ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണം പൂര്‍ണമായി അവസാനിപ്പിക്കാതെ ബന്ദികളാക്കിയവരെ മോചിപ്പിക്കുന്ന കാര്യത്തില്‍, ചർച്ചയ്ക്കില്ലെന്ന് ഹമാസ്...

ഇസ്രായേലിൽ ബന്ദിമോചനം ആവശ്യപ്പെട്ട് വലിയ പ്രതിഷേധങ്ങൾ അരങ്ങേറുന്നതിനിടെ, ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണം പൂര്‍ണമായി അവസാനിപ്പിക്കാതെ ബന്ദികളാക്കിയവരെ മോചിപ്പിക്കുന്ന കാര്യത്തില്‍ ചർച്ചയ്ക്കില്ലെന്ന നിലപാടിലുറച്ച് ഹമാസ്. ഖാന്‍ യൂനിസിലും ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിലാണ് ഹമാസിന്റെ പ്രതികരണം. ഇവിടെനിന്ന് ആളുകളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ സൈന്യം നിര്‍ദേശിച്ചിരുന്നു. അതിനിടെ ഒരു മാസമായി തമ്പടിച്ചിരുന്ന റെമലിലെ പള്ളി ഇസ്രയേല്‍ സൈന്യം ബോംബിട്ട് തകര്‍ത്തു.
പള്ളിക്കുള്ളില്‍ ഹമാസിന്റെ ടണല്‍ കണ്ടെത്തിയെന്ന് ആരോപിച്ചാണ് തകര്‍ത്തത്. ധ്യഗാസയില്‍ ഹമാസും ഇസ്രയേലും തമ്മിലുള്ള പോരാട്ടം രൂക്ഷമായി തുടരുകയാണ്. അല്‍ മുഗാറഖ മേഖലയില്‍ ഇരു വിഭാഗങ്ങളും തമ്മില്‍ മുഖാമുഖം ഏറ്റുമുട്ടുകയാണ്. ഇസ്രയേല്‍ സൈന്യത്തിന്റെ ടാങ്കുകള്‍ തങ്ങള്‍ തകര്‍ത്തതായി ഹമാസ് അവകാശപ്പെട്ടു. ലെബനനില്‍ നിന്ന് ആക്രമണം നടത്തുന്ന ഹിസ്ബുള്ളയും ഇസ്രയേല്‍ സേനയും ഇസ്രയേലിന്റെ വടക്കന്‍ അതിര്‍ത്തിയില്‍ ഇപ്പോഴും മുഖാമുഖം നില്‍ക്കുകയാണ്.
ഹമാസിന്റെ ആക്രമണങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ചെറിയതോതിലുള്ള ആക്രമണങ്ങളാണ് ഹിസ്ബുള്ള ഇതുവരെ നടത്തിവന്നത്. എന്നാല്‍, വരും ദിവസങ്ങളില്‍ ഹിസ്ബുള്ളയുടെ ആക്രമണ സ്വഭാവത്തില്‍ മാറ്റം വന്നേക്കാമെന്നാണ് സൂചന. ഇസ്രയേലിന്റെ നാശം ആഗ്രഹിക്കുന്നുണ്ടെങ്കിലും രാഷ്ട്രീയവും വിപുലവുമായ വാണിജ്യ താല്‍പ്പര്യങ്ങള്‍ കണക്കിലെടുത്ത് ഒരു സമ്പൂര്‍ണ്ണ ആക്രണത്തിന് ഹിസ്ബുള്ള ഒരുങ്ങില്ല എന്നായിരുന്നു ആദ്യത്തെ വിലയിരുത്തല്‍. വലിയ യുദ്ധങ്ങള്‍ ഒഴിവാക്കാനാണ് ഹിസ്ബുള്ള ഇപ്പോള്‍ ശ്രമിക്കുന്നതെന്നും വിദഗ്ദര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ ഏറ്റുമുട്ടല്‍ മുഖത്ത് നിന്ന് ഹിസ്ബുള്ള പിന്‍മാറാതിരിക്കുന്നത് ഇസ്രയേലിനെ അലട്ടുന്നുണ്ട്. ഇസ്രയേലിന് എതിരെ പോരാടേണ്ടത് ലെബനനിലെ എല്ലാവരുടേയും ആവശ്യമാണെന്ന പരസ്യ പ്രസ്താവനയും കഴിഞ്ഞ ദിവസം ഹിസ്ബുള്ള നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടായി. ഇതിന് പിന്നാലെ വടക്കന്‍ അതിര്‍ത്തിയിലെ സൈനിക വിന്യാസം ഇസ്രയേല്‍ വര്‍ധിപ്പിച്ചു.
ഹിസ്ബുളളയുടെ ഭാഗത്തുനിന്ന് വലിയ ആക്രമണങ്ങള്‍ ഉണ്ടാകാതിരിക്കുന്നത് തങ്ങളുടെ ചെറുത്തുനില്‍പ്പിന്റെ വിജയമായല്ല ഇസ്രയേല്‍ കാണുന്നത്. മറിച്ച്, ഹിസ്ബുള്ള ഏത് നിമിഷവും ആക്രമണത്തിന്റെ സ്വഭാവം മാറ്റിയേക്കാം എന്നാണ് ഇസ്രയേല്‍ ഭയപ്പെടുന്നത്.
https://www.facebook.com/Malayalivartha























