അഭിനന്ദന്റെ തോക്ക് പിടിച്ചുവച്ചു... പാകിസ്ഥാന്‍ വക പുതിയ കോട്ടും ഡ്രസും ഷൂസും അഭിനന്ദന്റെ വാച്ചും മോതിരവും കണ്ണടയും തിരികെ നല്‍കിയപ്പോഴും തോക്ക് വിട്ടു നില്‍കിയില്ല

വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ തലയുയര്‍ത്തി പുതിയ കോട്ടും സ്യൂട്ടുമായി ഇന്ത്യയിലെത്തിയപ്പോള്‍ ലോകം ആകാക്ഷയോടെയാണ് വരവേറ്റത്. എന്നാല്‍ അഭിനന്ദനെ കൈമാറിയപ്പോള്‍ അദ്ദേഹത്തിന്റെ തോക്ക് പാക്കിസ്ഥാന്‍ പിടിച്ചുവച്ചെന്നാണ് പുതിയ വിവരം. അഭിനന്ദനെ കൈമാറിയതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളുടെ വിവരങ്ങള്‍ പുറത്ത് വന്നപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.
അട്ടാരിയിലെ അതിര്‍ത്തിയിലൂടെ വെള്ളിയാഴ്ച കറുത്ത സ്യൂട്ട് അണിഞ്ഞാണ് അഭിനന്ദന്‍ ഇന്ത്യയിലേക്ക് നടന്നുകയറിയത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി രാത്രി 9.20ന് ശേഷം അഭിനന്ദന്‍ മാതൃരാജ്യത്തു കാല്‍തൊട്ടു. അഭിനന്ദന്റെ വാച്ച്, മോതിരം, കണ്ണട എന്നിവ മാത്രമാണ് പാക്കിസ്ഥാന്‍ തിരികെ നല്‍കിയത്. അഭിനന്ദന്‍ ഉപയോഗിച്ചിരുന്ന പിസ്റ്റള്‍ തിരികെ നല്‍കിയിട്ടില്ലെന്നാണ് രേഖകളിലൂടെ വ്യക്തമാകുന്നത്.
ഭീകരമായ മാനസിക പീഡനമാണ് താന്‍ പാക് സൈന്യത്തിന്റെ കസ്റ്റഡിയില്‍ നേരിട്ടതെന്ന് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ പറഞ്ഞു. പാക് സൈനികോദ്യോഗസ്ഥര്‍ തന്നെ ശാരീരികമായല്ല പകരം മാനസിക പീഡനമേല്‍പിക്കാനാണ് ശ്രമിച്ചതെന്നും വ്യോമസേനയുടെ ഉന്നത ഉദ്യോഗസ്ഥരോട് അഭിനന്ദന്‍ കൂട്ടിച്ചേര്‍ത്തു.
അഭിനന്ദനെ ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ വിശദ പരിശോധനയ്ക്ക് വിധേയനാക്കി. ഫെബ്രുവരി 26ന് ഇന്ത്യന്‍ അതിര്‍ത്തി കടന്നെത്തിയ പാക് യുദ്ധവിമാനങ്ങളെ തുരത്തിയോടിക്കുന്നതിനിടെയാണ് പാക് സൈന്യത്തിന്റെ വെടിയേറ്റ് അഭിനന്ദന്റെ മിഗ് 21 വിമാനം പാക് അധീന കശ്മീരില്‍ ചെന്ന് പതിച്ചത്. വിമാനത്തില്‍ നിന്ന് പാരച്യൂട്ട് ഉപയോഗിച്ച് പറന്നിറങ്ങിയ അഭിനന്ദന് വലിയ പരിക്കേറ്റിട്ടുണ്ട്. മാത്രമല്ല, പാക് അധീനകശ്മീരിലെ നാട്ടുകാര്‍ അഭിനന്ദനെ മര്‍ദ്ദിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് അഭിനന്ദനെ വിദഗ്ദ്ധ പരിശോധന നടത്തിയത്. ഇനി എന്തെല്ലാം ചികിത്സ വേണമെന്നും ഉടന്‍ തീരുമാനിക്കും.
വ്യോമസേനാ ഉദ്യോഗസ്ഥര്‍ നടത്തിയ 'ഡീ ബ്രീഫിംഗ്' സെഷനുകളിലാണ് പാക് കസ്റ്റഡിയില്‍ താന്‍ നേരിട്ട മാനസികപീഡനത്തെക്കുറിച്ച് അഭിനന്ദന്‍ വെളിപ്പെടുത്തിയത്. ശാരീരികമായല്ല, മാനസികമായി പീഡിപ്പിക്കാനാണ് പാക് സൈന്യം ശ്രമിച്ചതെന്ന് അഭിനന്ദന്‍ വ്യക്തമാക്കി. അഭിനന്ദന്റെ മാനസികനില കൂടി പരിശോധിക്കാനും, ഈ ആക്രമണമുണ്ടാക്കിയ മാനസികാഘാതത്തില്‍ നിന്ന് മോചനം നേടാനുമാണ് ഡീ ബ്രീഫിംഗ് സെഷനുകള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.
വിമാനാപകടത്തില്‍ പരിക്കേറ്റ ഒരു വൈമാനികന് തിരികെ ഫ്‌ളൈയിംഗ് സര്‍വീസിലേക്ക് വരുന്നതിന് മുമ്പ് ചില പ്രക്രിയകളിലൂടെ കടന്ന് പോകേണ്ടതുണ്ട്. ആദ്യത്തേത് തീര്‍ച്ചയായും പരിശോധനകളാണ്. അതിന് ശേഷം എംആര്‍ഐ സ്‌കാന്‍ വേണം. അഭിനന്ദന് കാലിന് പരിക്കേറ്റിട്ടുണ്ട് എന്നാണ് സൂചന. മാത്രമല്ല, പാക് അധീന കശ്മീരില്‍ ചെന്ന് വീണ അഭിനന്ദനെ തദ്ദേശവാസികള്‍ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.
'അസെസ്‌മെന്റ് ഓഫ് ഫൈറ്റര്‍ ഫ്‌ളൈറ്റ് ഫ്‌ളൈയിംഗ്' എന്ന രീതിയില്‍ ഒരു യുദ്ധവിമാനം ഓടിക്കാന്‍ അഭിനന്ദന് കഴിയുമോ എന്നതിന് കൃത്യമായ പരിശോധനകളും പരിചരണവും വിദഗ്ദ്ധ ചികിത്സയും ആവശ്യമാണ്. അതിനായി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എയറോസ്‌പേസ് മെഡിസിന്‍ എന്ന അത്യാധുനിക ചികിത്സാ കേന്ദ്രമുണ്ട്. അവിടെയാണ് വ്യോമസേനയുടെ എല്ലാ പൈലറ്റുമാരും എത്താറുള്ളത്. അവിടെ അഭിനന്ദനും എത്തി ഉടന്‍ ചികിത്സ നേടും.പാകിസ്ഥാന്‍ പുറത്തു വിട്ട വീഡിയോകളില്‍ പാക് സൈന്യം നല്ല രീതിയില്‍ പെരുമാറിയെന്നാണ് അഭിനന്ദന്‍ പറഞ്ഞിരുന്നത്. ഇതെല്ലാം കടുത്ത മാനസികസമ്മര്‍ദ്ദം മൂലമാണെന്നാണ് സൂചന.
https://www.facebook.com/Malayalivartha


























