ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...

നിശബ്ദതയുടെ നാല് വർഷങ്ങൾക്ക് ശേഷം ഇടുക്കി സ്വദേശിയായ നാലുവയസുകാരൻ ആഞ്ചലോ ഇനി ശബ്ദങ്ങളുടെ ലോകത്തേക്ക്. മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും ആലുവ രാജഗിരി ആശുപത്രിയും സംയുക്തമായി നടപ്പിലാക്കുന്ന 'കാതോട് കാതോരം' പദ്ധതിയിലൂടെ ആദ്യ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. തന്നെ ഈ പുതിയ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ മമ്മൂട്ടിയുടെ ശബ്ദം തന്നെയാണ് ആഞ്ചലോ ആദ്യമായി കേട്ടതും. മോനെ ആഞ്ചലോ, ഞാൻ മമ്മൂട്ടിയാണ്... നന്നായി പഠിക്കണം, മിടുക്കനായി വളരണം" - ആഞ്ചലോയുടെ കാതുകളിൽ ആദ്യമായി പതിഞ്ഞ മനുഷ്യശബ്ദം മമ്മൂട്ടിയുടേതായിരുന്നു. ജനനം മുതൽ കേൾവിശക്തിയില്ലാതിരുന്ന ആഞ്ചലോയ്ക്ക് ഈ നിമിഷം ഒരു പുനർജന്മമാണ്.
ഇടുക്കി ചെമ്മണ്ണാർ സ്വദേശികളായ ജെയ്‌സൺ-ആൻഷ ദമ്പതികളുടെ മകനാണ് ആഞ്ചലോ. ഒരു സാധാരണ കർഷകനായ ജെയ്‌സണ്, മകന്റെ കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ 12 ലക്ഷത്തോളം രൂപ കണ്ടെത്തുക അസാധ്യമായിരുന്നു. എന്നാൽ 'കാതോട് കാതോരം' പദ്ധതിയിലൂടെ ഈ കുടുംബത്തിന്റെ സ്വപ്നം യാഥാർത്ഥ്യമായി. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള സ്വിച്ച് ഓൺ കർമ്മത്തിലാണ് ആഞ്ചലോ ആദ്യമായി ശബ്ദങ്ങൾ കേട്ടുതുടങ്ങിയത്. വരും മാസങ്ങളിൽ കൃത്യമായ സ്പീച്ച് തെറാപ്പിയിലൂടെ ആഞ്ചലോയ്ക്ക് സംസാരശേഷിയും കൈവരിക്കാനാകുമെന്ന് ഡോക്ടർമാർ അറിയിച്ചു. മമ്മൂട്ടിയുടെ കരുതലും ഡോക്ടർമാരുടെ നൈപുണ്യവും ഒത്തുചേർന്നപ്പോൾ ഒരു കുഞ്ഞിന്റെ ജീവിതത്തിൽ പുതിയ പ്രതീക്ഷയുടെ കിരണങ്ങളാണ് വിരിഞ്ഞത്.
ജനിച്ച അന്ന് മുതൽ ഒരു കുഞ്ഞു ശബ്ദം പോലും കേൾക്കാൻ കഴിയാതിരുന്ന ഇടുക്കി സ്വദേശി ആഞ്ചലോയുടെ ലോകത്ത് ഇന്ന് സംഗീതമുണ്ട്. മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ ഇടപെടലിലൂടെ യാഥാർത്ഥ്യമായ 'കാതോട് കാതോരം' പദ്ധതിയുടെ ആദ്യ വിജയഗാഥയാണിത്. ശസ്ത്രക്രിയയ്ക്ക് ശേഷം ഉപകരണം ഘടിപ്പിച്ചപ്പോൾ ആഞ്ചലോ ആദ്യം കേട്ടത് മമ്മൂട്ടിയുടെ ശബ്ദമായിരുന്നു.
"നന്നായി പഠിക്കണം, മിടുക്കനായി വളരണം" എന്ന താരത്തിന്റെ സ്നേഹനിർഭരമായ വാക്കുകൾ ആ കുരുന്നിൽ ആദ്യം അമ്പരപ്പും പിന്നീട് വലിയ പുഞ്ചിരിയും പടർത്തി. 12 ലക്ഷത്തോളം രൂപ ചെലവ് വരുന്ന കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ, മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും ആലുവ രാജഗിരി ആശുപത്രിയും ചേർന്നാണ് സൗജന്യമായി പൂർത്തിയാക്കിയത്. രാജഗിരിയിലെ ഇഎൻടി വിഭാഗം മേധാവി ഡോ. രാജേഷ് രാജു ജോർജിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ഈ ദൗത്യം വിജയകരമാക്കിയത്. നിലവിൽ കേൾവിശക്തി ലഭിച്ച ആഞ്ചലോയ്ക്ക് വരും മാസങ്ങളിൽ സ്പീച്ച് തെറാപ്പി നൽകും. ഇതിലൂടെ സ്വാഭാവികമായി സംസാരിക്കാനും സാധാരണ കുട്ടികളെപ്പോലെ സ്കൂളിൽ പോകാനും ആഞ്ചലോയ്ക്ക് സാധിക്കും. ഒരു സാധാരണ കർഷക കുടുംബത്തിന്റെ വലിയ സ്വപ്നമാണ് ഈ നന്മയിലൂടെ പൂവണിഞ്ഞത്.
ആഞ്ചലോയുടെ കാതുകളിൽ ഇനി മമ്മൂക്ക പറഞ്ഞതുപോലെ പഠനത്തിന്റെ വായനയും പാട്ടിന്റെ സംഗീതവുമുണ്ടാകും. നിശബ്ദതയുടെ തടവറയിൽ നിന്ന് കേൾവിയുടെ വലിയൊരാകാശത്തേക്ക് ഈ നാലുവയസുകാരൻ പറന്നുയരുകയാണ്.
https://www.facebook.com/Malayalivartha


























