കരുത്തോടെ വീരപുത്രന്‍... മറ്റൊരു രാജ്യത്തുനിന്നും തിരിച്ചുവന്ന സൈനികോദ്യോഗസ്ഥനെ രാജ്യം സ്വീകരിച്ച ശേഷം ചെയ്യുന്ന നടപടിക്രമങ്ങളെന്തൊക്കെ?

വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ ഇന്ത്യയില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ശത്രു രാജ്യത്തു നിന്നും തിരികെയെത്തിയ ഒരു സൈനികനെ പലതരം നടപടിക്രമങ്ങള്‍ക്ക് വിധേയനാക്കും. ഇതിലേറ്റവും പ്രധാനമാണ് ഡീബ്രീഫിങ്. ഈ നടപടിയുടെ ഭാഗമായി വ്യോമസേന, ഇന്റിലിജന്‍സ് ബ്യൂറോ, റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ് (റോ), വിദേശകാര്യ മന്ത്രാലയം എന്നിവയിലെ ഉദ്യോഗസ്ഥര്‍ അഭിനന്ദനെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്യും. പാക്ക് അധികൃതരോട് അഭിനന്ദന്‍ എന്തെല്ലാം വെളിപ്പെടുത്തി എന്നറിയുകയാണു ഡീബ്രിഫിങ്ങിന്റെ പ്രധാന ഉദ്ദേശ്യം. വിമാനം തകര്‍ന്നത് എങ്ങനെ, പാക്ക് വിമാനത്തെ വീഴ്ത്തിയത് എങ്ങനെ, പാക്ക് ചാര സംഘടനയായ ഐഎസ്‌ഐ ചോദ്യം ചെയ്‌തോ, പാക്ക് കസ്റ്റഡിയില്‍ മര്‍ദിക്കപ്പെട്ടോ തുടങ്ങിയ കാര്യങ്ങള്‍ അഭിനന്ദനോടു ചോദിച്ചറിയും.
ചോദ്യം ചെയ്യലിനു മനഃശാസ്ത്രജ്ഞന്റെ സഹായവുമുണ്ടാകും. അഭിനന്ദന്റെ മനഃസാന്നിധ്യവും പരിശോധിക്കും. പിന്നീട് മാധ്യമങ്ങള്‍ സമീപിക്കുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ വെളിപ്പെടുത്തണമെന്നതിനെ കുറിച്ചും ഉദ്യോഗസ്ഥര്‍ അഭിനന്ദനു വിശദമായ ക്ലാസെടക്കും. ുടര്‍ന്ന് പാകിസ്താനില്‍ നേരിട്ട അനുഭവങ്ങളെക്കുറിച്ച സൈനികമായ ചോദ്യംചെയ്യലും ഉണ്ടാവും.
പോര്‍വിമാനം തകര്‍ന്ന് രക്ഷപ്പെടുന്ന ഘട്ടത്തില്‍ പൈലറ്റിന് വലിയ ക്ഷതമേല്‍ക്കാന്‍ സാധ്യതയുണ്ട്. പൈലറ്റ് മാത്രം യാത്രക്കാരനായ മിഗ്21 ബൈസണ്‍ വിമാനമാണ് അഭിനന്ദന്‍ പറത്തിയിരുന്നത്. എഫ്16 വിമാനം വെടിവെച്ചിടുന്നതിനിടയില്‍ സ്വന്തം വിമാനം തകര്‍ന്നു. ഇത്തരം ഘട്ടങ്ങളില്‍ വിമാനത്തില്‍നിന്ന് പാരച്യൂട്ട് ഉപയോഗിച്ച് ചാടാനുള്ള ശ്രമത്തിലാണ് പൈലറ്റിന് നട്ടെല്ലിനും മറ്റും ക്ഷതമേല്‍ക്കുക. 'എജക്ട് ബട്ടണ്‍' അമര്‍ത്തിയാല്‍ ഇരിപ്പിടം വേഗത്തില്‍ ഉയരുകയും വിമാനത്തിന്റെ മുകള്‍ഭാഗം തകര്‍ത്ത് പൈലറ്റ് പുറത്തു വരുകയും പാരച്യൂട്ട് നിവരുകയുമാണ് ചെയ്യുക.
പാരച്യൂട്ടില്‍ പാകിസ്താനില്‍ ചെന്നുവീണ അഭിനന്ദന് നാട്ടുകാരുടെ മര്‍ദനം ഏല്‍ക്കേണ്ടിവന്നു. ചോരയൊലിക്കുന്ന മുഖവുമായി പാകിസ്താന്‍ സേന അഭിനന്ദനെ മോചിപ്പിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഈ ആഘാതങ്ങളും വൈദ്യപരിശോധനയില്‍ ബോധ്യപ്പെടും. എല്ലാ നടപടികളും പൂര്‍ത്തിയായ ശേഷമേ അഭിനന്ദന്‍ മാധ്യമങ്ങളെ അഭിമുഖീകരിക്കാന്‍ സാധ്യതയുള്ളൂ. അന്യരാജ്യത്തിന് ഏതെങ്കിലും രഹസ്യ വിവരങ്ങള്‍ കൈമാറിപ്പോയിട്ടുണ്ടോ, അവിടത്തെ പെരുമാറ്റം തുടങ്ങിയവ സംബന്ധിച്ചാണ് സേന വിവരങ്ങള്‍ ആരായുക. സൈനികരെ കൈമാറുന്ന നടപടിയിലും അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍പ്രകാരം വൈദ്യപരിശോധന നിര്‍ബന്ധമാണ്. മോചനഘട്ടത്തല്‍ വര്‍ധമാന് അകമ്പടിയായിനിന്ന ഇന്ത്യന്‍ എയര്‍ അറ്റാഷെ ജെ.ടി. കുര്യനും നയതന്ത്ര പ്രതിനിധികളുമാണ് ഇക്കാര്യങ്ങളില്‍ സാക്ഷികളായി നില്‍ക്കുക.
