ഒഴിയില്ലെന്ന് കടുപ്പിച്ച് മരടിലെ ഫ്ളാറ്റ് ഉടമകള്‍; പൊളിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ട ഫ്ളാറ്റുകളിലെ താമസക്കാര്‍ പ്രതിഷേധം കടുപ്പിച്ച് ഇന്നു മുതല്‍ നഗരസഭയ്ക്കു മുന്നില്‍ നിരാഹാരം ഇരിക്കും; പിന്തുണയുമായി രാഷ്ട്രീയ നേതാക്കൾ
നഗരസഭ നല്‍കിയ നോട്ടീസിലെ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ ഒഴിയില്ലെന്ന നിലപാടില്‍ ഉറച്ച് മരടിലെ ഫ്ളാറ്റ് ഉടമകള്‍. നോട്ടീസ് കൈപ്പറ്റിയ 12 ഫ്ളാറ്റുടമകള്‍ താമസം ഒഴിയില്ലെന്ന് നഗരസഭാ സെക്രട്ടറിയെ രേഖാമൂലം അറിയിച്ചിരുന്നു. പൊളിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ട ഫ്ളാറ്റുകളിലെ താമസക്കാര്‍ പ്രതിഷേധം കടുപ്പിച്ച് ഇന്നു മുതല്‍ നഗരസഭയ്ക്കു മുന്നില്‍ നിരാഹാരം ഇരിക്കും. ഇവർക്ക് പിന്തുണയുമായി രാഷ്ട്രീയ നേതാക്കളും രംഗത്തുണ്ട്.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ മരടിലെ ഫ്ലാറ്റില്‍ സന്ദര്‍ശനം നടത്തി. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ്. ശ്രീധരന്‍പിള്ളയും ഇന്ന് ഫ്ളാറ്റുടമകളെ സന്ദര്‍ശിക്കുന്നുണ്ട്. മരട് ഫ്ലാറ്റ് കേസില്‍ സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ പുതിയ റിപ്പോര്‍ട്ട് നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഉപസമിതിക്കു തെറ്റുപറ്റിയെന്ന് കോടതിയില്‍ സത്യവാങ്മൂലം നല്‍കണമെന്നും പുതിയ റിപ്പോര്‍ട്ട് നല്‍കാന്‍ അനുമതി വാങ്ങണമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. ഫ്ലാറ്റ് വിഷയത്തിൽ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ ഇരയ്‍ക്കൊപ്പമാണോ അതോ വേട്ടക്കാരനൊപ്പമാണോയെന്നും എന്തുകൊണ്ട് സര്‍ക്കാര്‍ ഈ വിഷയത്തിൽ ഇടപെടുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
'മരടിലെ ഫ്ലാറ്റ് പൊളിക്കാനുള്ള തീരുമാനം തെറ്റാനാണെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ചീഫ് സെക്രട്ടറി മുഖേന സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമര്‍പ്പിക്കണം. സുപ്രീംകോടതിയോട് സബ് കമ്മിറ്റി റിപ്പോര്‍ട്ട് പിൻവലിക്കാനുള്ള അനുവാദം തേടണം. എന്തിനാണ് സര്‍ക്കാര്‍ ഫ്ലാറ്റ് പൊളിക്കാൻ തയ്യാറാണെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി മുഖേന സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഫ്ലാറ്റിലെ ബഹുഭൂരിപക്ഷവും സാധാരണക്കാരായ ആളുകളാണ്. സര്‍ക്കാര്‍ ഇവരുടെ വിഷയത്തിൽ ജാഗ്രതയോടെ ഇടപെടുന്നില്ലെന്ന പരാതി തനിക്കുണ്ട്. ഈ വിഷയത്തിൽ അടിയന്തമായി ഇടപെടണം' ചെന്നിത്തല ആവശ്യപ്പെട്ടു.
മരടിലെ ഫ്ലാറ്റിലെ ഉടമകള്‍ക്കൊപ്പമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. നിയമവശം നോക്കി സര്‍ക്കാര്‍ വേണ്ടത് ചെയ്യുമെന്നും കോടിയേരി വ്യക്തമാക്കി. ഇന്നോ നാളെയോ ആരും ഇറങ്ങിപ്പോകേണ്ടി വരില്ലെന്ന് കോടിയേരി പറഞ്ഞു. ഫ്ലാറ്റ് ഉടമകൾക്കൊപ്പം സിപിഎം ഉണ്ടാകും. ഒറ്റയ്ക്ക് ഇറങ്ങിപ്പോകേണ്ടി വരില്ല. സാധ്യമായതെല്ലാം സംസ്ഥാന സർക്കാർ ചെയ്യുമെന്നും കോടിയേരി മരടിലെ ഫ്ലാറ്റ് ഉടമകളെ സന്ദർശിച്ചശേഷം പറഞ്ഞു.
കേസില്‍ ജനങ്ങള്‍ക്ക് നീതി കിട്ടണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള പറഞ്ഞു. മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിക്കണമെന്നും ശ്രീധരന്‍പിള്ള ആലപ്പുഴയില്‍ ആവശ്യപ്പെട്ടു.
തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമാണം പൂർത്തിയാക്കിയ ഫ്ളാറ്റുകള്‍ പൊളിക്കാൻ സുപ്രീം കോടതി അന്ത്യശാസനം നല്‍കിയതോടെയാണ് മരട് ഫ്‌ളാറ്റുടമകളുടെ സ്ഥിതി അവതാളത്തിലായത്. ചീഫ് സെക്രട്ടറി നേരിട്ടെത്തി നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്ന് ഒഴിയാന്‍ നഗരസഭ നോട്ടീസ് പതിച്ചിരുന്നു. പൊളിക്കാന്‍ ഉത്തരവിട്ട കെട്ടിടങ്ങളില്‍ ഒന്നായ ഗോള്‍ഡന്‍ കായലോരത്തിലെ ഉടമകള്‍ മാത്രമാണ് നഗരസഭയുടെ നോട്ടീസ് കൈപ്പറ്റിയത്. കായലോരത്തെ 12 ഫ്ളാറ്റുടമകളും താമസക്കാരുടെ അസോസിയേഷനും ഒഴിയില്ലെന്ന് സെക്രട്ടറിക്ക് കത്തു നല്‍കി. നിയമപരമായല്ല നോട്ടീസ് നല്‍കിയതെന്ന് മറുപടിയില്‍ വിശദീകരിച്ചിട്ടുണ്ട്. തീരദേശ പരിപാലന നിയമം നിലവില്‍ വരും മുമ്ബ് നിര്‍മ്മാണം ആരംഭിച്ച ഫ്ളാറ്റിന് ഉത്തരവ് ബാധകമല്ലെന്ന് അവര്‍ പറയുന്നു.
https://www.facebook.com/Malayalivartha