ഹിസ്ബുള്ളയുമായി ചർച്ചയ്ക്ക് ശ്രമിച്ച് ഇസ്രയേല്‍:- ഹിസ്ബുള്ള ഏത് നിമിഷവും ആക്രമണത്തിന്റെ സ്വഭാവം മാറ്റിയേക്കാം എന്ന് ഭയപ്പെട്ട് ഇസ്രായേൽ...

ഹിസ്ബുള്ളയുമായി ചർച്ചയ്ക്ക് ശ്രമിച്ച് ഇസ്രയേല്‍. അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ തുടര്‍ന്നാല്‍, കനത്ത തിരിച്ചടി നല്‍കുമെന്ന് പറയുന്നുണ്ടെങ്കിലും, ഹിസ്ബുള്ളയുമായി ഒരു സന്ധിയാണ് നിലവിലെ സാഹചര്യത്തില്‍ ഇസ്രയേല്‍ ആഗ്രഹിക്കുന്നത്. വടക്കന്‍ മേഖലയിലെ ഗ്രാമങ്ങളില്‍ നിന്ന് നേരത്തെതന്നെ ഇസ്രയേല്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ഹമാസിന്റെ ആക്രമണങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ചെറിയതോതിലുള്ള ആക്രമണങ്ങളാണ് ഹിസ്ബുള്ള ഇതുവരെ നടത്തിവന്നത്. എന്നാല്‍, വരും ദിവസങ്ങളില്‍ ഹിസ്ബുള്ളയുടെ ആക്രമണ സ്വഭാവത്തില്‍ മാറ്റം വന്നേക്കാമെന്നാണ് സൂചന.
ഇസ്രയേലിന്റെ നാശം ആഗ്രഹിക്കുന്നുണ്ടെങ്കിലും രാഷ്ട്രീയവും വിപുലവുമായ വാണിജ്യ താല്‍പ്പര്യങ്ങള്‍ കണക്കിലെടുത്ത് ഒരു സമ്പൂര്‍ണ്ണ ആക്രണത്തിന് ഹിസ്ബുള്ള ഒരുങ്ങില്ല എന്നായിരുന്നു ആദ്യത്തെ വിലയിരുത്തല്‍. വലിയ യുദ്ധങ്ങള്‍ ഒഴിവാക്കാനാണ് ഹിസ്ബുള്ള ഇപ്പോള്‍ ശ്രമിക്കുന്നതെന്നും വിദഗ്ദര്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഏറ്റുമുട്ടല്‍ മുഖത്ത് നിന്ന് ഹിസ്ബുള്ള പിന്‍മാറാതിരിക്കുന്നത് ഇസ്രയേലിനെ അലട്ടുന്നുണ്ട്. ഇസ്രയേലിന് എതിരെ പോരാടേണ്ടത് ലെബനനിലെ എല്ലാവരുടേയും ആവശ്യമാണെന്ന പരസ്യ പ്രസ്താവനയും കഴിഞ്ഞ ദിവസം ഹിസ്ബുള്ള നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടായി. ഇതിന് പിന്നാലെ വടക്കന്‍ അതിര്‍ത്തിയിലെ സൈനിക വിന്യാസം ഇസ്രയേല്‍ വര്‍ധിപ്പിച്ചു.
ഹിസ്ബുളളയുടെ ഭാഗത്തുനിന്ന് വലിയ ആക്രമണങ്ങള്‍ ഉണ്ടാകാതിരിക്കുന്നത് തങ്ങളുടെ ചെറുത്തുനില്‍പ്പിന്റെ വിജയമായല്ല ഇസ്രയേല്‍ കാണുന്നത്. മറിച്ച്, ഹിസ്ബുള്ള ഏത് നിമിഷവും ആക്രമണത്തിന്റെ സ്വഭാവം മാറ്റിയേക്കാം എന്നാണ് ഇസ്രയേല്‍ ഭയപ്പെടുന്നത്.
ലെബനന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വലിയ സ്വാധീനമുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ് ഹിസ്ബുള്ള. മിഡിൽ ഈസ്റ്റിലെ ഏറ്റവും പ്രധാനപ്പെട്ട ഇസ്ലാമിക പ്രസ്ഥാനമായ ഹിസ്ബുള്ള ലെബനീസ് ആഭ്യന്തര യുദ്ധത്തിനിടയില്‍ 1982-ലാണ് രൂപീകരിച്ചത്. ഇറാനിന്റെ പിന്തുണയുള്ള ചില സംഘടകളുടെ സഹായത്തോടെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ടിവി സ്റ്റേഷനുകളും ക്ലിനിക്കുകളും സ്‌കൂളുകളും ഉള്‍പ്പെടെയുള്ള സേവനങ്ങളുടെ വിപുലമായ ശൃംഖലയും ഇവര്‍ കൈകാര്യം ചെയ്യുന്നു.
നിയമവിരുദ്ധവും അല്ലാത്തതുമായ നിരവധി ബിസിനസുകളിലൂടെ കോടിക്കണക്കിന് ഡോളറുകള്‍ ഹിസ്ബുള്ള ഉണ്ടാക്കുന്നുണ്ട്. പല മേഖലകളിലായി വ്യാപിച്ച് കിടക്കുന്ന വിശാലമായ സ്വാധീനവും ഇറാനും സിറിയയുമായുള്ള അടുത്ത ബന്ധവും പല അടിയന്തര ഘട്ടങ്ങളിലും ഹിസ്ബുള്ളക്ക് സഹായകമായിട്ടുണ്ട്. ഹിസ്ബുള്ളയും ഹമാസും 1980-കളിലാണ് രുപീകരിക്കുന്നത്.
രണ്ടും പ്രതിരോധ സംഘടനകളായാണ് കണക്കാക്കുന്നത്. എന്നാല്‍ കാഴ്ചപ്പാടുകളിലും ഇസ്ലാമിക വിഭാഗത്തിലും ഇരുവരും തമ്മില്‍ വ്യത്യാസമുണ്ട്. ഹമാസ് സുന്നി മുസ്ലീം ബ്രദര്‍ഹുഡ് പ്രസ്ഥാനത്തിന്റെ ആശയങ്ങള്‍ പങ്കിടുന്ന സംഘടനയാണ്. എന്നാല്‍ ഹിസ്ബുള്ളയുടെ ആശയപരമായ ഉറവ ഇറാനില്‍ നടന്ന ഇസ്ലാമിക വിപ്ലവമാണ്. എങ്കിലും രണ്ടുസംഘടനകളും ദീര്‍ഘകാലമായി സഖ്യകക്ഷികളാണ്.
https://www.facebook.com/Malayalivartha























