ഒരു സംഘി, ഒരു കമ്മിയുടെ വീട്ടില്‍ പോയി സദ്യ ഉണ്ണാമോ? കേരളത്തിലെ സംഘികള്‍ ഒരാഴ്ചയായി നടത്തുന്ന താത്വികമായ ചോദ്യമാണ്
ഒരു സംഘി, ഒരു കമ്മിയുടെ വീട്ടില്‍ പോയി സദ്യ ഉണ്ണാമോ? കേരളത്തിലെ സംഘികള്‍ ഒരാഴ്ചയായി നടത്തുന്ന താത്വികമായ ചോദ്യമാണ്. കേരള സന്ദര്‍ശനത്തിനെത്തിയ കേന്ദ്രഉപരിതല ഗതാഗത മന്ത്രി നിഥിന്‍ ഗഡ്ക്കരിയും കുടുംബവും മുഖ്യമന്ത്രി പിണറായി വിജയനും കൂടുംബത്തോടുമൊപ്പം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ഉച്ചയൂണ് കഴിച്ചു. ഇതോടെ കണ്ണൂരിലെ സംഘികള്‍ കട്ടക്കലിപ്പിലാണ്. ചതിയില്‍ വഞ്ചന ചേര്‍ത്ത നേതാവിനോട് ഒടുക്കത്തെ ദേഷ്യം, പക, രോഷം, മുറുമുറുപ്പ് ... പരസ്പരം വെട്ടിക്കൊല്ലുന്ന ഇരുകൂട്ടരുടേയും അണികള്‍ക്ക് പ്രത്യേകിച്ച് സംഘ പരിവാറുകാര്‍ക്ക് ഈ ചങ്ങാത്തവും ഇലയിട്ട് ഊണും ഒട്ടും ദഹിച്ചില്ലെന്നാണ് പ്രമുഖ ഇംഗ്ലീഷ് പത്രമായ ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിലെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
'ഞങ്ങളുടെ അണികളില്‍ ഒരു പാട് പേരെ വെട്ടിക്കൊന്ന സി പി എം നേതാവിന്റെ വീട്ടില്‍ മുന്‍ പാര്‍ടി പ്രസിഡന്റും മന്ത്രിയുമായ ഗഡ്ഗരി എന്തിന് പോയി എന്നാണവര്‍ ചോദിക്കുന്നത്. അത്രമേല്‍ പക ആളിക്കത്തിച്ചാണ് ഇരുകൂട്ടരും കണ്ണൂരില്‍ നില്‍ക്കുന്നത്. കത്തി താഴെ വെക്കാന്‍ ഇരുകൂട്ടരും ആഗ്രഹിക്കുന്നില്ല. പിണറായിയുടെ വീട്ടില്‍ പോയി ഗഡ്കരി ഭക്ഷണം കഴിച്ചത് തികച്ചും ദൗര്‍ഭാഗ്യകരമായിപ്പോയി എന്നാണ് ഹിന്ദു ഐക്യവേദി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് മണി വര്‍ണ്ണന്‍ പറഞ്ഞത്.
സംഘികള്‍ക്കിത് ദഹിക്കാത്ത ഭക്ഷണമാണ്. പിന്നെ , പിണറായിയെ ചോദ്യം ചെയ്യാനാരും ഇപ്പോള്‍ സി പി എമ്മില്‍ ഇല്ലാത്തതു കൊണ്ട് അവിടെ ഇതിന്റെ പേരില്‍ പൊട്ടലും ചീറ്റലും തല്‍ക്കാലം ഉണ്ടാവില്ല അഥവാ ഉണ്ടെങ്കിലും ഇന്നതിന് ധൈര്യമുള്ള ഒരാള്‍ പോലും ജീവനോടെ ആ പാര്‍ടിയില്‍ ഇല്ല. വര്‍ഗ ശത്രുക്കള്‍ക്കും ഇഷ്ടമില്ലാത്തവര്‍ക്കും ഭക്ഷണം കൊടുക്കുന്നതു പോലും കടുത്ത പാര്‍ട്ടി വിരുദ്ധമായിട്ടാണ് രണ്ട് പാര്‍ട്ടിക്കാരും കാണുന്നത്. വിശക്കുന്നവന് ഭക്ഷണം കൊടുക്കുന്നതാണ് ഏറ്റവും വലിയ പുണ്യ കര്‍മ്മമെന്ന് തള്ളുന്നവരാണ് സംഘികള്‍ അതിലും വലിയ മനുഷ്യസ്‌നേഹത്തിന്റെ വായ്ത്താരികള്‍ തട്ടിവിടുന്നവരാണ് കമ്യൂണിസ്റ്റ് കാര്‍. പക്ഷേ, രണ്ടു കൂട്ടരുടേയും പ്രാകൃത സ്വഭാവങ്ങള്‍ പതിവിന്‍ പടി തുടരുന്നു.
