ശബരിമലയിൽ നിരോധനാജ്ഞ പിൻവലിച്ചിട്ടും കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെ അപമാനിച്ച യതീഷ് ചന്ദ്രക്ക് എന്ത് സംഭവിച്ചു?
ശബരിമലയിൽ നിരോധനാജ്ഞ പിൻവലിച്ചിട്ടും കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെ അപമാനിച്ച യതീഷ് ചന്ദ്രക്ക് എന്ത് സംഭവിച്ചു? ഒന്നും സംഭവിച്ചില്ല.
യതീഷ്ചന്ദ്ര അദ്ദേഹത്തിന്റെ ഓഫീസിലും പൊൻ രാധാകൃഷ്ണൻ അദ്ദേഹത്തിന്റെ ഓഫീസിലുമിരുന്ന് മിണ്ടാതെ ജോലി ചെയ്യുന്നു. യതീഷ് ചന്ദ്രക്കെതിരെക്കെതിരെ യാതൊരു നടപടിയും ഉണ്ടാകില്ലെന്ന് ഇതിനകം ഉറപ്പായി. ഡി ജി പി ലോക്നാഥ് ബഹ്റയുടെ ശക്തമായ ഇടപെടലിനെ തുടർന്നാണ് യതീഷ് ചന്ദ്രക്കെതിരായ നടപടിയിൽ നിന്നും കേന്ദ്രസർക്കാർ പിൻവാങ്ങിയതെന്നറിയുന്നു.
എസ്. പി. യതീഷ് ചന്ദ്രക്കെതിരെ കേന്ദ്രമന്ത്രി പൊൻരാധാകൃഷണൻ അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയപ്പോൾ യതീഷ് ചന്ദ്രയെ ലോക്സഭയിലേക്ക് വിളിപ്പിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ലോക്സഭാ സ്പീക്കറുടെ ഓഫീസിൽ ഇത്തരത്തിലുള്ള നീക്കങ്ങൾ സജീവമായിരുന്നു. എന്നാൽ ഒന്നും സംഭവിച്ചില്ല.
യതീഷ് ചന്ദ്രയെ വെറുതെ വിടാൻ പൊൻ രാധാകൃഷ്ണൻ തയ്യാറല്ലായിരുന്നു. മന്ത്രി നേരിട്ടാണ് സ്പീക്കറെ കണ്ടത്. ഒരു ജനപ്രതിനിധി എന്ന നിലയിൽ തന്നോട് കേവലം എസ്. പി. മാത്രമായ യതീഷ്ചന്ദ്ര അപമര്യാദയായി പെരുമാറിയെന്നായിരുന്നു ആരോപണം. യതീഷ് ചന്ദ്ര തനിക്ക് മുന്നിൽ ഞ്ഞെളിഞ്ഞ് നിന്നു. തന്റെ ഒപ്പം ഉണ്ടായിരുന്ന എ എൻ . രാധാകൃഷ്ണന്റെ നേരേ മുഷ്ടിചുരുട്ടി അടുത്തു. തന്നെ ബഹുമാനിക്കേണ്ടത് പോലെ ബഹുമാനിച്ചില്ല. ഇതെല്ലാം പ്രോട്ടോക്കോൾ ലംഘനമാണ്.
