കളംമാറ്റിപ്പിടിച്ച് സിപിഎമ്മും കോണ്‍ഗ്രസും... കള്ളവോട്ട് നടന്നെന്ന പാര്‍ട്ടികളുടെ ആരോപണത്തിന്‍മേല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശക്തമായ നടപടികളെടുത്തതോടെ മാളത്തിലൊളിച്ച് പാര്‍ട്ടികള്‍

കള്ളവോട്ടുകള്‍ ചെയ്യുന്നത് എങ്ങനെയെന്ന് ചാനലുകളിലൂടെ വന്നതോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ അങ്കലാപ്പിലായി. സിപിഎമ്മും മുസ്ലീംലീഗും കള്ളവോട്ടില്‍ പെട്ടതോടെ ഇരു മുന്നണികളും വെട്ടിലായി. ടിക്കാറാം മീണയുടെ കടുത്ത നിലപാട് മുന്നണികളെ അങ്കലാപ്പിലാക്കുകയും ചെയ്തു.
ഇതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വ്യാപകമായി കള്ളവോട്ടുണ്ടായെന്ന ആരോപണവുമായി രംഗത്തു വന്ന ഇടത്, വലത് മുന്നണികള്‍ പ്രതിരോധത്തിലായതോടെ നിലപാട് മയപ്പെടുത്തുന്നു. കണ്ണൂര്‍ ജില്ലയിലെ പിലാത്തറയിലും തൃക്കരിപ്പൂരിലും സിപിഎം കേന്ദ്രങ്ങളില്‍ കള്ളവോട്ട് നടന്നെന്ന പരാതിയുമായി ആദ്യം രംഗത്തെത്തിയത് കോണ്‍ഗ്രസ്സാണ്. ഇത് സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ മീര്‍ മുഹമ്മദ് അലി സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കി.
ഇതില്‍ പുറത്തുവന്ന ദൃശ്യങ്ങള്‍ വ്യാജമല്ലെന്ന് വെബ് കാം ഓപ്പറേറ്റര്‍ വിശദീകരണം നല്‍കി. തുടര്‍ന്ന് പിലാത്തറയില്‍ കള്ളവോട്ട് ചെയ്ത വിഷയത്തില്‍ ജനപ്രതിനിധിയടക്കം സിപിഎമ്മുകാരായ മൂന്ന് സ്ത്രീകള്‍ക്കെതിരെ പോലീസ് കേസെടുത്തു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കണ്ണൂര്‍, കാസര്‍കോട്, വടകര ലോക്‌സഭാ മണ്ഡലങ്ങളില്‍ വ്യാപകമായി കള്ളവോട്ട് നടന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.
കള്ളവോട്ട് വിഷയത്തില്‍ പൂര്‍ണമായും ഒറ്റപ്പെട്ട സിപിഎം തുടര്‍ന്നാണ് യുഡിഎഫിനെതിരെ രംഗത്തുവന്നത്. കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍പ്പെട്ട കല്ല്യാശേരി നിയമസഭാ മണ്ഡലത്തില്‍ മുസ്ലിം ലീഗിന് നിര്‍ണായക സ്വാധീനമുള്ള മാടായി പഞ്ചായത്തിലെ പുതിയങ്ങാടി ജമാ അത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ രണ്ടു ബൂത്തുകളില്‍ ലീഗുകാര്‍ കള്ളവോട്ട് ചെയ്‌തെന്ന ആരോപണം കാസര്‍കോട് ജില്ലാ കളക്ടര്‍ ഡി. സജിത്ത് ബാബു സ്ഥിരീകരിച്ചു.
ഇവര്‍ കള്ളവോട്ട് ചെയ്യുന്നത് സിസി ടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. ഇതോടൊപ്പം തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ പാമ്പുരുത്തി മാപ്പിള എല്‍പി സ്‌കൂള്‍, അക്കിപ്പറമ്പ് യുപി സ്‌കൂള്‍, സീതി സാഹിബ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ രണ്ട് ബൂത്തുകള്‍, ടാഗോര്‍ വിദ്യാനികേതനിലെ നാല് ബൂത്തുകള്‍, തളിപ്പറമ്പ് ഇഎംപി സ്‌കൂള്‍, ഇരിക്കൂര്‍ മണ്ഡലത്തിലെ ചെങ്ങളായി എല്‍പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ ലീഗുകാര്‍ വ്യാപകമായി കള്ളവോട്ട് ചെയ്തതായി ആരോപണമുണ്ടായി.
കൂടുതല്‍ ബൂത്തുകളില്‍ കള്ളവോട്ട് നടന്നുവെന്ന് വ്യക്തമായതോടെയാണ് ഇരു മുന്നണികളും നിലപാട് മയപ്പെടുത്തിയത്. 23ന് ഫലപ്രഖ്യാപനം വരുന്നതുവരെ കൂടുതല്‍ ആരോപണങ്ങളുമായി മുന്നോട്ടു പോകേണ്ടെന്നാണ് തീരുമാനം. കള്ളവോട്ട് ചെയ്തതിന്റെ പരമാവധി തെളിവുകള്‍ ഇരുമുന്നണികളും ശേഖരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് ഫലം പ്രതികൂലമായാല്‍ കള്ളവോട്ട് ആരോപണം കടുപ്പിച്ച് പോരാട്ടം ശക്തമാക്കാം. അതോടൊപ്പം വ്യാപകമായ കള്ളവോട്ടാണ് തോല്‍വിക്ക് കാരണമെന്ന് പറഞ്ഞ് ഇരുമുന്നണികള്‍ക്കും രക്ഷപ്പെടാനും അതുവഴി സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍ മറച്ചുവയ്ക്കാനും സാധിക്കും.
ഇതിന് പിന്നാലെയാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാ റാം മീണയ്‌ക്കെതിരേ നിലപാട് കടുപ്പിച്ചു സി.പി.എം രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ടീക്കാ റാം മീണയ്‌ക്കെതിരേ നിശിതമായ വിമര്‍ശനമാണ് നേതാക്കള്‍ ഉന്നയിച്ചത്.
മീണയുടെ നടപടികള്‍ പലതും ഏകപക്ഷീയമാണെന്നും ഇടതുപ്രവര്‍ത്തകര്‍ക്കെതിരേ കേസുകള്‍ എടുക്കാന്‍ മീണയ്ക്കു തിടുക്കം കൂടുതലാണെന്നും സെക്രട്ടേറിയറ്റ് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. ടീക്കാ റാം മീണയ്‌ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നാണ് സെക്രട്ടേറിയറ്റിലെ പൊതുവികാരം. ഇക്കാര്യം കേന്ദ്ര നേതൃത്വവുമായി ആലോചിച്ച് തീരുമാനിച്ചാല്‍ മതിയെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ കള്ളവോട്ട് ആരോപണം വന്നപ്പോള്‍ അവരുടെ വിശദീകരണം തേടിയ ശേഷമാണ് തുടര്‍നടപടിയിലേക്കു തെരഞ്ഞെടുപ്പ് ഓഫീസര്‍ പോയത്. എന്നാല്‍ ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്കെതിരേയുണ്ടായ കള്ളവോട്ട് പരാതികളില്‍ പെട്ടെന്നു തന്നെ കേസെടുക്കുന്ന പ്രവണതയാണുണ്ടായതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha


