പാര്‍ട്ടിക്ക് അനഭിമതനായിരുന്ന ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട്ടില്‍ പോയി വി എസ് അച്ചുതാനന്ദന്‍ ഉച്ചഭക്ഷണം കഴിക്കുന്നതിനെ സി.പി.എം വിലക്കിയിരുന്നു. അതിനും മുന്നെ സി പി എമ്മില്‍ നിന്ന് പുറത്താക്കിയ എം വി രാഘവന് ഭക്ഷണവും വെള്ളവും കൊടുത്ത വീട്ടുടമയ്ക്ക് ഊരുവിലക്ക് ഏര്‍പ്പെടുത്തിയ മനുഷ്യ സ്‌നേഹികളാണിവര്‍.
'എനിക്ക് ഭക്ഷണം കൊടുക്കാന്‍ പാടില്ലെന്ന് പറഞ്ഞ് കണ്ണൂര്‍ ജില്ലാ കമ്മറ്റി ചെറുതാഴം എല്‍. സി യെ കൊണ്ട് ബ്രാഞ്ചുകള്‍ക്ക് സര്‍ക്കുലര്‍ അയപ്പിച്ചില്ലേ? പയ്യന്നൂരിലെ ഒരു സഖാവ് എനിക്ക് ഭക്ഷണം തന്നതിനെ എല്‍. സി. അദ്ദേഹത്തെ താക്കീത് ചെയ്തില്ലേ? പാര്‍ടി ശത്രുക്കള്‍ക്കും ഭക്ഷണം കൊടുക്കാറുണ്ട്. അതുപോലും പാടില്ല ന്നല്ലേ നിങ്ങളുടെ തീരുമാനം- എം.വി ആറിന്റെ ആത്മകഥയില്‍ ഇക്കാര്യം പറയുന്നുണ്ട്.
അസഹിഷ്ണുതയുടെ കാര്യത്തില്‍ രണ്ടു കൂട്ടരും ഒരമ്മ പെറ്റ മക്കള്‍ തന്നെ.. പ്രാകൃതമായ ഗോത്രവര്‍ഗ സംസ്‌കാരത്തില്‍ നിന്ന് കണ്ണൂരിലെ ആര്‍ എസ്സും സിപിഎമ്മും ഒരിക്കലും മോചിതരാവുന്ന ഒരു ലക്ഷണവും കാണുന്നില്ല. മോചിതരാവാന്‍ ഇരുപക്ഷത്തേയും നേതാക്കളും അണികളും സമ്മതിക്കില്ല.
രക്തസാക്ഷികളുടെ പേരില്‍ പരമാവധി കച്ചവടവും പകയും അണികളില്‍ ആളിക്കത്തിച്ച് നിര്‍ത്തി നേതാക്കളും അവരുടെ മക്കളും തിന്നു കൊഴുക്കുമ്പോള്‍ അണികള്‍ അസ്വസ്ഥരാവുന്നത് സ്വാഭാവികം മാത്രമാണെന്നാണ് പ്രമുഖ മാധ്യമപ്രവര്‍ത്തകനായ റോയി മാത്യു പറയുന്നത്.
https://www.facebook.com/Malayalivartha