ചിറയിന്‍കീഴിൽ യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ സുഹൃത്തുക്കളുൾപ്പടെ നാലുപേര്‍ പിടിയിൽ; നാടിനെ നടുക്കിയ കൊലപാതകം മൊബൈൽ ഹാക്ക് ചെയ്‌തെന്ന് ആരോപിച്ച്; മരണ വേദനകൊണ്ട് നിലവിളിച്ചെങ്കിലും അലിയാത്ത മനസ്സുള്ള നരാധമന്മാർ ഇവരാണ്...

തിരുവനന്തപുരം ചിറയിന്‍കീഴിൽ യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ സുഹൃത്തുക്കളുൾപ്പടെ നാലുപേര്‍ അറസ്റ്റിലായി. പെരുങ്ങുഴിയില്‍ യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലാണ് നാലുപേരേ ചിറയിന്‍കീഴ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴക്കൂട്ടം എഫ്.സി.ഐ. ഗോഡൗണിനു സമീപം കൈരളി നഗര്‍ തെക്കേമുക്ക് വീട്ടില്‍ ബാബുവിന്റെയും ഓമനയുടേയും മകന്‍ വിഷ്ണു (22) ആണ് മര്‍ദനമേറ്റ് മരിച്ചത്. പെരുങ്ങുഴി ഇടിഞ്ഞിമൂല കണ്ണേറ്റു വീട്ടില്‍ രാജ് സൂര്യന്‍(20), സഹോദരന്‍ രാജ് സംക്രാന്ത്(23), പെരുങ്ങുഴി മുഹമ്മദ് വില്ലയില്‍ മുഹമ്മദ് ആഷിക്(24), പെരുങ്ങുഴി ഇടഞ്ഞിമൂല കിഴക്കേ വീട്ടില്‍ സുനാജ്(30) എന്നിവരാണ് അറസ്റ്റിലായത്. സംഘം ചേര്‍ന്നുള്ള ക്രൂരമര്‍ദനത്തെ തുടര്‍ന്നാണ് വിഷ്ണു മരിച്ചത്. മൃതപ്രായനായ വിഷ്ണുവിനെ സംഘം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. തലയ്ക്കേറ്റ മുറിവും, ശരീരത്തിനേറ്റ അറുപതോളം ചതവുകളുമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു.
.
വ്യാഴാഴ്ച വൈകിട്ടാണ് ബോധരഹിതനായ നിലയില്‍ വിഷ്ണുവിനെ മൂന്ന് അജ്ഞാതര്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെത്തിച്ചത്. തെങ്ങില്‍ നിന്ന് വീണെന്നാണ് ആശുപത്രിയില്‍ ആദ്യം അറിയിച്ചത്. എന്നാൽ നിമിഷങ്ങള്‍ക്കകം മരണം സ്ഥിരീകരിച്ചതോടെ ആശുപത്രിയില്‍ എത്തിച്ച ഈ അജ്ഞാതര്‍ മുങ്ങുകയും ചെയ്തു. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടത്തിലാണ് കൊലപാതകസൂചനകള്‍ ലഭിച്ചത്. തലയ്ക്കേറ്റ മുറിവും, ശരീരത്തിനേറ്റ അറുപതോളം ചതവുകളുമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു.
മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് വരെ ഒരുമിച്ച് ഉണ്ണുകയും ഉറങ്ങുകയും ചെയ്തതെല്ലാം മറന്നായിരുന്നു മുൻകൂട്ടി ആസൂത്രണം ചെയ്ത പ്രകാരം വിഷ്ണുവിനെ കൊലപ്പെടുത്തിയത്. ചിറയിൻകീഴിലെ പഞ്ചായത്ത് വാർഡിലുൾപ്പെടെ വിജനമായ തീരദേശപ്രദേശത്തായിരുന്നു കൊലപാതകം നടന്നത്. തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകൾ വിഷ്ണുവിന്റെ നിലവിളികേട്ട് ബഹളം കൂട്ടിയെങ്കിലും അക്രമി സംഘം അവരെ വിരട്ടിയോടിക്കുകയായിരുന്നു.
