ഡി കമ്പനിയുടെ പേരിൽ നടത്തുന്ന ബെനാമി ബിസിനസുകൾ വഴി, ധനികനായ ദാവൂദിന്റെ അജ്ഞാത ജീവിതം...

ദാവൂദ് ഇബ്രാഹിമിനെ കീഴടക്കാന്‍ ഇന്ത്യ തന്ത്രങ്ങൾ മെനഞ്ഞു തുടങ്ങിയിട്ട് മൂന്നു പതിറ്റാണ്ടിലധികമായി. 2008ലെ മുംബൈ ഭീകരാക്രമണം അടക്കം രാജ്യത്തിനകത്ത് നടക്കുന്ന ഭീകരവാദപ്രവർത്തനങ്ങളിൽ പലതിലും ദാവൂദിന്റെ പിന്തുണയുണ്ടെന്ന് അന്വേഷണ ഏജൻസികൾ ആവർത്തിക്കുമ്പോഴും അയാൾ ഇന്ത്യയുടെ പിടികിട്ടാപ്പുള്ളിയായി തുടർന്നു. ഡി കമ്പനിയുടെ പേരിൽ നടത്തുന്ന ബെനാമി ബിസിനസുകൾ വഴി ലോകത്തെ എണ്ണം പറഞ്ഞ ധനികരിലൊരാളായി ദാവൂദ് മാറിയെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
പാക്കിസ്ഥാനിലെ കറാച്ചിയിൽ ദാവൂദ് ഒളിച്ചു താമസിക്കുന്നുണ്ടെന്ന് ഇന്ത്യയുടെ അന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷേ, പാക്കിസ്ഥാനിൽ വച്ച് ദാവൂദിനെ വകവരുത്താൻ പല തവണ പദ്ധതികളുണ്ടാക്കിയെങ്കിലും അതൊന്നും വിജയം കണ്ടില്ല. ഏറ്റവും ഒടുവിൽ, വിഷം ഉള്ളിൽച്ചെന്ന് ദാവൂദ് ഇബ്രാഹിം മരിച്ചെന്ന തരത്തിലാണ് 2023 ഡിസംബർ പകുതിയോടെ വാർത്തകൾ പുറത്തുവന്നത്.
പിന്നാലെ, വാർത്തകൾ തെറ്റാണെന്നും ദാവൂദ് ചികിത്സയിലാണെന്നും അഭ്യൂഹങ്ങൾ പടർന്നു. ഇതിനിടെ പാക്കിസ്ഥാനിൽ ഇന്റർനെറ്റിന് വലിയ തടസ്സം നേരിട്ടതും വിവാദത്തിന്റെ ചൂടു കൂട്ടി. ദാവൂദ് ഇബ്രാഹിം മരിച്ചെന്ന തരത്തിൽ വാർത്ത വരുന്നത് പക്ഷേ, ഇതാദ്യമല്ല. ദാവൂദ് ഇന്ത്യ വിട്ട് മൂന്നു പതിറ്റാണ്ടിനിപ്പുറവും ദുരൂഹമായി തുടരുകയാണ് ദാവൂദിന്റെ ജീവിതവും അയാളെ പിടികൂടാനുള്ള ശ്രമങ്ങളും.
അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പാക്കിസ്ഥാനിൽ ശനിയാഴ്ച വൈകീട്ട് മുതൽ ഇന്റർനെറ്റിൽ അപ്രതീക്ഷിത തടസങ്ങൾ ഉണ്ടാവുകയും ചെയ്തു. പാക്കിസ്ഥാനിലെ ഉപഭോക്താക്കൾക്ക്, സാമൂഹിക മാധ്യമങ്ങളടക്കം ഉപയോഗിക്കാനാകുന്നില്ല എന്നായിരുന്നു റിപ്പോർട്ട്. യുട്യൂബ്, ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങൾ ഏറെക്കുറെ നിശ്ചലമാവുകയായിരുന്നു.
ഇതിനിടെയാണ്, ദാവൂദ് ഇബ്രാഹിം അതീവ ഗുരുതരാവസ്ഥയിൽ കറാച്ചിയിലെ ഒരു ആശുപത്രിയിൽ അതീവ സുരക്ഷാ സംവിധാനങ്ങളോടെ ചികിത്സയിലാണെന്ന വിവരം പുറത്ത് വന്നത്. പാക്കിസ്ഥാനിൽ ഇന്റർനെറ്റ് നിശ്ചലമായതിന്, ദാവൂദിന്റെ ആശുപത്രി വാസവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നായിരുന്നു പ്രധാന ചോദ്യം.
ദാവൂദ് ഇബ്രാഹിം, വിഷം കഴിച്ചുവെന്നും, അജ്ഞാതൻ വിഷം നൽകിയതായും അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് ഇന്ത്യയുടെ ഭാഗത്തുനിന്നോ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നോ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
https://www.facebook.com/Malayalivartha























