ബിഷപ്പിന്റെ ബലാല്‍സംഗം: അന്വേഷണത്തില്‍ ഹൈക്കോടതി ഹാപ്പി, കുറ്റസമ്മതം മാത്രം മാത്രം പോരാ, അറസ്റ്റിന് തെളിവുകളും വേണം, ഹര്‍ജിക്കാര്‍ കുറച്ച് കൂടി ക്ഷമകാണിക്കണം, അറസ്റ്റിനേക്കാള്‍ വലുതല്ലേ ശിക്ഷ, തെളിവുകള്‍ പൊലീസ് ശേഖരിച്ചതിനാല്‍ അവ പ്രതി നശിപ്പിക്കുമെന്ന് ഭയപ്പെടേണ്ട, പ്രതിയുടെ അവകാശങ്ങളും സംരക്ഷിക്കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്

ജലന്തര്‍ ബിഷപ്പിനെതിരായ കേസ് അന്വേഷണത്തില്‍ അസാധാരണമായി ഒന്നുമില്ലെന്ന് ഹൈക്കോടതി. പൊലീസ് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും ചീഫ് ജസ്റ്റിസ് ഋഷികേശ് റോയി അധ്യക്ഷനായ ബെഞ്ച്. അന്വേഷണത്തില്‍ പൂര്‍ണസംതൃപ്തിയുണ്ട്. പഴയകേസായതിനാല്‍ തെളിവുകള്‍ ശേഖരിക്കാനും അന്വേഷണത്തിനും താമസം വരും. കേസ് സി.ബി.ഐക്ക് വിടേണ്ട സാഹചര്യം നിലവിലില്ല. ബിഷപ്പ് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായ ശേഷം 24ന് കേസ് വീണ്ടും പരിഗണിക്കും. രാവിലെ മുദ്രവെച്ച കവറില്‍ 27 പേജുള്ള സത്യവാങ്മൂലമാണ് അന്വേഷണസംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.
തെളിവുകള്‍ പൊലീസ് ശേഖരിച്ചതിനാല്‍ അവ നശിപ്പിക്കപ്പെടുമെന്ന് ഹര്‍ജിക്കാര്‍ ഭയപ്പെടേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. ഹര്‍ജിക്കാര്‍ കുറച്ച് സമയം കൂടി ക്ഷമ കാണിക്കണം. പ്രതിയുടെ അറസ്റ്റിനേക്കാള്‍ വലുതല്ലേ ശിക്ഷ. പരാതിക്കാരിക്കോ, സാക്ഷികള്‍ക്കോ ഭീഷണിയുണ്ടെങ്കില്‍ കോടതിയെ സമീപിക്കാം. അറസ്റ്റ് പൊലീസാണ് തീരുമാനിക്കേണ്ടത്. പ്രതിയുടെ അവകാശങ്ങളും സംരക്ഷിക്കേണ്ടതുണ്ട്. അതൊടൊപ്പം സ്വതന്ത്രമായ അന്വേഷണം നടക്കണം. കുറ്റസമ്മതം മാത്രം മാത്രം പോരാ, അറസ്റ്റിന് തെളിവുകളും വേണമെന്നും കോടതി. സാക്ഷിമൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് പൊലീസ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നതായാണ് വിവരം. അതിനാല്‍ വീണ്ടും ചോദ്യം ചെയ്ത ശേഷമേ അറസ്റ്റ് ചെയ്യാനാകില്ലെന്നാണ് പൊലീസ് പറയുന്നതെന്നും അറിയുന്നു.
ആദ്യം നല്‍കിയ സത്യവാങ്മൂലത്തില്‍ ബിഷപ്പ് ബലാല്‍സംഗം ചെയ്‌തെന്നാണ് പൊലീസ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ബിഷപ്പിനെ ചോദ്യം ചെയ്ത ശേഷം മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് മനസിലായതായി പൊലീസ് പറയുന്നു. 2016ല്‍ നടന്ന പീഡനമായതിനാല്‍ ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കാന്‍ കഠിനപ്രയത്‌നം വേണ്ടിവരുമെന്ന് പൊലീസ് പറഞ്ഞിരുന്നു. അതെല്ലാം ശരിവയ്ക്കുന്നതാണ് ഇന്നത്തെ കോടതി നിരീക്ഷണം.
https://www.facebook.com/Malayalivartha























