ദാവൂദിന്റെ വരുമാനത്തിന്റെ 30 ശതമാനം പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിക്ക്:- രഹസ്യങ്ങൾ പുറത്തേയ്ക്ക്...

അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനെ വിഷം ഉള്ളിൽ ചെന്നതിനെ തുടർന്ന് പാകിസ്ഥാനിലെ കറാച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വരുകയാണ്. എന്നാൽ ഇതെല്ലാം നിഷേധിച്ചുകൊണ്ട് ഛോട്ടാ ഷക്കീർ രംഗത്ത് എത്തുകയും ചെയ്തു. ദാവൂദ് നേതൃത്വം നൽകുന്ന ഡി കമ്പനി എന്നറിയപ്പെടുന്ന അധോലോക സാമ്രാജ്യത്തിന്റെ ആഗോള ക്രിമിനൽ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ആളാണ് ഛോട്ടാ ഷക്കീർ.
ഭായി ആയിരം ശതമാനം ആരോഗ്യവാനാണെന്നാണ് ഒരു ദേശീയ മാധ്യമത്തോട് ഇയാൾ പറഞ്ഞത്. രത്‌നഗിരി ജില്ലയിൽ 1955 ലാണ് ദാവൂദ് ഇബ്രാഹിം ജനിച്ചത്. എഴുപതുകളിലാണ് മുംബയ് അധോലോകത്തിൽ ദാവൂദ് എന്ന പേര് കേട്ടുതുടങ്ങിയത്. ആദ്യം ഹാജി മസ്താൻ സംഘത്തിലൂടെയും പിന്നീട് ഡി-കമ്പനിയുടെ നേതാവായും ഇയാൾ മാറി.
മുംബയ്‌ക്കാരിയായ ഭാര്യയ്‌ക്കും നാല് മക്കൾക്കുമൊപ്പം ദാവൂദ് കറാച്ചിയിലാണ് താമസിക്കുന്നതെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ദാവൂദ് ഇബ്രാഹിമിന്റെ ഭാര്യ സുബിന സരീൻ എന്ന മെഹ്ജബീന്റെ പേരിലുള്ള ടെലിഫോൺ ബില്ലും ദാവൂദിന്റെ നിരവധി പാസ്പോർട്ടുകളും ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്.
ദാവൂദിന്റെ ഭാര്യ മെഹ്ജബീൻ ഡി കമ്പനിയുടെ പ്രവർത്തനങ്ങളിൽ സജീവമാണെന്നും റിപ്പോർട്ടുണ്ട്. പാകിസ്ഥാൻകാരിയാണ് ദാവൂദിന്റെ രണ്ടാം ഭാര്യ. ദാവൂദിന്റെ മൂത്ത മകൾ മഹ്റൂഖ് ഇബ്രാഹിമിനെ വിവാഹം ചെയ്തിരിക്കുന്നത് മുൻ പാക് ക്രിക്കറ്റ് താരം ജാവേദ് മിയാൻദാദിന്റെ മകനാണ്. ദാവൂദിന്റെ രണ്ടാമത്തെ മകൾ മഹ്റീൻ കല്യാണം കഴിച്ചത് പാക് വംശജനായ അമേരിക്കൻ വ്യവസായിയായ അയൂബിനെയാണ്. പാക് തലസ്ഥാനമായ ഇസ്ലാമാബാദിലും ദാവൂദിന് ഒളിത്താവളങ്ങളുണ്ട്.
ദാവൂദിന്റെ വരുമാനത്തിന്റെ 30 ശതമാനവും പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിക്ക് നൽകാമെന്ന കരാറും ഇവർ തമ്മിലുണ്ടാക്കി. 2013ൽ ലഷ്‌കർ ഇ ത്വയ്യബ ഭീകരൻ അബ്ദുൾ കരീം തുണ്ടയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യ പാകിസ്ഥാനോട് കൈമാറാൻ ആവശ്യപ്പെട്ട ഭീകരരിൽ ഒരാളാണ് തുണ്ട. ഇതിനിടെ ഡി-കമ്പനിയെ മുംബയ് പൊലീസ് തുടച്ചു നീക്കി. ഇതിനിടെ ദാവൂദ് തന്റെ പെൺമക്കളെ പാകിസ്ഥാനിലെ പ്രമുഖരുടെ മക്കളുമായി വിവാഹം കഴിപ്പിച്ചതും ചർച്ചയായി.
കറാച്ചി, ദുബായ്, ലണ്ടൻ എന്നിവിടങ്ങളിലെ റിയൽ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി തുടങ്ങിയ നിയമാനുസൃത ബിസിനസുകളിൽ നിന്ന് ദാവൂദിന് വരുമാനം ലഭിക്കുന്നുണ്ട്. ഇതിന്റെയെല്ലാം പങ്ക് പാകിസ്ഥാന് ലഭിക്കുന്നുണ്ടെന്നാണ് വിവരം. ദാവൂദിനെ ഒക്ടോബറിൽ ഇന്റർ സർവീസസ് ഇന്റലിജൻസിന്റെ അഡീഷണൽ ഡയറക്ടർ ജനറലാക്കിയതായും ചില റിപ്പോർട്ടുകൾ വന്നിരുന്നു. കഴിഞ്ഞ കുറേ ദശകങ്ങളായി പാകിസ്ഥാന് നൽകിയ സേവനങ്ങൾക്കുള്ള അംഗീകാരമായാണിത്.
https://www.facebook.com/Malayalivartha























