വരും ദിവസങ്ങളിൽ കേരളത്തിൽ ചൂടുകൂടാൻ സാധ്യതയെന്ന് മുന്നറിയിപ്പ്; പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട് മേഖലയില്‍ മാര്‍ച്ച് അഞ്ചിന് 8 ഡിഗ്രിയില്‍ അധികം ചൂട് വര്‍ദ്ധിക്കുവാന്‍ സാധ്യത

കേരളത്തില്‍ വരുന്ന ഏതാനും ദിവസങ്ങളില്‍ വലിയ തോതില്‍ ചൂട് കൂടാന്‍ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. രണ്ട് ഡിഗ്രി മുതല്‍ എട്ട് ഡിഗ്രി വരെ പെട്ടെന്ന് ചൂട് കൂടിയേക്കാമെന്നാണ് മുന്നറിയിപ്പ്. കേരളത്തില്‍ പൊതുവില്‍ 2 മുതല്‍ 4 ഡിഗ്രീ വരെ ചൂട് കൂടാനിടയുണ്ട്. പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട് മേഖലയില്‍ മാര്‍ച്ച് അഞ്ചിന് ശരാശരിയില്‍നിന്നും 8 ഡിഗ്രിയില്‍ അധികം ചൂട് വര്‍ദ്ധിക്കുവാന്‍ സാധ്യതയുണ്ട് എന്നും അനുമാനമുണ്ട്.
മുന്നറിയിപ്പ് ഇപ്രകാരം
കേരളത്തില്‍ വിവിധ പ്രദേശങ്ങളില്‍ വരും ദിവസങ്ങളില്‍ ചൂട് ശരാശരിയില്‍ നിന്നും കൂടുവാന്‍ ഉള്ള സാധ്യതയുണ്ട് എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മോഡല്‍ അവലോകനങ്ങളില്‍ കാണുന്നു. നിലവിലെ അനുമാനപ്രകാരം കേരളത്തില്‍ പൊതുവില്‍ 2 മുതല്‍ 4 ഡിഗ്രീ വരെ ചൂട് കൂടുതല്‍ ആയേക്കാം. പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട് മേഖലയില്‍ 5-3-2019ന് ശരാശരിയില്‍നിന്നും 8 ഡിഗ്രീയില്‍ അധികം ചൂട് വര്‍ദ്ധിക്കുവാന്‍ സാധ്യതയുണ്ട് എന്നും നിലവിലെ അനുമാനം സൂചിപ്പിക്കുന്നു.
മോഡല്‍ അനുമാനങ്ങള്‍ അനുബന്ധമായി ചേര്‍ക്കുന്നു.
മേല്‍ സാഹചര്യത്തില്‍ സൂര്യാഘാതം ഒഴിവാക്കുവാനായി പൊതുജനങ്ങള്‍ക്കായി ചുവടെ ചേര്‍ക്കുന്ന നടപടികള്‍ നിര്‍ദേശിക്കുന്നു.
പൊതുജനങ്ങള്‍ 11 AM മുതല്‍ 3PM വരെ എങ്കിലും നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നതിന് ഒഴിവാക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു
നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക
രോഗങ്ങള്‍ ഉള്ളവര്‍ 11 AM മുതല്‍ 3PM വരെ എങ്കിലും സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കുക
പരമാവധി ശുദ്ധജലം കുടിക്കുക
അയഞ്ഞ, ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക
വിദ്യാര്‍ത്ഥികളുടെ പരീക്ഷാക്കാലമായതിനാല്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും തൊഴില്‍ വകുപ്പും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കണം.
തൊഴില്‍ സമയം പുനഃക്രമീകരിച്ചു വേനല്‍ക്കാലത്ത് താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി സൂര്യപ്രകാശം നേരിട്ട് എല്‍ക്കേണ്ടി വരുന്നു തൊഴില്‍ സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ ഉത്തരവിട്ടിട്ടുണ്ട്. തൊഴില്‍ദാതാക്കള്‍ ഈ നിര്‍ദേശം പാലിക്കുക.
സൂര്യാഘാത ലക്ഷണങ്ങൾ ഇങ്ങനെ...
സൂര്യാഘാതം മൂലം 104 ഡിഗ്രി കൂടുതൽ ശരീരോഷ്മാവ് ഉയരുക, ചർമം വരണ്ടു പോവുക, ശ്വസനപ്രക്രിയ സാവധാനം ആവുക, മാനസിക പിരിമുറുക്കം, തലവേദന, മസിൽപിടുത്തം എന്നിവ ഉണ്ടാകുക, കൃഷ്ണമണി വികസിക്കുകയും, ചുഴലി രോഗലക്ഷണങ്ങൾ, ബോധക്ഷയം എന്നിവ കാട്ടുക.
