ഇതെല്ലാം കാണാന്‍ ഞാനുണ്ടാകും... മോഡി സര്‍ക്കാരിന്റെ അവസാന മന്ത്രിസഭാ യോഗത്തില്‍ ജനങ്ങള്‍ക്കായി മോഡി പ്രഖ്യാപിച്ചത്

നരേന്ദ്ര മോഡിയുടെ അവസാന മന്ത്രിസഭായോഗം വല്ലാത്തൊരു വൈകാരിക യോഗമായിരുന്നു. അവസാനത്തേതിന് മധുരം കൂടും എന്നാണല്ലോ. അതിന് സാക്ഷ്യം വഹിക്കുന്നതായിരുന്നു മന്ത്രിസഭായോഗം. രാജ്യം തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കവെ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അവസാന മന്ത്രിസഭ യോഗത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഒരു ലക്ഷം കോടിയോളം ചിലവ് വരുന്ന പദ്ധതികളാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. കഴിഞ്ഞ മാസത്തെ കേന്ദ്ര ബഡ്ജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ക്ക് പുറമെയാണിത്.
പുതിയ പദ്ധതികളും തുടര്‍ പദ്ധതികളും ഉള്‍പ്പെടുന്നവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് 33,690 കോടി രൂപ അടങ്കലുള്ള മുംബയ് സബര്‍ബന്‍ റെയില്‍വേ വികസനം, 25,000 കോടി രൂപ ചെലവില്‍ ഡല്‍ഹി മെട്രോ നാലാം ഘട്ടം, ബിഹാറിലെ ബക്‌സറില്‍ താപവൈദ്യുതി നിലയം (10,439 കോടി രൂപ), സിക്കിമില്‍ തീസ്ത ജലവൈദ്യുതി നിലയം (5,748 കോടി), എയര്‍ സ്ട്രിപ്പുകള്‍ (4,500 കോടി), എയ്ഡ്‌സ് നിയന്ത്രണം (6,435കോടി) കരിമ്ബു കര്‍ഷകര്‍ക്കും പഞ്ചസാര മില്ലുകള്‍ക്കും സഹായം (2,790 കോടി) തുടങ്ങിയവയാണ്.
പദ്ധതികളെല്ലാം ഇടക്കാല ബഡ്ജറ്റിന്റെ ഭാഗമല്ലെന്നു ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി. എങ്കിലും പല പദ്ധതികളുടെയും തുടര്‍ച്ചയ്ക്കു മന്ത്രിസഭയുടെ അംഗീകാരം ആവശ്യമുണ്ട്. തിരഞ്ഞെടുപ്പിന് ശേഷം വരുന്ന പുതിയ സര്‍ക്കാര്‍ അവതരിപ്പിക്കാനിരിക്കുന്ന പൂര്‍ണ ബഡ്ജറ്റിലും ഇവ ഉള്‍പ്പെടുത്തേണ്ടി വരും.
പാകിസ്ഥാനിലെ ബലാക്കോട്ടില്‍ വ്യോമസേന നടത്തിയ തിരിച്ചടി തെരഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കി ബിജെപി നേതാക്കളും രംഗത്തെത്തി. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ഭീകരവാദത്തിന് ചുട്ട മറുപടി നല്‍കിയ ആളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് സ്മൃതി ഇറാനി പറഞ്ഞു. ഇന്ത്യന്‍ സേനയുടെ കരുത്ത് ലോകത്തിന് കാട്ടിക്കൊടുത്തത് നരേന്ദ്ര മോദിയാണെന്നും അതിനുള്ള തെളിവാണ് പാകിസ്ഥാനില്‍ കയറിയുള്ള തിരിച്ചടിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്നും സ്മൃതി ഇറാനി ആരോപിച്ചു. സ്വന്തം പാര്‍ട്ടിക്കാരെ കൊന്ന സി.പി.എമ്മുമായി കോണ്‍ഗ്രസിന് എങ്ങിനെ കൈകോര്‍ക്കാന്‍ കഴിയുന്നുവെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചിന്തിക്കുന്നതെന്ന് അവര്‍ പറഞ്ഞു.
അതേസമയം, ബലാക്കോട്ടിലെ ഭീകരക്യാമ്ബുകളില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ എത്ര പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടാവുമെന്ന കണക്കുകള്‍ ഇന്നോ നാളെയോ വ്യക്തമാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു. മിന്നലാക്രമണത്തില്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രീയം കളിക്കുകയാണ്. എത്ര ഭീകരരാണ് കൊല്ലപ്പെട്ടതെന്ന് അറിയണമെങ്കില്‍ കോണ്‍ഗ്രസ് പാകിസ്ഥാനില്‍ പോയി അന്വേഷിക്കണമെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.
അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും യു.പി.എ അദ്ധ്യക്ഷ സോണിയാ ഗാന്ധിയും ഉത്തര്‍പ്രദേശിലെ സിറ്റിംഗ് സീറ്റുകളായ അമേതിയിലും റായ്ബറേലിയിലും തന്നെ മത്സരിക്കുന്നതാണ്. ഇതടക്കം ഉത്തര്‍പ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിലെ 15 സ്ഥാനാര്‍ത്ഥികള്‍ അടങ്ങിയ ആദ്യ പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. പ്രമുഖ നേതാക്കളായ സല്‍മാന്‍ ഖുര്‍ഷിദ് (ഫറൂഖാബാദ്), ജിതിന്‍ പ്രസാദ് (ദൗരാഹ്ര), അനു ഠാണ്ടന്‍ (ഉന്നാവോ), ആര്‍.പി.എന്‍. സിംഗ് (ഖുഷി നഗര്‍), ഭരത് സിംഗ് സോളങ്കി (ആനന്ദ്) തുടങ്ങിയവരും പട്ടികയിലുണ്ട്. സോണിയയ്ക്കു പകരം റായ്ബറേലിയില്‍ പ്രിയങ്കാ ഗാന്ധി മത്സരിച്ചേക്കുമെന്ന് സൂചനകളുണ്ടായിരുന്നു.
https://www.facebook.com/Malayalivartha

























