ചൈന ആക്രമണം അവസാനിപ്പിച്ചതോടെ ഇക്കാര്യത്തിലുള്ള ചര്‍ച്ചകള്‍ അമേരിക്ക പൂര്‍ണമായും ഒഴിവാക്കുകയാണ് ചെയ്തത്.
ഈയൊരു ചർച്ച ഈ കാലഘട്ടത്തിൽ പ്രാധാന്യമർഹിക്കാനായി മറ്റൊരു കാരണം കൂടിയുണ്ട്. അമേരിക്കയെ നേരിടാന്‍ ചൈന ആണവായുധത്തെ കൂട്ടുപിടിക്കുമെന്ന് മുന്നറിയിപ്പ് ഏതാനും ദിവസങ്ങൾക്ക് മുന്നേ പുറത്ത് വന്നിരുന്നു. യു.എസ്-ചൈന മത്സരം ഏറ്റവും മികച്ച ആണവായുധം ഉണ്ടാക്കുന്നതിലാണെന്നാണ് ഐക്യരാഷ്ട്രസുരക്ഷാ കൗണ്‍സില്‍ പ്രതിനിധികള്‍ ആശങ്കപ്പെടുന്നതും.
അമേരിക്കയുടെ ഏത് ആഘാതത്തിനും തിരിച്ചടിയായി ആണവായുധ പ്രത്യാക്രമണം എന്ന ചിന്തയാണ് ബീജിംഗിന്‍റേതെന്നും രഹസ്യാന്വേഷണ വിഭാഗത്തിന്റെ അന്വേഷണത്തിലൂടെ മനസ്സിലാക്കാൻ സാധിച്ചത്.
ഇന്ന് ലോകസൈനികശക്തികളില്‍ ആണവായുധത്തെ പ്രതിരോധിക്കാനും ഉടന്‍ തിരിച്ചടിക്കാനുമുള്ള ശേഷി അമേരിക്കയ്ക്കും റഷ്യയ്ക്കും മാത്രമാണുള്ളതെന്നും പ്രതിരോധവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പസഫിക് മേഖലയിലെ അമേരിക്കയുടെ സൈനിക സാന്നിദ്ധ്യം വര്‍ദ്ധിച്ചതോടെയാണ് ചൈന പ്രഹരശേഷി കൂട്ടാന്‍ തീരുമാനിച്ചത്.
https://www.facebook.com/Malayalivartha

























