സര്‍ക്കാര്‍ ഉത്സവങ്ങള്‍ക്ക് എതിരല്ല; കേരള എലിഫന്റ് ഓണേഴ്സ് അസോസിയേഷന് തീരുമാനത്തിൽ നിന്നും ആന ഉടമകള്‍ പിന്മാറണമെന്ന് മന്ത്രി വി.എസ്. സുനില്‍ കുമാർ

തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ വിലക്കില്‍ പ്രതിഷേധിച്ച് തൃശൂര്‍ പൂരം ഉള്‍പ്പെടെ ഒരു പരിപാടിക്കും ആനകളെ വിട്ടുനല്‍കില്ലെന്ന കേരള എലിഫന്റ് ഓണേഴ്സ് അസോസിയേഷന് തീരുമാനത്തിൽ നിന്നും ആന ഉടമകള്‍ പിന്മാറണമെന്ന് മന്ത്രി വി.എസ്. സുനില്‍ കുമാർ. തൃശൂര്‍ പൂരം പ്രതിസന്ധിയിലാകില്ലെന്നും പൂരവും വിലക്കും തമ്മില്‍ ബന്ധമില്ലെന്നും മന്ത്രി പറഞ്ഞു. പ്രശ്നം പരിഹരിക്കുന്നതിനായി ആന ഉടമകളുമായി വ്യാഴാഴ്ച ദേവസ്വം മന്ത്രി ചര്‍ച്ച നടത്തും.
തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ കാര്യത്തില്‍ ആന ഉടമകള്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് വനംവകുപ്പ് മന്ത്രി കെ. രാജുവിമര്ശിച്ചു. സര്‍ക്കാര്‍ ഉത്സവങ്ങള്‍ക്ക് എതിരല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതിനിടെ ആരോഗ്യമുള്ള എല്ലാ ആനകളെയും പൂരത്തിന് വിട്ടു നല്‍കുമെന്ന് ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു.
ഗജരാജന്‍ തെച്ചിക്കോട്ട് രാമചന്ദ്രനെ തൃശൂര്‍ പൂരത്തില്‍ എഴുന്നള്ളിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് തങ്ങളുടെ ഒരാനകളെയും ഇനി ഒരുത്സവത്തിനും വിട്ടുനല്‍കില്ലെന്ന് ആനഉടമകള്‍. കേരള എലിഫെന്റ് ഒാണേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തിലാണ് തീരുമാനം. മേയ് 11 മതല്‍ സൃശൂര്‍ പൂരത്തിനടക്കം ഒരു പൊതുപരിപാടിക്കും ആനകളെ വിട്ടുനല്‍കില്ലെന്നാണ് ഇവരുടെ തീരുമാനം.
രണ്ട് പേർ കൊല്ലപ്പെട്ട അപകടത്തിനെ തുടർന്നാണ് കേരളത്തിലെ ഏറ്റവും ഉയരമുള്ള ആനയായ തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. ഈ വിലക്ക് തുടരാൻ തൃശ്ശൂരിൽ ചേർന്ന നാട്ടാന നിരീക്ഷണസമിതിയോഗം തീരുമാനിക്കുകയായിരുന്നു. തൃശൂര്‍ ജില്ലയിലെ പേരാമംഗലത്തുള്ള തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്റെ ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തില്‍ നടക്കിരുത്തിയതിന് പിന്നാലെ അഞ്ചു കൊല്ലത്തിനിടെ ആറ് പാപ്പാന്‍മാരെ രാമചന്ദ്രന്‍ കൊലപ്പെടുത്തി. നാല് സ്ത്രീകളും ഒരു വിദ്യാര്‍ത്ഥിയും അടുത്തിടെ മരിച്ച നാരായണ പട്ടേരിയും അരീക്കല്‍ ഗംഗാധരനും ഉള്‍പ്പെടെ 13 പേരെയാണ് ആന ഇല്ലാതാക്കിയത്.
