സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍... വിവിധ ക്ഷേമനിധികളില്‍നിന്നും സഹകരണ സ്ഥാപനങ്ങളില്‍നിന്നും പണം കടമെടുക്കാനൊരുങ്ങി സര്‍ക്കാര്‍

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. പ്രതിസന്ധി മറികടക്കുന്നതിനായി വിവിധ ക്ഷേമനിധികളില്‍നിന്നും സഹകരണ സ്ഥാപനങ്ങളില്‍നിന്നും പണം കടമെടുക്കുന്നതിനായി സര്‍ക്കാര്‍ നീക്കം ആരംഭിച്ചു. സ്വന്തമായി വന്‍ നിക്ഷേപമുള്ള കള്ളുചെത്തു തൊഴിലാളി ക്ഷേമനിധി, മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി, സര്‍ക്കാര്‍ ജീവനക്കാരുടെ സഹകരണ സംഘങ്ങള്‍ തുടങ്ങിയവയുമായി ഇതുമായി ബന്ധപ്പെട്ട് ധനമന്ത്രി ചര്‍ച്ച നടത്തി. സഹകരണ സ്ഥാപനങ്ങളുമായും സമാനരീതിയില്‍ ചര്‍ച്ചകള്‍ നടത്തും. ഇവരുടെ നിക്ഷേപങ്ങള്‍ ട്രഷറിയിലേക്കു മാറ്റി പ്രതിസന്ധിക്കു തത്കാലം പരിഹാരം കണ്ടെത്താനാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്.
മാറ്റിവയ്ക്കാന്‍ കഴിയാത്ത ആവശ്യങ്ങള്‍ക്കായി 12,000 കോടി രൂപ സര്‍ക്കാരിന് ഈ മാസം കണ്ടെത്തേണ്ടതുണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍ വിതരണത്തിനായി 3,000 കോടി രൂപവേണംസാമൂഹിക ക്ഷേമ പെന്‍ഷനും ക്ഷേമനിധി ബോര്‍ഡുകളുടെ പെന്‍ഷന്‍ വിതരണത്തിനുമായി വേറേ 3,000 കോടി രൂപ ആവശ്യമുണ്ട്.
തദ്ദേശസ്ഥാപന പ്ലാന്‍ ഫണ്ടുകള്‍ വഴിയുള്ള അത്യാവശ്യ ബില്ലുകള്‍ നല്‍കുന്നതിന് 6,000 കോടികൂടി വേണമെന്നാണു കണക്കാക്കുന്നത്. മറ്റു ബില്ലുകളൊന്നും തത്കാലം പാസാക്കേണ്ടെന്നു ധനവകുപ്പ് മറ്റു വകുപ്പ് അധ്യക്ഷന്മാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തിന് അനുവദനീയമായ വായ്പാപരിധിയില്‍ 6,000 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചതാണ് ഇപ്പോള്‍ പ്രതിസന്ധി രൂക്ഷമാകാന്‍ കാരണമെന്നാണു ധനവകുപ്പു വൃത്തങ്ങള്‍ പറയുന്നത്. തദ്ദേശ സ്ഥാപന കരാറുകള്‍ അടക്കമുള്ള വന്‍ തുകകള്‍ ആവശ്യമായി വരുന്ന ബില്ലുകളിന്‍ മേല്‍ മേയ് മാസത്തോടെ മാത്രമേ നടപടി സ്വീകരിക്കുകയുള്ളൂ.
സാമ്പത്തിക വര്‍ഷം അവസാനിക്കാനിരിക്കേ കടമെടുക്കേണ്ട പരിധിയിലെ അവസാന ഗഡുവിലും 2,000 കോടിയുടെ വെട്ടിക്കുറവു കേന്ദ്രം വരുത്തി. എങ്കിലും ശമ്പളവും പെന്‍ഷനും അടക്കമുള്ളവയുടെ വിതരണത്തില്‍ തടസമുണ്ടാകില്ലെന്നു ധനവകുപ്പ് വ്യക്തമാക്കി. സാമ്പത്തിക വര്‍ഷാവസാനത്തില്‍ ചെലവുകള്‍ കൂട്ടത്തോടെ വരുന്നതിനാല്‍ പല ബില്ലുകളും അടുത്ത സാമ്പത്തിക വര്‍ഷത്തേക്കു മാറ്റിവയ്‌ക്കേണ്ട സാഹചര്യം സാധാരണമാണെന്നാണ് അധികൃതര്‍ പറയുന്നത്. ഏപ്രില്‍, മേയ് മാസത്തോടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുമെന്നും ധനവകുപ്പ് അധികൃതര്‍ പറയുന്നു.
https://www.facebook.com/Malayalivartha


























