അയ്യപ്പഭക്തരുടെ വികാരങ്ങള്‍ മാനിക്കാത്തതിനെ തുടര്‍ന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയത്തിന്റെ പടുകുഴിയിലേക്ക് താഴ്ന്നുപോയ സി.പി.എം ഉയര്‍ത്തെഴുന്നേല്‍പ്പിനായി ഭക്തരെയും ദൈവങ്ങളെയും ആശ്രയിക്കുന്നു
അയ്യപ്പഭക്തരുടെ വികാരങ്ങള്‍ മാനിക്കാത്തതിനെ തുടര്‍ന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയത്തിന്റെ പടുകുഴിയിലേക്ക് താഴ്ന്നുപോയ സി.പി.എം ഉയര്‍ത്തെഴുന്നേല്‍പ്പിനായി ഭക്തരെയും ദൈവങ്ങളെയും ആശ്രയിക്കുന്നു. ദൈവവും ദേവനുമില്ല, വൈരുദ്ധ്യാത്മിക ഭൗതികവാദമാണ് യാഥാര്‍ത്ഥ്യം എന്ന് നിരന്തരം ഉരുവിട്ടുകൊണ്ടിരുന്ന നേതാക്കള്‍ മന്ത്രങ്ങള്‍ക്കും നാമജപങ്ങള്‍ക്കും പിന്നാലെ പോകുന്ന കാഴ്ചയാണ് അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാക്കുന്നത്. മഞ്ചേശ്വരത്തെ സി.പി.എം സ്ഥാനാര്‍ത്ഥി ശങ്കര്‍ റേ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും മുമ്പ് ക്ഷേത്രദര്‍ശനം നടത്തി പൂജകളും നടത്തി. ഇക്കാര്യം തുറന്ന് പറയാനും ശങ്കര്‍ റേ മടിച്ചില്ല. സി.പി.എം ജില്ല കമ്മിറ്റി അംഗവും കര്‍ഷകസംഘം കുമ്പള ഏരിയ പ്രസിഡന്റുമായ ശങ്കര്‍ റേ നല്ലൊരു യക്ഷഗാനം കലാകാരനുമാണ്. അതിനാല്‍ ക്ഷേത്രങ്ങളുമായി നല്ല ബന്ധമാണ് പുലര്‍ത്തുന്നത്.
പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തിലെ പലരും വിശ്വാസികളാണ്. മക്കളായ ബിനോയിയും ബിനീഷും അടുത്തിടെയാണ് ശബരിമല ദര്‍ശനം നടത്തിയത്. ഇവരെ പോലെ പല പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും വിശ്വാസികളാണെങ്കിലും പരസ്യമായി ക്ഷേത്രത്തില്‍ പോവുകയോ, പൂജാ കര്‍മ്മങ്ങള്‍ നടത്തുകയോ ചെയ്യുക പതിവല്ല. ശങ്കര്‍ റേയുടെ നിലപാടിനെതിരെ ആരും രംഗത്തെത്തിയിട്ടില്ല. ' ഞാനായിരിക്കും പാര്‍ട്ടി സ്ഥാനാര്‍ത്ഥി, നാമനിര്‍ദ്ദേശ പത്രിക നല്‍കും' എന്നായിരുന്നു ഇതേക്കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടി. തിങ്കളാഴ്ച രാവിലെ ബാഡൂരിലെ വീട്ടില്‍ നിന്നിറങ്ങിയ ശങ്കര്‍റേ രക്തസാക്ഷി മണ്ഡപത്തില്‍ പോയി പുഷ്പാര്‍ച്ചന നടത്തുകയോ, മുദ്രാവാക്യം വിളിക്കുകയോ ചെയ്തില്ല. പകരം ധര്‍മത്തടുക്ക തലമുഗറിലെ ദര്‍ഗയില്‍ എത്തി പിന്തുണ ആവശ്യപ്പെട്ടു.