രാത്രി ഒമ്പത് 20 ഓടെയാണ് പാകിസ്താന്‍ റേഞ്ചേഴ്‌സിന്റെ അകമ്പടിയോടെ അഭിനന്ദിനെ വാഗാ അതിര്‍ത്തി വഴി ഇന്ത്യയിലെത്തിച്ചത്. ഇന്ത്യയിലെത്തിയ അഭിനന്ദിനെ ബി.എസ്.എഫ് ഏറ്റുവാങ്ങി. റെഡ് ക്രോസിന്റെ മെഡിക്കല്‍ പരിശോധനകളടക്കമുള്ള നിരവധി നടപടി ക്രമങ്ങള്‍ക്കും പ്രോട്ടോകോളുകള്‍ക്കും പിന്നാലെയാണ് സൈനികനെ പാകിസ്താന്‍ ഇന്ത്യക്ക് കൈമാറിയത്. എയര്‍ വൈസ് മാര്‍ഷല്‍സ്ആര്‍.ജി.കെ കപൂര്‍, ശ്രീകുമാര്‍ പ്രഭാകരന്‍ എന്നിവരാണ് അഭിനന്ദിനെ സ്വീകരിച്ചത്.
അഭിനന്ദിനായി പ്രത്യേക വിമാനം പാക്കിസ്ഥാനിലേക്ക് അയക്കാമെന്ന് ഇന്ത്യ അറിയിച്ചിരുന്നുവെങ്കിലും പാകിസ്താന്‍ ഇത് നിഷേധിക്കുകയായിരുന്നു. വന്‍സുരക്ഷയോടെയാണ് അഭിനന്ദനെ ഇന്ത്യക്ക് കൈമാറാനായി വാഗയില്‍ എത്തിച്ചത്. ലാഹോറില്‍ നിന്ന് വാഗാ അത്താരി അതിര്‍ത്തിയിലേക്കുള്ള വഴിയില്‍ ഇന്ത്യന്‍ ഹൈകമീഷനിലെ ഉദ്യോഗസ്ഥരും അഭിനന്ദിനൊപ്പമുണ്ടായിരുന്നു. നാട്ടിലേക്ക് തിരികെ എത്തുന്ന വേളയിലും പതറാതെ തല ഉയര്‍ത്തിപ്പിടിച്ചാണ് നിന്നത്. ആ മുഖത്ത് ഉത്കണ്ഠയോ ഭാവഭേദങ്ങളോ ഉണ്ടായിരുന്നില്ല. ഉറച്ച മനസ്സും കാല്‍വെപ്പുകളുമായി, ബി.എസ്.എഫ് ജവാന് ഹസ്തദാനം ചെയ്ത് വാഗാ അതിര്‍ത്തിയിലെ സംയുക്ത ചെക്‌പോസ്റ്റ് മറികടന്ന് അഭിനന്ദന്‍ ഇന്ത്യയിലേക്ക് കടന്നുവന്നു.
ഇന്ത്യയുടെ എയര്‍ അറ്റാഷെ ജെ.ടി. കുര്യനൊപ്പമാണ് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ വാഗാ അതിര്‍ത്തിയിലെ പാകിസ്താന്‍ ഭാഗത്ത് എത്തിയത്. വ്യോമസേന യൂനിഫോമിലായിരുന്നില്ല, പാന്റും കോട്ടുമായിരുന്നു വേഷം. സംയുക്ത ചെക്‌പോസ്റ്റിന് അല്‍പമകലെയായി അവര്‍ നിന്നു. പാകിസ്താന്‍ റേഞ്ചേഴ്‌സിന്റെ ഒരു സൈനികന്‍ ചെക്ക് പോസ്റ്റിലേക്ക് നടന്നുവന്ന് ബി.എസ്.എഫ് ജവാനില്‍നിന്ന് രേഖകള്‍ ഒപ്പിട്ടുവാങ്ങി മടങ്ങി. കൈമാറുന്ന വിവരം പ്രഖ്യാപിച്ചു. തുടര്‍ന്ന് ചെക്‌പോസ്റ്റിലേക്ക് എത്തിയ അഭിനന്ദനെ ഹസ്തദാനം ചെയ്ത് സ്വീകരിച്ച ബി.എസ്.എഫ് ജവാന്മാര്‍, കെട്ടിപ്പിടിച്ച് വാഹനത്തിലേക്ക് കൊണ്ടുപോയി. അവിടെനിന്ന് സുരക്ഷ അകമ്ബടിയോടെ ഡല്‍ഹിയിലേക്ക് പുറപ്പെട്ടു.
