അജ്ഞാത സന്ദേശത്തിൽ ഞെട്ടി ഇറാൻ...US നെ 'വിരൽത്തുമ്പിൽ’ നിർത്തുന്ന ഇസ്രായേൽ നയതന്ത്രം

അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ വീണ്ടും ആരംഭിക്കുന്നതിനായി ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ ഈ ആഴ്ച അവസാനത്തോടെ പാകിസ്താനിൽ കൂടിക്കാഴ്ച നടത്തുമെന്ന് വിവരം. ചർച്ചകളുടെ കൃത്യമായ തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെങ്കിലും തടസ്സപ്പെട്ടുപോയ ചർച്ചകൾകളുടെ തുടർച്ച ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇസ്ലാബാദിലായിരിക്കും ഇതിനായി വേദിയൊരുങ്ങുക. പശ്ചിമേഷ്യയിലെ സമാധാനശ്രമങ്ങൾക്ക് പുതിയ പ്രതീക്ഷ നൽകുന്നതാണ് അന്താരാഷ്ട്ര തലത്തിൽ വലിയ പ്രാധാന്യമുള്ള ഈ കൂടിക്കാഴ്ച. ഇരുപക്ഷവും ചർച്ചാമേശയിലേക്ക് മടങ്ങിവരുന്നത് മേഖലയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിർണായകമായ മാറ്റങ്ങൾ ഉണ്ടാക്കാൻ സഹായിക്കും എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ഈ വിഷയത്തിൽ കൂടുതൽ വ്യക്തത വരാനിരിക്കുന്നതേയുള്ളൂ. എങ്കിലും, അമേരിക്ക-ഇറാൻ ബന്ധത്തിലെ മഞ്ഞുരുകലിന് ഈ സന്ദർശനം വഴിയൊരുക്കിയേക്കാം എന്ന ശുഭപ്രതീക്ഷയിലാണ് ലോകം. വെള്ളി മുതൽ ഞായർ വരെയുള്ള ദിവസങ്ങൾ ചർച്ചകൾക്കായി മാറ്റിവെച്ചിട്ടുണ്ടെന്ന് ഇറാനിൽനിന്നുള്ള ഒരു മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചതായി അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇതിനുമുമ്പ് ഇരുരാജ്യങ്ങളും തമ്മിൽ നടത്തിയ ഉന്നതതല ചർച്ചകൾ കാര്യമായ ഒരു പുരോഗതിയും ഇല്ലാതെയാണ് അവസാനിച്ചത്.
ഏപ്രിൽ 11, 12 തീയതികളിൽ പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിൽ നടന്ന അമേരിക്ക–ഇറാൻ ചർച്ചകൾ പരാജയപ്പെട്ടതോടെ പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയുടെ നിഴലിലായി . രണ്ടാഴ്ചത്തെ വെടിനിർത്തലിനിടെ ഇരുരാജ്യങ്ങൾക്കും സ്വീകാര്യമായ വ്യവസ്ഥകൾ രൂപപ്പെടുത്തി സമാധാനം കണ്ടെത്താനായിരുന്നു നിർണായക കൂടിക്കാഴ്ച. 47 വർഷത്തെ ചരിത്രത്തിനിടയിൽ ഇരുരാജ്യങ്ങളും തമ്മിൽ നടന്ന ഏറ്റവും ഉയർന്ന തലത്തിലുള്ള നേരിട്ടുള്ള ചർച്ചയാണിത്. ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജെ.ഡി. വാൻസുമായി കൂടിക്കാഴ്ച നടത്തിയത്. എന്നാൽ, ചർച്ചകൾ ഫലം കണ്ടില്ലെന്ന് പ്രഖ്യാപിച്ച യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, ഹോർമുസ് കടലിടുക്ക് അമേരിക്കൻ നാവികസേന ഉപരോധിക്കുമെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പും പുറത്തുവിട്ടു.
വളരെ പോസിറ്റീവായ രീതിയിലാണ് ഇസ്ലാമാബാദിൽ ചർച്ചകൾ ആരംഭിച്ചത്. ഏകദേശം 21 മണിക്കൂർ നീണ്ടുനിന്ന ഈ സംഭാഷണങ്ങൾ ഒരു 'ഇസ്ലാമാബാദ് മെമ്മോറാണ്ടത്തിലേക്ക്' നീങ്ങുമെന്ന സൂചനകൾ നൽകിയിരുന്നു. എന്നാൽ, ചർച്ചയ്ക്കിടെ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു യുഎസ് വൈസ് പ്രസിഡന്റ് വാൻസിനെ ഫോണിൽ വിളിച്ചതോടെ കാര്യങ്ങൾ മാറിമറിഞ്ഞു.