2009ല്‍ തൃശൂര്‍ കാട്ടാകാമ്പല്‍ ഭഗവതി ക്ഷേത്രത്തില്‍ വച്ച് ആനയുടെ ആക്രമണത്തില്‍ പന്ത്രണ്ടുകാരന്‍ മരിക്കുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തൊട്ടുപിന്നാലെ തന്നെ എറണാകുളത്തപ്പന്‍ ക്ഷേത്രത്തില്‍ തെച്ചിക്കോട് രാമചന്ദ്രന്‍ ഇടഞ്ഞപ്പോള്‍ ഒരു സ്ത്രീ മരിച്ചു. 2013ല്‍ പെരുമ്പാവൂര്‍ കൂത്തുമടം തൈപ്പൂയത്തിനിടെ തെച്ചിക്കോട്ട് രാമചന്ദ്രന്‍ ഇടഞ്ഞപ്പോള്‍ പൊലിഞ്ഞത് മൂന്ന് സ്ത്രീകളുടെ ജീവന്‍.
വലതുകണ്ണിന് പൂര്‍ണമായും ഇടതുകണ്ണിനു ഭാഗികമായും കാഴ്ച്ചയില്ലാത്ത ഈ ആനയെ മൃഗഡോക്ടര്‍മാരുടെ വിദഗ്ധസംഘം പരിശോധിക്കാതെ എഴുന്നള്ളത്തിന് ഉപയോഗിക്കരുതെന്ന് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ നേരത്തേ നിര്‍ദ്ദേശിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം പൂരത്തിന് മുമ്പ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നിര്‍ദ്ദേശിച്ചത് അനുസരിച്ച് ആനയുടെ ആരോഗ്യനില പരിശോധിക്കാന്‍ മൂന്നംഗ മെഡിക്കല്‍ സംഘം എത്തിയെങ്കിലും പൂരസംഘാടകരുടേയും പൂരപ്രേമികളുടേയും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ഇവര്‍ തിരിച്ചുപോവുകയായിരുന്നു.
കേരളത്തില്‍ 'ഏകഛത്രാധിപതി' പട്ടമുള്ള ഏക ആനയായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ജന്മം കൊണ്ട് ഇന്നാട്ടുകാരനല്ല. ബിഹാറിലെ ആനച്ചന്തയില്‍ നിന്നാണ് കേരളത്തിലേക്ക് എത്തിയത്. ധനലക്ഷ്മി ബാങ്ക് മാനേജരായിരുന്ന എ എന്‍ രാമചന്ദ്ര അയ്യരാണ് ബീഹാറില്‍ നിന്നുള്ള മോട്ടിപ്രസാദിനെ വാങ്ങിയത്. അദ്ദേഹത്തില്‍ നിന്നും ആനയെ വാങ്ങിയ തൃശ്ശൂര്‍ക്കാരന്‍ വെങ്കിടാദ്രി സ്വാമി ഗണേശന്‍ എന്ന് പേരിട്ടു. 1984ല്‍ തെച്ചിക്കോട്ടുകാവ് ദേവസ്വം ഈ ആനയെ വാങ്ങി നടക്കിരുത്തിയപ്പോള്‍ ഇട്ട പേരാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. 2011 മുതല്‍ തൃശ്ശൂര്‍ പൂരത്തിന് തെക്കേ ഗോപുര വാതില്‍ തള്ളിത്തുറക്കുന്ന ആചാരപ്രധാനമായ ചടങ്ങിന് നിയോഗിക്കുന്നത് തെച്ചിക്കോട്ട് രാമചന്ദ്രനെയാണ്.
കേരളത്തില്‍ ഇന്ന് ജീവിച്ചിരിപ്പുള്ളതില്‍ ഏറ്റവും ഉയരമുള്ള ആനയും തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തന്നെ. നിരവധി ഫേസ്ബുക്ക് പേജുകളും വാട്‌സാപ് കൂട്ടായ്മകളുമൊക്കെ തെച്ചിക്കോട്ട് രാമചന്ദ്രന്റെ പേരിലുണ്ട്. 1986ല്‍ അന്നത്തെ പാപ്പാന്‍ വാഹനമിടിച്ച് മരണപ്പെട്ടതിനെത്തുടര്‍ന്ന് എത്തിയ പാപ്പാന്റെ മര്‍ദ്ദനത്തിലായിരുന്നു ആനയുടെ വലതുകണ്ണ് കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെട്ടത്. കാലക്രമേണ ഇടതുകണ്ണിനും കാഴ്ച നഷ്ടമായി. തലയെടുപ്പും ഗാംഭീര്യവും ഉയരവും കൊണ്ട് അനേകം ആരാധകരെ സമ്പാദിച്ചിട്ടുള്ള തേച്ചിക്കോട്ട് രാമചന്ദ്രന്‍ ഇതിനകം അനേകം സിനിമകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha



























