എസ്ഡിപിഐ ബന്ധമുള്ളവര്‍ സിപിഎമ്മില്‍ നുഴഞ്ഞു കയറിയിട്ടുണ്ട് ; കൈവെട്ട് കേസുമായി ബന്ധപ്പെട്ട് അന്നത്തെ സര്‍ക്കാര്‍ എടുത്ത നടപടികള്‍ എസ്ഡിപിഐയുടെ ഭാഗത്തുനിന്നുണ്ടാകുന്ന അക്രമങ്ങള്‍ക്കെതിരെ സിപിഎം സര്‍ക്കാരുകള്‍ കൃത്യമായ ഇടപെടലുകള്‍ നടത്തിയതിന് ഉദാഹരണം ; കോടിയേരി ബാലകൃഷ്ണൻ

എസ്ഡിപിഐ ബന്ധമുള്ളവര്‍ സിപിഎമ്മില്‍ നുഴഞ്ഞു കയറിയിട്ടുള്ളതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎമ്മിനെ തങ്ങളുടെ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കാനുള്ള എസ്ഡിപിഐ പദ്ധതിയുടെ ഭാഗമായിരുന്നു ഇതെന്ന് കോടിയേരി പറഞ്ഞു.
കഠ്വ സംഭവത്തില്‍ വാട്‌സാപ്പ് വഴി ഹര്‍ത്താലിന് പ്രചാരം നല്‍കിയ സിപിഎം പ്രവര്‍ത്തകര്‍ക്ക് മുന്‍പ് എസ്ഡിപിഐ ബന്ധമുണ്ടായിരുന്നതായും കോടിയേരി കൂട്ടിച്ചേര്‍ത്തു. അതേസമയം, കൈവെട്ട് കേസുമായി ബന്ധപ്പെട്ട് അന്നത്തെ സര്‍ക്കാര്‍ എടുത്ത നടപടികള്‍ എസ്ഡിപിഐയുടെ ഭാഗത്തുനിന്നുണ്ടാകുന്ന അക്രമങ്ങള്‍ക്കെതിരെ സിപിഎം സര്‍ക്കാരുകള്‍ കൃത്യമായ ഇടപെടലുകള്‍ നടത്തിയതിന് ഉദാഹരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം പിന്നീട് വന്ന യുഡിഎഫ് സര്‍ക്കാര്‍ എസ്ഡിപിഐയോട് മൃദുസമീപനമാണ് സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
വാട്സാപ്പ് ഹര്‍ത്താലുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ വാട്സാപ്പിലൂടെ പ്രചരിപ്പിച്ചപ്പോള്‍ എല്ലാ പാര്‍ട്ടികളിലും പെട്ടവര്‍ അത് ഏറ്റെടുത്തു. എന്നാല്‍ ഇതില്‍ അറസ്റ്റിലായ പ്രതികളില്‍ കൂടുതലും എസ്ഡിപിഐക്കാരാണ്. കേസില്‍ അറസ്റ്റിലായ സിപിഎംകാരുടെ പശ്ചാത്തലം പരിശോധിച്ചപ്പോള്‍ അവരില്‍ ചിലര്‍ക്ക് മുന്‍പ് എസ്ഡിപിഐ ബന്ധമുണ്ടായിരുന്നതായി കണ്ടെത്തി. പോലീസിന്റെ ശക്തമായ ഇടപെടലാണ് വര്‍ഗീയകലാപശ്രമം പൊളിച്ചത്. എസ്‌എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ചിലര്‍ ഇടക്കാലത്ത് എസ്‌എഫ്‌ഐയില്‍ പ്രവര്‍ത്തിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇതില്‍ എത്രമാത്രം വസ്തുതയുണ്ടെന്ന് അന്വേഷിക്കാന്‍ ജില്ലാകമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