അവിടെ നിന്ന് മധൂര്‍ മദനന്ദേശ്വര സിദ്ധിവിനായക ക്ഷേത്രത്തിലേക്ക് പോയി. നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളായ സതീഷ് റേ, സീതാറാം ഷെട്ടി, അസ്‌കര്‍ അലി എന്നിവര്‍ കൂടെയുണ്ടായിരുന്നു. പൂജാരിയെ കണ്ട് ഉദയാസ്തമയ പൂജ നടത്തി. അതിനുള്ള പണം കൂടെയുള്ള സഖാക്കളാണ് നല്‍കിയത്. പ്രസാദം സഖാക്കളും സ്ഥാനാര്‍ത്ഥിയും പങ്കിട്ടെടുത്തു. അതിന് ശേഷമാണ് പാര്‍ട്ടി ജില്ല കമ്മിറ്റി ഓഫിസിലേക്ക് പോയത്. സാധാരണ സി.പി.എം സ്ഥാനാര്‍ത്ഥികള്‍ പത്രികാ സമര്‍പ്പണത്തിന് മുമ്പ് ഇത്തരം കാര്യങ്ങള്‍ ചെയ്യാറില്ല. എന്നാല്‍ മഞ്ചേശ്വരത്തെ സവിശേഷ സാഹചര്യവും ബി.ജെ.പിക്കുള്ള മുന്‍തൂക്കവും ശബരിമല സുപ്രീംകോടതി വിധി തിടുക്കപ്പെട്ട് നടപ്പാക്കിയതിലുള്ള തിരിച്ചടിയുമാണ് സി.പി.എമ്മിനെ മാറ്റിചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചത്.
കേരളത്തിന്റെ വടക്കേ അറ്റത്തുള്ള മഞ്ചേശ്വരത്ത് മതവിശ്വാസങ്ങള്‍ക്ക് ഏറെ അടിത്തറയാണുള്ളത്. യു.ഡി.എഫ്, ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ പത്രിക നല്‍കും മുമ്പ് ക്ഷേത്രദര്‍ശനം നടത്തുന്നത് പതാവാണ്. എന്നാല്‍ താന്‍ വിശ്വാസിയായ കമ്മ്യൂണിസ്റ്റാണെന്നാണ് ശങ്കര്‍ റേ പറയുന്നത്. സ്ഥാനാര്‍ഥിയാകണമെന്ന് പാര്‍ട്ടി നിര്‍ദ്ദേശിച്ചതിന് പിന്നാലെ കാട്ടുകുക്കെ സുബ്രഹ്മണ്യ ക്ഷേത്ര ദര്‍ശനം നടത്തിയിരുന്നു. പിന്നെ ശങ്കര്‍ റേ പ്രസിഡന്റായ ദേലംപാടി ക്ഷേത്രത്തിലും തൊഴുതു. മുഹിമാത്ത് പള്ളിയിലും ബേള ചര്‍ച്ചിലും കുമ്പള ദര്‍ഗയിലും മുമ്പും പോയിട്ടുണ്ട്. ജില്ലയിലെ ആരാധനാലയങ്ങളുമായും വിശ്വാസികളുമായും അടുത്ത ബന്ധമുണ്ട്. വിശ്വാസിയാകുന്നതിന് തടസ്സമില്ലെന്ന് പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട് ശങ്കര്‍ റേ പറയുന്നു. മുസ്്‌ലിംലീഗ് പതിവായി ജയിക്കുന്ന മഞ്ചേശ്വരം ഇത്തവണ മൃദുഹിന്ദുത്വത്തിലൂടെ പിടിച്ചെടുക്കാമെന്ന ലൈനാണ് സി.പി.എം സ്വീകരിച്ചിരിക്കുന്നത്. അത് എത്രത്തോളം വിജയിക്കുമെന്ന് കാത്തിരുന്ന് കാണാം.
https://www.facebook.com/Malayalivartha