മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് കോണ്‍ഗ്രസ്; കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തി സംസ്ഥാനത്തിന്‍റെ സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്തുന്നതിന് മുന്‍തൂക്കം; കോടികളുടെ കര്‍ഷക വായ്പ്പകള്‍ എഴുതിത്തള്ളി
മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് കോണ്‍ഗ്രസ്. മുഖ്യമന്ത്രിയായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പിസിസി അധ്യക്ഷനുമായ കമല്‍നാഥ് സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം സര്‍ക്കാരിന്റെ ആദ്യ നടപടിയായാണ് കര്‍ഷക വായ്പ്പകള്‍ എഴുതിത്തള്ളിയത്. മുഖ്യമന്ത്രിയായി അധികാരമേറ്റ് രണ്ട് മണിക്കൂറിനുള്ളിലാണ് തീരുമാനം പ്രഖ്യാപിച്ചത്. രണ്ട് ലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങളാണ് എഴുതിത്തള്ളിയത്. കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തി സംസ്ഥാനത്തിന്‍റെ സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്തുന്നതിനാണ് മുന്‍തൂക്കമെന്ന് കമല്‍നാഥ് വ്യക്തമാക്കി.
ഇതുസംബന്ധിച്ച് രേഖകളില്‍ മുഖ്യമന്ത്രി കമല്‍നാഥ് ഒപ്പുവെച്ചു. കോണ്‍ഗ്രസിന്‍റെ മുഖ്യ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളല്‍. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന് വാഗ്ദാനം ചെയ്തു. കർഷകപ്രക്ഷോഭത്തിനിടെ പൊലീസ് വെടിവെപ്പിൽ ആറുപേർ മരിച്ച മന്ദ്സൗർ ജില്ലയിലെ പിപിലിയ മൻഡിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെതായിരുന്നു പ്രഖ്യാപനം. ശേഷം കമൽനാഥും ജ്യോതിരാദിത്യ സിന്ധ്യയും പ്രഖ്യാപനം ആവർത്തിച്ചു. അധികാരമേെറ്റടുത്താൽ 10 ദിവസത്തിനകം വാഗ്ദാനം നടപ്പാക്കുമെന്നും 11ാം ദിവസത്തിലേക്ക് നീളില്ലെന്നും അവർ കർഷകർക്ക് വാക്കുനൽകി. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേറ്റത്തിന് പിന്നാലെ വാഗ്ദാനം പാലിച്ചു. ദേശസാൽകൃത, സഹകരണ ബാങ്കുകളിൽനിന്ന് വായ്പയെടുത്തവരാവും പദ്ധതിയുടെ ഗുണഭോക്താക്കൾ.
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയതിന്‍റെ സന്തോഷം രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പങ്കുവെച്ചു. ഒരിടത്ത് പൂര്‍ത്തിയായി. ഇനി രണ്ട് സംസ്ഥാനങ്ങളില്‍ കൂടി നടപ്പാക്കാനുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
15 വര്‍ഷത്തെ ബി.ജെ.പി ഭരണത്തിന് അന്ത്യം കുറിച്ചാണ് കോണ്‍ഗ്രസ് മധ്യപ്രദേശില്‍ അധികാരത്തില്‍ തിരിച്ചെത്തിയത്. മധ്യപ്രദേശ് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ കോൺഗ്രസിന് ഏറ്റവും വലിയ ഒറ്റക്കക്ഷി ആകാൻ സാധിച്ചില്ല എങ്കിലും ഭരണം പിടിക്കാനായി. മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ ശക്തമായ കര്‍ഷക പ്രക്ഷോഭമാണ് ബിജെപിയെ താഴെയിറക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത്. പ്രക്ഷോഭങ്ങള്‍ക്ക് നേരെ നടന്ന വെടിവെപ്പ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കര്‍ഷകര്‍ക്കിടയില്‍ ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാരിന് എതിരെയുള്ള വികാരം വര്‍ധിപ്പിച്ചിരുന്നു. നേരത്തെ, കര്‍ണാടകയിലും അധികാരത്തിലേറിയാല്‍ കര്‍ഷ കടങ്ങള്‍ എഴുതി തള്ളുമെന്ന വാഗ്ദാനം ജെ.ഡി.എസ്-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ പാലിച്ചിരുന്നു.
സംസ്ഥാനത്തിന്‍റെ 18ാമത്തെ മുഖ്യമന്ത്രിയാണ് കമൽനാഥ്. ചിന്ദ് വാര സീറ്റിൽ നിന്നും ഒമ്പത് തവണ ലോക്സഭാംഗമായി. 230 അംഗ നിയമസഭയിൽ 114 സീറ്റ് വിജയിച്ചാണ് കോൺഗ്രസ് ഭൂരിപക്ഷം നേടിയത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, മുൻ പ്രധാനമന്ത്രി ദേവഗൗഡ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട്, ഉപമുഖ്യമന്ത്രി സചിൻ പൈലറ്റ്, കർണാടക മുഖ്യമന്ത്രി എച്ച്.ഡി രാമസ്വാമി, മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, എൻ.സി.പി നേതാവ് ശരത് പവാർ, നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുല്ല, എൽ.ജെ.ഡി നേതാവ് ശരദ് യാദവ്, ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ, മുസ് ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, ആർ.എസ്.പി നേതാവ് എം.കെ പ്രേമചന്ദ്രൻ അടക്കമുള്ളവർ പങ്കെടുത്തു.
https://www.facebook.com/Malayalivartha