കര്‍ഷക ആത്മഹത്യകള്‍ സർക്കാരിന് ഊരാക്കുടുക്കാകും; ഇടുക്കിയില്‍ ഹര്‍ത്താലിന് അനുമതി തേടി കോണ്‍ഗ്രസ്

കർഷക ആത്മഹത്യകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഇടുക്കിയില്‍ ഹര്‍ത്താലിന് അനുമതി തേടി കോണ്‍ഗ്രസ് ജില്ലാ കളക്ടറെ സമീപിച്ചു. കര്‍ഷക ആത്മഹത്യകള്‍ തടയുന്നതില്‍ സര്‍ക്കാര്‍ പരാജയമെന്ന് ആരോപിച്ച് മാര്‍ച്ച് ഒന്‍പതിന് ഹര്‍ത്താന്‍ നടത്താനാണ് യുഡിഎഫിന്‍റെ നീക്കം.
കേരള ഹൈക്കോടതി മിന്നല്‍ ഹര്‍ത്താല്‍ നിരോധിച്ച ശേഷം ആദ്യമായാണ് ഒരു രാഷ്ട്രീയ പാര്‍ട്ടി അനുമതി നേടി കൊണ്ട് ഹര്‍ത്താല്‍ നടത്താനൊരുങ്ങുന്നത്. രണ്ട് മാസത്തിനിടെ ഇടുക്കി ജില്ലയില്‍ മൂന്ന് കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. പ്രളയവും ഇതേത്തുടര്‍ന്നുള്ള കാലാവസ്ഥ വ്യതിയാനവും നിമിത്തം ഹൈറേഞ്ചില്‍ കൃഷി വ്യാപകമായി നശിച്ചിരുന്നു. എന്നാല്‍ കര്‍ഷകരെ സഹായിക്കാനും കാര്‍ഷിക കടങ്ങള്‍ എടുതിത്തള്ളാനും സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കുന്നില്ലെന്നാണ് യുഡിഎഫിന്‍റെ ആരോപണം. ഇതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ ജില്ലാ ഹര്‍ത്താലിന് ഒരുങ്ങുന്നത്.
കഴിഞ്ഞ ജനുവരി ഏഴിനാണ് ഹൈക്കോടതി മിന്നല്‍ ഹര്‍ത്താല്‍ നിരോധിച്ചത്. ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതിന് ഏഴ് ദിവസം മുൻപ് നോട്ടീസ് നല്‍കണമെന്നും വ്യക്തമാക്കി. ഇതിന് ശേഷം പെരിയ ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഫെബ്രുവരി 18ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനത്ത് മിന്നല്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു. കോടതിയലക്ഷ്യ നടപടിയില്‍ മിന്നല്‍ ഹര്‍ത്താലിലെ നഷ്ടം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ജില്ലാ ഹര്‍ത്താലിന് മുന്‍കൂര്‍ അനുമതി തേടി കോണ്‍ഗ്രസ് ജില്ലാ ഭരണകൂടത്തെ സമീപിച്ചത്. ഹര്‍ത്താല്‍ നോട്ടീസ്, കളക്ടര്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