ഈ ഫോൺ കോളിന് ശേഷം അമേരിക്കയുടെ നിലപാടുകൾ ഇറാനോട് കൂടുതൽ കർക്കശമായെന്നും ഇത് ചർച്ചകളെ പരാജയത്തിലേക്ക് നയിച്ചുവെന്നും ടെഹ്‌റാൻ ആരോപിക്കുന്നു. ചർച്ചാ മേശയിൽ ഇല്ലാതിരുന്നിട്ടും, അമേരിക്കൻ നയതന്ത്രത്തെ സ്വാധീനിക്കാനുള്ള ഇസ്രയേലിന്റെ ശേഷി ഒരിക്കൽ കൂടി തെളിഞ്ഞതായിട്ടാണ് ആരോപണം.
എന്നാൽ ഇസ്‌ലമാബാദിൽ നടന്ന യുഎസ് – ഇറാൻ സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടത് ജെഡി വാന്‍സുമായി താന്‍ നടത്തിയ സംഭാഷണത്തെ തുടർന്നാണെന്ന വാദം തള്ളി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. യുഎസ് വൈസ് പ്രസിഡന്റിനെ അവസാന നിമിഷം നെതന്യാഹു വിളിച്ചിരുന്നെന്നും തുടർന്നാണ് ചർച്ച പരാജയപ്പെട്ടതെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി ആരോപിച്ചിരുന്നു. എന്നാൽ സമാധാനചർച്ചയിലെ തീരുമാനം പൂർണമായും അമേരിക്കയുടേതാണെന്നാണ് നെതന്യാഹുവിന്റെ നിലപാട്. ഇറാന്റെ ഭാഗത്ത് നിന്നുണ്ടായ നിസഹകരണമാണ് ചര്‍ച്ച പൂര്‍ത്തിയാക്കാന്‍ കഴിയാത്തതാണെന്നാണ് നെതന്യാഹു അവകാശപ്പെടുന്നത്.
അമേരിക്കൻ വിദേശനയത്തിൽ ഇസ്രയേൽ ചെലുത്തുന്ന സ്വാധീനത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1985 മുതൽ ഡോണൾഡ് ട്രംപിന് മുൻപ് ഭരണത്തിലിരുന്ന അഞ്ച് പ്രസിഡന്റുമാരും ഇസ്രയേലിനുള്ള സാമ്പത്തിക-സൈനിക സഹായത്തിൽ വലിയ സ്ഥിരത പുലർത്തിയിരുന്നു. പ്രതിവർഷം 2.8 ബില്യൻ മുതൽ 3.5 ബില്യൻ ഡോളർ വരെയാണ് ഇസ്രയേലിന് ലഭിച്ചുകൊണ്ടിരുന്ന സഹായം.
പ്രസിഡന്റ് ബറാക് ഒബാമയുടെ കാലത്ത്, ഇസ്രയേലിന്റെ ‘ഗുണപരമായ സൈനിക മുൻതൂക്കം’ (Qualitative Military Edge) നിലനിർത്തുക എന്നത് അമേരിക്കയുടെ ഔദ്യോഗിക നയമായി മാറി. മേഖലയിലെ മറ്റ് അറബ് രാജ്യങ്ങൾ അമേരിക്കയുമായി പ്രതിരോധ കരാറുകളിൽ ഏർപ്പെട്ടാലും, അത് ഇസ്രയേലിന്റെ സൈനിക കരുത്തിന് ഭീഷണിയാവില്ലെന്ന് ഇതിലൂടെ വാഷിങ്ടൻ ഉറപ്പാക്കി. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അത്യാധുനിക എഫ്-35 യുദ്ധവിമാനങ്ങൾ. മേഖലയിലെ ഇസ്രയേലിന് മാത്രമാണ് ഈ വിമാനങ്ങൾ സ്വന്തമാക്കാൻ അനുമതിയുള്ളത്.
2017ൽ ട്രംപ് അധികാരമേറ്റതോടെ പശ്ചിമേഷ്യൻ നയതന്ത്രത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചു. മിറിയം അഡൽസൺ, ഷെൽഡൺ അഡൽസൺ തുടങ്ങിയ ഇസ്രയേൽ അനുകൂലികളായ വൻകിട ദാതാക്കളുടെ പിന്തുണ ട്രംപിന് ഉണ്ടായിരുന്നു. ഇതിന്റെ പ്രതിഫലനമെന്നോണം, യുഎസ് ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ചു. യുഎസ് എംബസി ടെൽ അവീവിൽ നിന്ന് ജറുസലേമിലേക്ക് മാറ്റി. ഗോലാൻ കുന്നിന് മേലുള്ള ഇസ്രയേൽ അവകാശം അംഗീകരിച്ചു. ഇറാനുമായുള്ള ആണവ കരാറിൽ നിന്ന് ഏകപക്ഷീയമായി പിന്മാറി. ഇസ്രയേലിന്റെ ‘ഏറ്റവും അടുത്ത സുഹൃത്തായി’ ട്രംപ് മാറിയെങ്കിലും, അദ്ദേഹത്തിന്റെ സമീപനം എപ്പോഴും‘കരാറുകൾ’ അടിസ്ഥാനമാക്കിയുള്ളതായിരുന്നു.
