ഐഡിഎഫ് ഒരുലക്ഷം പലസ്തീനികളെ കൊന്നൊടുക്കണമായിരുന്നു;ലോകം ഞെട്ടിയ ഇസ്രയേല്‍ മാധ്യമപ്രവര്‍ത്തകന്റെ പ്രസ്താവന, എന്തിനും തയ്യാറായി നില്‍ക്കുന്ന നെതന്യാഹു തുനിഞ്ഞിറങ്ങുമോ?,യുദ്ധം അവസാനിപ്പിക്കാന്‍ നീക്കം നടക്കുമ്പോഴാണ് ഇത്തരം വാദങ്ങള്‍, ലോകരാഷ്ട്രങ്ങള്‍ മാധ്യമപ്രവര്‍ത്തകനെതിരെ പൊട്ടിത്തെറിച്ചു

ഒരു ലക്ഷം പലസ്തീനികളെ സൈന്യം കൊല്ലണമായിരുന്നു. ഗസയില്‍ നടത്തേണ്ടിയിരുന്നത് മാരകമായ ആക്രമണം. വിവാദ പ്രസ്താവനയുമായ് ഇസ്രയേലി മാധ്യമപ്രവര്‍ത്തകന്‍. ഇസ്രയേല്‍ മാധ്യമസ്ഥാപനമായ ചാനല്‍ 13ന്റെ അറബ്കാര്യ ലേഖകനായ സെവി യെഹേകേലി ചാനലിലെ അഭിമുഖത്തില്‍ സംസാരിക്കവെയാണ് പരാമര്‍ശം നടത്തിയത്. തന്റെ അഭിപ്രായത്തില്‍ ഐ.ഡി.എഫ് ഗസയില്‍ മാരകമായ ആക്രമണങ്ങള്‍ നടത്തേണ്ടതായിരുന്നെന്നും ആ ആക്രമണത്തില്‍ 100,000 ഫലസ്തീനികള്‍ കൊല്ലപ്പെടണമായിരുന്നെന്നും യെഹേകേലി പറഞ്ഞു. കൊല്ലപെടുന്നവരില്‍ ഹമാസ് അംഗങ്ങള്‍ ഉണ്ടാകണമെന്നും അതില്‍ 20,000ലധികം ഹമാസിന്റെ പ്രവര്‍ത്തകര്‍ വേണമായിരുന്നെന്നും യെഹേകേലി കൂട്ടിച്ചേര്‍ത്തു.
അതേസമയം കൊല്ലപ്പെടുന്ന ഒരു ലക്ഷം പലസ്തീനികളില്‍ എല്ലാവരും ഹമാസ് നേതാക്കള്‍ ആയിരിക്കില്ലെന്ന് അറിയാമെന്നും യുദ്ധത്തില്‍ പങ്കെടുത്തവര്‍ ആരാണെന്നും പങ്കെടുക്കാത്തവര്‍ ആരൊക്കെയാണെന്നും നിരപരാധികള്‍ ആരെല്ലാമാണെന്നും തനിക്കറിയില്ലെന്ന് മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞു. ഒക്ടോബര്‍ 7ന് ഇസ്രഈലില്‍ ഹമാസ് പ്രത്യാക്രമണം നടത്തിയതിനെ തുടര്‍ന്ന് ഇസ്രയേല്‍ ഭരണകൂടം പലസ്തീനില്‍ താന്‍ പറഞ്ഞ രീതിയിലുള്ള ആക്രമണം അഴിച്ചുവിടേണ്ടിയിരുന്നുവെന്ന് 100,000 പേരെ കൊല്ലാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തെ ഉദ്ധരിച്ചുകൊണ്ട് യെഹേകേലി പറഞ്ഞു. ഇത്തരത്തിലുള്ള മാരകമായ ആക്രമണം നേരത്തെ തന്നെ വെടിനിര്‍ത്തലിനും ബന്ദികളെ മോചിപ്പിക്കുന്നതിനും കാരണമായേനെയെന്നും അദ്ദേഹം അവകാശവാദം ഉന്നയിച്ചു.
ഗാസയില്‍ ഇസ്രയേല്‍ സൈന്യം നടത്തുന്ന ആക്രമണത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചില്ലെങ്കില്‍ ഭരണസഖ്യം വിടുമെന്ന് ഇസ്രയേല്‍ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍ പറഞ്ഞതായി ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 73 ദിവസത്തെ യുദ്ധത്തിന് ശേഷവും ഹമാസ് അചഞ്ചലമായി പലസ്തീനില്‍ തുടരുകയാണെന്ന് സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് ഇസ്രയേല്‍ മന്ത്രി കുറ്റപ്പെടുത്തി. പലസ്തീന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഇതുവരെ 19,667 പലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് വ്യക്തമാവുന്നത്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്നാണ് റിപ്പോര്‍ട്ട്.
ഇതിനിടെ ഗസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഇസ്രയേലി കപ്പലുകള്‍ക്ക് പ്രവേശനം നിരോധിച്ച് മലേഷ്യ. പലസ്തീനികള്‍ക്കെതിരെ ഇസ്രയേല്‍ സൈന്യം നടത്തുന്ന കൂട്ടക്കൊലയും ക്രൂരതയും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം പറഞ്ഞു. പലസ്തീനികള്‍ക്കെതിരായ ഇസ്രയേല്‍ ഭരണകൂടത്തിന്റെ നടപടികളോടുള്ള രാജ്യത്തിന്റെ പ്രതികരണമാണ് നിലവില്‍ ഏര്‍പ്പെടുത്തിയ നിരോധനമെന്ന് പ്രധാനമന്ത്രി ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.
ഇസ്രയേല്‍ പതാക ഘടിപ്പിച്ച കപ്പലുകള്‍ ഇനിമുതല്‍ മലേഷ്യയുടെ തുറമുഖങ്ങളില്‍ പ്രവേശിപ്പിക്കില്ലെന്ന് അന്‍വര്‍ ഇബ്രാഹിമിന്റെ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു. മലേഷ്യന്‍ തുറമുഖങ്ങളില്‍ നിന്ന് ഇസ്രഈല്‍ തീരത്തേക്ക് ചരക്ക് കയറ്റുന്നതിലും മലേഷ്യ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാരിന്റെ പുതിയ തീരുമാനങ്ങളും നിയന്ത്രങ്ങളും ഉടനടി പ്രാബല്യത്തില്‍ വരുമെന്നും പ്രസ്താവന വ്യക്തമാക്കുന്നു. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ ഏതെങ്കിലും തുറമുഖത്ത് നിന്ന് ഇസ്രയേലിലേക്ക് ചരക്ക് കയറ്റുന്നതിലും വിലക്കേര്‍പ്പെടുത്തുമെന്നും പ്രസ്താവനയില്‍ പറയുന്നു. ബുധനാഴ്ചയാണ് ഇസ്രയേലിന്റെ ഏറ്റവും വലിയ ഷിപ്പിങ് സ്ഥാപനമായ സിമ്മിനെ ഒറ്റപെടുത്തികൊണ്ട് ഇസ്രയേലുമായി ബന്ധമുള്ള കപ്പലുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനുള്ള തീരുമാനം മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം പ്രഖ്യാപിക്കുന്നത്. ചെങ്കടലിലെ വ്യാപാര പാതയില്‍ യെമനിലെ ഹൂത്തി വിമതര്‍ ആക്രമണം വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് ഇസ്രയേല്‍ കപ്പലുകള്‍ക്ക് മലേഷ്യ വിലക്ക് ഏര്‍പ്പെടുത്തുന്നത്.
https://www.facebook.com/Malayalivartha