അഭിനന്ദനെ സ്വീകരിക്കാനായി വ്യോമസേനയിലെ ഉന്നത ഉദ്യോഗസ്ഥരും മാതാപിതാക്കളും നൂറുകണക്കിന് ആളുകളും വാഗാ അതിര്‍ത്തിയില്‍ എത്തിയിരുന്നു. അഭിനന്ദിനെ സ്വാഗതം ചെയ്യാന്‍ 20,000ത്തോളം ഇന്ത്യക്കാര്‍ വാഗാ അതിര്‍ത്തിയില്‍ എത്തിയിരുന്നു. രാവിലെ തമിഴ്‌നാട്ടിലെ ഹോം ഗാര്‍ഡുകള്‍ ചെന്നൈയിലെ കലികാംബാള്‍ ക്ഷേത്രത്തില്‍ അഭിനന്ദിനായി ഇന്ന് പ്രത്യേക നന്ദി പ്രാര്‍ത്ഥന നടത്തിയിരുന്നു.
വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ ജന്മനാടായ തിരുവണ്ണാമലയും അദ്ദേഹം ഇപ്പോള്‍ താമസിക്കുന്ന ചെന്നൈയും അഭിമാന പുത്രന്റെ മടങ്ങിവരവ് ആഘോഷമാക്കിയത് പടക്കം പൊട്ടിച്ചും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും വര്‍ണപ്പൊടികള്‍ വാരി വിതറിയും. അഭിനന്ദന്‍, അങ്ങയെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്നെഴുതിയ ബാനറുകളുമായാണു കുട്ടികളെത്തിയത്.തിരുവണ്ണാമലയിലെ ജൈനക്ഷേത്രങ്ങളില്‍ ഇന്നലെയും പൂജ നടന്നു.
ചെന്നൈ പാരിസിലെ പ്രസിദ്ധമായ കാളികാംപല്‍ കോവിലില്‍ തമിഴ്‌നാട് ഹോം ഗാര്‍ഡിന്റെ നേതൃത്വത്തില്‍ നടത്തിയ പൂജയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. സുരക്ഷിതനായി തിരിച്ചെത്തുന്നതിനായി അഭിനന്ദന്റെ ഫൊട്ടോയുള്‍പ്പെടെ വച്ചായിരുന്നു പൂജ. അഭിനന്ദന്റെ മാതാപിതാക്കള്‍ വ്യാഴാഴ്ച രാത്രി തന്നെ ഡല്‍ഹിയിലേക്കു പോയെങ്കിലും അവര്‍ താമസിക്കുന്ന മാടംപക്കം ജല്‍വായു വിഹാറിലെ വീടിനു മുന്നില്‍ ആഘോഷത്തിനു കുറവുണ്ടായില്ല. വാര്‍ഡ് കൗണ്‍സിലറുള്‍പ്പെടെ നേതൃത്വം നല്‍കാനെത്തി. ജല്‍വായു വിഹാര്‍ എയര്‍ഫോഴ്‌സ് കോളനിയിലെ സുരക്ഷാ ജീവനക്കാരന്‍ ജനാര്‍ദനും ആഘോഷം കുറച്ചില്ല. ഒത്തുകൂടിയവര്‍ക്കെല്ലാം ചോക്ലേറ്റ് വിതരണം ചെയ്തു.
ലോകശ്രദ്ധ നേടിയ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ കാത്തിരിക്കുന്നത് വലിയ സേനാ ബഹുമതികള്‍. ഒപ്പം ആ സാഹസികത വൈകാതെ സിനിമയാകാനും സാധ്യതയാണ്. അഭിനന്ദന്റെ കഥ പ്രമേയമാക്കി സിനിമക്ക് ടൈറ്റിലുകള്‍ ഇതിനകം ബുക്ക് ചെയ്തുകഴിഞ്ഞു.യുദ്ധസമാനമായ സാഹചര്യങ്ങളില്‍ അസാധാരണ സാഹസികതയും മനോധൈര്യവും കാണിച്ചതു മുന്‍നിര്‍ത്തി മഹാവീര്‍ ചക്ര പോലുള്ള ബഹുമതികള്‍ അഭിനന്ദന് നല്‍കിയേക്കും. പാകിസ്താന്റെ പക്കലുള്ള ഏറ്റവും മുന്തിയ എഫ്16 വിമാനം വെടിവെച്ചുവീഴ്ത്തിയതും സൈനിക തലത്തില്‍ ഏറെ ശ്രദ്ധേയ നേട്ടമാണ്. അമേരിക്കയില്‍നിന്ന് പാകിസ്താന് ലഭിച്ച വിമാനമാണിത്. മുമ്പ് എഫ്16ന് ഇന്ത്യ ശ്രമിച്ചിരുന്നെങ്കിലും കിട്ടിയിരുന്നില്ല.
https://www.facebook.com/Malayalivartha