∙ ഇറാനിയൻ ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണം
2025ഓടെ ട്രംപ് തന്റെ രണ്ടാം ടേമിലേക്ക് എത്തിയപ്പോൾ സാഹചര്യങ്ങൾ മാറിയിരുന്നു. ഇറാനുമായി ഒരു പുതിയ കരാറിന് ട്രംപ് ശ്രമിച്ചെങ്കിലും, വാഷിങ്ടനിനെ ഇറാനുമായുള്ള നേരിട്ടുള്ള യുദ്ധത്തിലേക്ക് നയിക്കാനാണ് നെതന്യാഹു ആഗ്രഹിച്ചത്. 2025 ജൂണിൽ ഇറാനിയൻ ആണവ കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ നടത്തിയ ആക്രമണം ഇതിന്റെ ഭാഗമായിരുന്നു.
2026 ജനുവരിയിൽ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടാൻ നടത്തിയ ഓപ്പറേഷന്റെ വിജയം ട്രംപിന് അമിത ആത്മവിശ്വാസം നൽകി. ഇതേ മാതൃക ഇറാനിലും ആവർത്തിക്കാമെന്നും ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങൾ ഇസ്‌ലാമിക് റിപ്പബ്ലിക്കിനെ അട്ടിമറിക്കാൻ സഹായിക്കുമെന്നും നെതന്യാഹു ട്രംപിനെ ബോധ്യപ്പെടുത്തി. എന്നാൽ ഈ കണക്കുകൂട്ടലുകൾ പിഴച്ചു.
ഏപ്രിൽ 8ന് ഇസ്രയേലിനെ മാറ്റിനിർത്തി ഇറാനുമായി ചർച്ചയ്ക്ക് അമേരിക്ക തയ്യാറായെങ്കിലും, ലെബനനിൽ ആക്രമണം ശക്തമാക്കിക്കൊണ്ട് നെതന്യാഹു ആ നീക്കത്തെ അട്ടിമറിച്ചു. ഹിസ്ബുല്ലയോടുള്ള ഇറാന്റെ പ്രതിബദ്ധത പരീക്ഷിക്കാനായിരുന്നു ഇസ്രയേലിന്റെ ശ്രമം. നിലവിൽ ഹോർമുസ് കടലിടുക്കിലെ ഇറാനിയൻ ഭീഷണി രാജ്യാന്തര വിപണിയിൽ എണ്ണവില ബാരലിന് 150 ഡോളറിലേക്ക് ഉയരാൻ കാരണമായിട്ടുണ്ട്. യുകെ, ഫ്രാൻസ് തുടങ്ങിയ അമേരിക്കൻ സഖ്യകക്ഷികൾ പോലും ലെബനനിൽ അടിയന്തര വെടിനിർത്തലിനായി സമ്മർദം ചെലുത്തുകയാണ്. ഹോർമുസിലെ ഉപരോധവും ലെബനനിലെ സംഘർഷവും അമേരിക്കയെ ഒരു വലിയ സാമ്പത്തിക–സൈനിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്നാണ് വിലയിരുത്തൽ.
ഇസ്‌ലാമാബാദിലെ ചർച്ചകൾ വഴിമുട്ടിയെങ്കിലും, രണ്ടാഴ്ചത്തെ വെടിനിർത്തൽ കാലാവധി അവസാനിക്കുന്ന ഏപ്രിൽ 21ന് മുൻപായി യുഎസും ഇറാനും തമ്മിൽ പുതിയ റൗണ്ട് ചർച്ചകൾക്ക് സാധ്യത തെളിയുന്നു. ഈ വ്യാഴാഴ്ച ചർച്ച നടക്കുമെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ സമയവും സ്ഥലവും ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ല. ഇസ്‌ലാമാബാദ് അല്ലെങ്കിൽ ജനീവ എന്നിവയാണ് പരിഗണനയിലുള്ള പ്രധാന വേദികൾ.
https://www.facebook.com/Malayalivartha


