രാജ് സൂര്യൻ ആണ് കൊലയുടെ മുഖ്യസൂത്രധാരൻ. പ്രദേശത്തെ സമൂഹ്യവിരുദ്ധ, കഞ്ചാവ് മാഫിയയിലെ കണ്ണികളാണ് പ്രതികൾ. തന്റെ മൊബൈൽ ഫോൺ ഹാക്ക് ചെയ്തെന്ന സംശയത്തെ തുടർന്ന് വിഷ്ണുവിനോടുള്ള പകയും വിരോധവും മനസിൽ സൂക്ഷിച്ച രാജ് സൂര്യൻ നാട്ടിലെ ചില സുഹൃത്തുക്കളുമായി കൂടിയാലോചിച്ചാണ് കൊലപാതക പദ്ധതി ആസൂത്രണം ചെയ്തത്. മൈസൂരിൽ ആയിരുന്ന അരുണും കൊല്ലപ്പെട്ട വിഷ്ണുവും കഴിഞ്ഞ ദിവസം ആറ്റിങ്ങൽ ബസ് സ്റ്റാൻഡിലെത്തിയപ്പോൾ രാജ് സൂര്യനാണ് ബൈക്കിലെത്തി ചിറയിൻകീഴിലേക്ക് കൂട്ടിക്കൊണ്ടുപോയത്. ബാഗ് ആറ്റിങ്ങലിലെ ഒരു കടയിൽ ഏൽപ്പിച്ചശേഷം സുഹൃത്തിന്റെ പെരുങ്കുഴിയിലെ വീട്ടിലേക്ക് പോകുന്നതായി വിഷ്ണു വീട്ടിൽ അറിയിച്ചിരുന്നു.
ബൈക്കിൽ പെരുങ്കുഴിയിലെ രാജ് സൂര്യന്റെ വീട്ടിലെത്തിയ വിഷ്ണുവിനോട് ഫോൺ ഹാക്ക് ചെയ്ത് കോളുകളും മെസേജുകളും ചോർത്തിയത് ചോദ്യം ചെയ്ത് സംഘം മർദ്ദിച്ചു. രാജ് സൂര്യന്റെ മാതാവ് ഇതിനെ എതിർക്കുകയും വിലക്കുകയും ചെയ്തതോടെ വിഷ്ണുവിനെ വിട്ടയച്ചു. എന്നാൽ, വീണ്ടും രാജ് സൂര്യനും കൂട്ടാളികളും വിഷ്ണുവിനെ തീരദേശത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി. അരുണിന്റെയും രാജ് സൂര്യന്റെയും കൂട്ടാളികളായ ഒരു സംഘം കൂടി അവിടെയെത്തി. വിഷ്ണുവിനെ കമ്പുപയോഗിച്ച് മാറി മാറി അടിച്ചു.
അടിയേറ്റ് പിടഞ്ഞ വിഷ്ണു അലറിവിളിക്കുകയും പൊട്ടിക്കരയുകയും കാല് പിടിക്കുകയും ചെയ്തെങ്കിലും മനസലിവ് കാട്ടാതെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.മർദ്ദനമേറ്റ് കുഴഞ്ഞുവീണ വിഷ്ണുവിനെ ഓട്ടോയിൽ കയറ്റി ശാർക്കര ക്ഷേത്രത്തിന് സമീപമെത്തിച്ചശേഷം അവിടെ നിന്ന് 108 ആംബുലൻസിൽ ചിറയിൻകീഴ് ഗവ. ആശുപത്രിയിൽ അക്രമി സംഘം എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
ഇതിനിടെ നാട്ടിലെത്തി ഏറെ നേരമായിട്ടും മകന്‍ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ വിഷമിച്ചിരിക്കുമ്പോഴാണ് കഴക്കൂട്ടം പോലീസ് സ്റ്റേഷനില്‍ നിന്ന് വിഷ്ണുവിന് അപായം സംഭവിച്ചതായുള്ള വിവരം വിളിച്ചുപറയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിഷ്ണു കൊല്ലപ്പെട്ട വിവരം അറിയുന്നത്.
ഒരു സാധുകുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു വിഷ്ണു. പിതാവിന്റെ മരണശേഷം മാതാവ് വീട്ടുജോലിക്ക് പോയി പഠിപ്പിച്ച് വലുതാക്കിയ മകനെയാണ് സുഹൃത്തുക്കളുടെ ക്രൂരതയെ തുടര്‍ന്ന് കുടുംബത്തിന് അകാലത്തില്‍ നഷ്ടമായത്. ഇളയ രണ്ട് സഹോദരിമാരെ പോറ്റി വളര്‍ത്തേണ്ട ഉത്തരവാദിത്വവും വീടിന്റെ ഭാരവും ചുമലിലേറ്റേണ്ട വിഷ്ണുവിന്റെ അകാല വിയോഗം താങ്ങാനാകാതെ തളര്‍ന്നിരിക്കുകയാണ് കുടുംബം.
https://www.facebook.com/Malayalivartha


