പൊൻ രാധാകൃഷ്ണൻ സന്നിധാനത്തെത്തിയത് സർക്കാരിനെ വെല്ലുവിളിക്കാൻ തന്നെയാണെന്നാണ് സംസ്ഥാന സർക്കാരിന്റെ ഇപ്പോഴത്തെയും വാദം. ഇല്ലെങ്കിൽ അദ്ദേഹം ഇത്തരത്തിലൊരു പ്രകടനം നടത്തുമായിരുന്നില്ല. കേന്ദ്രമന്ത്രിക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും സർക്കാർ ഒരുക്കിയിരുന്നു. അദ്ദേഹത്തിന് താമസിക്കാൻ റസ്റ്റ് ഹൗസ് തയ്യാറാക്കിയിരുന്നു. എന്നാൽ അദ്ദേഹം മറ്റ് ഭക്തർക്കൊപ്പമാണ് വിരിവച്ചത്. ഇതിൽ സർക്കാർ അസ്വാഭാവികത കാണുന്നില്ല. മന്ത്രി തറയിൽ കിടന്നു ഉറങ്ങുന്നതിന്റെയും സർക്കാർ ബസിൽ യാത്രചെയ്യുന്നതിന്റെയും ദൃശ്യങ്ങൾ ഫെയ്സ് ബുക്കിൽ കാണുന്നവർക്ക് എന്താണ് ഇത്തരം കളികൾക്ക് പിന്നിലെ രഹസ്യം എന്ന് മനസിലാകുമെന്നാണ് സർക്കാർ കരുതുന്നത്. ഏതായാലും പൊൻ രാധാകൃഷ്ണൻ സർക്കാരിനെതിരെ ഇക്കാര്യത്തിൽ മൈലേജ് നേടിയിരുന്നു.
പൊൻ രാധാകൃഷ്ണൻ സ്പീക്കർക്ക് നൽകിയ പരാതി ബി ജെ പിയും കേന്ദ്രസർക്കാരും ഗൗരവമായാണ് എടുത്തിരുന്നത്. എന്നിട്ടും ഒന്നും സംഭവിച്ചില്ല. അവിടെയാണ് ബഹറയുടെ റോൾ. ചന്ദ്രയുടെ പെരുമാറ്റത്തെ കോൺഗ്രസുകാർ പോലും അനുകൂലിക്കുന്നില്ല. യതീഷ് ചന്ദ്രയുടെ പെരുമാറ്റം അതീവ ഗുരുതരമായ കൃത്യ വിലോപമാണെന്ന് മുൻ രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ പറഞ്ഞിരുന്നു. എന്നാൽ എസ് പി ഹരിശങ്കറിനെ കുറിച്ച് ഇത്തരമൊരു പരാതി മന്ത്രിക്കില്ല . ഹരിശങ്കർ മന്ത്രിയുടെ വാഹനം തടയുകയോ പരിശോധിക്കുകയോ ചെയ്തിട്ടില്ല. മന്ത്രിയുടെ കോൺവോയ് വാഹനമാണ് പരിശോധിച്ചത്. ഇതിൽ മന്ത്രിക്ക് പരാതിയില്ല. മാത്രവുമല്ല മന്ത്രി ആവശ്യപ്പെട്ടതനുസരിച്ച് വിശദീകരണം എഴുതി നൽകുകയും ചെയ്തു.
മുഖ്യമന്ത്രി പിണറായി വിജയനെ സംബന്ധിച്ചടത്തോളം യതീഷ് ചന്ദ്ര ഒരു മാതൃകാ ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തെ നൂറു ശതമാനവും സംരക്ഷിക്കാൻ പിണറായി തയ്യാറായി നിൽക്കുന്നു. ഇവിടെ തോറ്റത് പൊൻ രാധാകൃഷണൻ മാത്രമാണ് എന്നാണ് സിപിഎം പറയുന്നത് . അദ്ദേഹം കേരളത്തിന് മുന്നിൽ പരിഹാസ്യനായി എന്നും അവർ പ്രചരിപ്പിക്കുന്നു . ഇത്തരത്തിൽ പരിഹാസ്യനാകുമെന്ന് സ്വയം ബോധ്യമുണ്ടായിരുന്നെങ്കിൽ അത്തരമൊരു നടപടിക്ക് മുതിരരുതായിരുന്നു എന്നാണ് പാർട്ടി നിലപാട്. കേരളത്തിന്റെ അതിർത്തി ഗ്രാമത്തിലെ പ്രതിനിധിയാണ് പൊൻരാധാകൃഷ്ണൻ. എന്തിന് ലോകസഭാ സ്പീക്കർ പോലും മന്ത്രിക്കൊപ്പം നിന്നില്ല എന്ന് സിപിഎം ചോദിക്കുന്നു.
https://www.facebook.com/Malayalivartha