ചൂടിന്റെ ആധിക്യംമൂലം ക്ഷീണം, തളർച്ച, മസിൽപിടുത്തം, ഓർക്കാനം ഛർദ്ദി, കൂടിയ നാഡിമിടിപ്പ് അസാധാരണമായ വിയർപ്പ്, ബോധക്ഷയം, മൂത്രം കടുത്ത മഞ്ഞ നിറം ആകുക വയറിളക്കം എന്നീവയാണ് ലക്ഷണങ്ങൾ.
ആർക്കാണ് സൂര്യാഘാതം ഏൽക്കാൻ സാധ്യത കൂടുതൽ?
കടുത്ത ചൂടുമായി നേരിട്ട് ശാരീരിക സമ്പർക്കം പുലർത്തുന്ന വ്യക്തികൾ. താഴെപ്പറയുന്ന വിഭാഗത്തിൽ വരുന്ന വ്യക്തികൾക്ക് പ്രത്യേക മുൻകരുതൽ എടുത്തിരിക്കണം.
കുട്ടികൾ, പ്രായമായവർ, വിവിധങ്ങളായ അസുഖമുള്ളവർ, രക്തക്കുഴൽ ചുരുങ്ങൽ, പ്രതിരോധശേഷിക്കുറവ്, പ്രമേഹം, ത്വക് രോഗം, ജന്മനാ സ്വേദഗ്രന്ഥികളുടെ അഭാവം ഉള്ളവർ, കർഷകതൊഴിലാളികൾ കെട്ടിട നിർമാണ തൊഴിലാളികൾ മറ്റു പുറംവാതിൽ ജോലികളിൽ ഏർപ്പെടുന്നവർ കായിക പ്രവർത്തനങ്ങളായ അത്ലറ്റിക്സ് ക്രിക്കറ്റ് സൈക്കിളിങ് എന്നിവയിൽ ഏർപ്പെടുന്നവർ.
പ്രധിരോധ മാർഗങ്ങൾ ഇങ്ങനെ...
കടുത്ത ചൂടിനോട് ദീർഘനേരം ശാരീരിക സമ്പർക്കം ഒഴിവാക്കുക, ശുദ്ധജലം ധാരാളം കുടിക്കുക, ദിവസത്തിൽ എട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക ദ്രവ രൂപത്തിലുള്ള ആഹാര പദാർഥങ്ങൾ കഴിവാക്കുക. നിർജലീകരണം ഒഴിവാക്കുക, ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കുക, നനഞ്ഞ തുണി പിഴിഞ്ഞ് ശരീരം തുടയ്ക്കുക, ശരീരം പൂർണമായി കാര്യക്ഷമമല്ലെങ്കിൽ ശാരീരിക അധ്വാനമുള്ള പ്രവൃത്തികളും ഒഴിവാക്കുക.
പുറംവാതിൽ പ്രവൃത്തികൾ ചെയ്യുമ്പോൾ ധാരാളം വെള്ളം കുടിക്കുക ഇതോടൊപ്പം ഇടക്കിടെ വിശ്രമിക്കുക. എല്ലാ പ്രവർത്തികളും ദിവസത്തിലെ ചൂടുകുറഞ്ഞ സമയം ക്രമീകരിക്കുക. ശാരീരിക അധ്വാനമുള്ള പ്രവർത്തികൾ ചെയ്യുന്നത് ഒഴിവാക്കുക, കാരണം നിർജലീകരണത്തിന് ഇത് കാരണമാകും.
സൂര്യപ്രകാശവുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കാനായി കുട ഉപയോഗിക്കാം. സൺഗ്ലാസുകൾ കൂളിംഗ് ഗ്ലാസുകൾ ധരിക്കുന്നത് കണ്ണുകൾക്ക് ചൂടിൽ നിന്ന് സംരക്ഷണം നൽകും. വീട്ടിൽ വായുസഞ്ചാരം കൂടാൻ ജനാലകൾ തുറന്നിട്ട് ഉപയോഗിക്കുകയും ചെയ്യാം. പോഷകമൂല്യമുള്ള ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക,
ഉടനടി ചെയ്യേണ്ടത്-
രോഗിയെ തറയിലോ കെട്ടിക്കിടക്കുക, ചൂടു കുറയ്ക്കാൻ സഹായിക്കുക, കാലുകൾ ഉയർത്തി വയ്ക്കുക, വെള്ളത്തിൽ നനച്ചു ദേഹത്ത് വെള്ളം ദ്രവരൂപത്തിലുള്ള ആഹാരം നൽകുക.
https://www.facebook.com/Malayalivartha


























