കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനെ അനുകൂലിച്ചും വിമന്‍ ഇന്‍ സിനിമാ കളക്ടീവിനെ വിമര്‍ശിച്ചും രംഗത്തെത്തിയ നടന്‍ ശ്രീനിവാസന്‍റെ പ്രസ്താവനക്കെതിരേ നടി രേവതി

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനെ അനുകൂലിച്ചും വിമന്‍ ഇന്‍ സിനിമാ കളക്ടീവിനെ വിമര്‍ശിച്ചും രംഗത്തെത്തിയ നടന്‍ ശ്രീനിവാസന്‍റെ പ്രസ്താവനക്കെതിരേ നടി രേവതി. ശ്രീനിവാസനേപ്പോലുള്ളവര്‍ അല്‍പ്പം കൂടി ഉത്തരവാദിത്തം കാണിക്കണമെന്ന് രേവതി അഭിപ്രായപ്പെട്ടു.
മികച്ച സൃഷ്ടികളിലൂടെ നമ്മുടെ ആദരം നേടിയവര്‍ ഇങ്ങനെ സംസാരിക്കുന്നത് ദുഖകരമാണ്. പ്രശസ്തിയുള്ളവര്‍ സംസാരിക്കുമ്പോള്‍ അല്‍പ്പം ഉത്തരവാദിത്തം കാണിക്കേണ്ടതല്ലേ. അവരുടെ പ്രസ്താവനകള്‍ അടുത്ത തലമുറയില്‍ എങ്ങനെ പ്രതിഫലിക്കുമെന്ന് ആലോചിക്കണം എന്നും രേവതി ട്വീറ്റ് ചെയ്തു.
പള്‍സര്‍ സുനിക്ക് ഒന്നരക്കോടി രൂപയുടെ ക്വട്ടേഷന്‍ നല്‍കിയെന്നത് അവിശ്വസനീയമാണ് എന്ന് ശ്രീനിവാസൻ പ്രതികരിച്ചിരുന്നു. താന്‍ അറിയുന്ന ദിലീപ് ഒന്നര പൈസ പോലും ഇതിനായി ചെലവാക്കില്ലെന്ന് ശ്രീനിവാസന്‍ പറഞ്ഞു. പുതിയ ചിത്രമായ കുട്ടിമാമയുടെ പ്രചാരണാര്‍ഥം പ്രമുഖ ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ശ്രീനിവാസന്‍ ഇക്കാര്യം വ്യക്തമാക്കിയത്. തുല്യവേതനമെന്ന ആവശ്യവും സിനിമാംഗത്ത് സ്ത്രീകള്‍ക്കുനേരെയുള്ള ചൂഷണവും സംബന്ധിച്ച് വിമന്‍ ഇന്‍ സിനിമ കലക്ടീവ് ഉന്നയിച്ച വിമര്‍ശനങ്ങളെ ശ്രീനിവാസന്‍ തള്ളി. ഡബ്ല്യുസിസിയുടെ ആവശ്യവും ഉദ്ദേശ്യവും എന്തിനാണെന്ന് ഇതുവരെ മനസിലായിട്ടില്ല. സിനിമാരംഗത്ത് സ്ത്രീകളെ ചൂഷണം ചെയ്യുന്നില്ല. ആണും പെണ്ണും തുല്യരാണ്. പ്രതിഫലം നിര്‍ണയിക്കുന്നത് താരവിപണിമൂല്യമാണെന്നും ശ്രീനിവാസന്‍ പറഞ്ഞു. നയന്‍താരയ്ക്കു ലഭിക്കുന്ന വേതനം എത്ര നടന്മാര്‍ക്ക് ലഭിക്കുന്നുണ്ടെന്നും ശ്രീനിവാസൻ ചോദിച്ചു. ഒരു സംഘടനയേയും നശിപ്പിക്കാനല്ല സംസാരിക്കുന്നതെന്നും ചില കാര്യങ്ങള്‍ക്ക് അതിര്‍വരമ്പുകളുള്ളതുകൊണ്ട് കൂടുതല്‍ പറയുന്നില്ലെന്നും ശ്രീനിവാസന്‍ പ്രതികരിച്ചു.
https://www.facebook.com/Malayalivartha



























