സംസ്ഥാനത്ത് സമാന്തര പോലീസ്, പേര് ഊരാളുങ്കൽ; പോലീസിന്റെ അതീവരഹസ്യമായ ഡേറ്റാ ബെയിസും ഊരാളുങ്കലിന് സർക്കാർ തുറന്നു കൊടുത്തു; കരമന - കളിയിക്കാവിള റോഡ് ഉൾപ്പെടെയുള്ള സംസ്ഥാനത്തെ പ്രമുഖ മരാമത്ത് ജോലികൾനിർവഹിക്കുന്നത് സി പി എമ്മിന് ഏറെ വേണ്ടപ്പെട്ട ഊരാളുങ്കൽ സഹകരണ സംഘം
കേരളം ഭരിക്കുന്നത് സി പി എമ്മോ ഊരാളുങ്കൽ സഹകരണ സംഘമോ? മലയാളികൾ ഇത്തരത്തിൽ സംശയിച്ചാൽ അവരെ കുറ്റം പറയാനാവില്ല. പോലീസിന്റെ അതീവരഹസ്യമായ ഡേറ്റാ ബെയിസും ഊരാളുങ്കലിന് സർക്കാർ തുറന്നു കൊടുത്തു. സി പി എമ്മിന് ഏറെ വേണ്ടപ്പെട്ട ഊരാളുങ്കൽ സഹകരണ സംഘമാണ് കരമന - കളിയിക്കാവിള റോഡ് ഉൾപ്പെടെയുള്ള സംസ്ഥാനത്തെ പ്രമുഖ മരാമത്ത് ജോലികൾനിർവഹിക്കുന്നത്. ഖജനാവിൽ നിന്നും മരാമത്ത് ജോലികൾക്കായി നീക്കി വയ്ക്കുന്ന തുകയിൽ 70 ശതമാനവും പോകുന്നത് ഊരാളുങ്കലിന്റെ പോക്കറ്റിലേക്കാണ്.
അതീവ രഹസ്യ ഫയലുകൾ കൈകാര്യം ചെയ്യുന്ന ഡേറ്റാ ബെയ്സ് ഊരാളുങ്കലിന് തുറന്നു കൊടുത്തത് സോഫ്റ്റ് വെയർ നിർമ്മാണത്തിന് വേണ്ടിയാണ്. കേരളത്തിൽ സോഫ്റ്റ് വെയർ നിർമ്മിക്കാൻ വേണ്ടി നിരവധി സർക്കാർ സ്ഥാപനങ്ങളുണ്ട്. സർക്കാർ സ്ഥാപനത്തിന് വിവരങ്ങൾ കൈമാറിയാൽ അതുകൊണ്ട് പ്രത്യേകിച്ച് ഒരു ദോഷവും ഇല്ല. എന്നാൽ സർക്കാർ ഇക്കാര്യം പൂർണമായും ഒഴിവാക്കി. സർക്കാർ സ്ഥാപനത്തെ ഒഴിവാക്കി സ്വകാര്യ സ്ഥാപനത്തിന് കോടികളുടെ പദ്ധതി എന്തിനു നൽകി എന്ന് മനസ്സിലാക്കുമ്പോഴാണ് ഇതിലൂടെ മറിയുന്ന കോടികളെ കുറിച്ച് നാം അറിയുന്നത്.
ഒക്ടോബർ 29 നാണ് ഇത് സംബന്ധിച്ച് ലോക്നാഥ് ബഹറയുടെ ഉത്തരവ് ഇറങ്ങിയത്. പസ്പോർട്ട് അപേക്ഷകളുടെ പരിശോധനക്കുള്ള സോഫ്റ്റ് വെയറാണ് നിർമ്മിക്കുന്നത്. ക്രൈം ആന്റ് ക്രിമിനൽ ട്രാക്കിംഗ് നെറ്റവർക്ക് സിസ്റ്റത്തിലെ വിവരങ്ങളാണ് ഇത്തരത്തിൽ ഊരാളുങ്കലിന് പരിശോധിക്കാൻ കഴിയുന്നത്. ലോ ആന്റ് ഓർഡറിലെ വിവരങ്ങൾ ഒരു സ്വകാര്യ സ്ഥാപനത്തിന് പരിശോധിക്കാൻ കഴിയുക എന്നാൽ ക്രമസമാധാന നിലയിൽ ഒരു സ്വകാര്യ സ്ഥാപനത്തിനു ഇടപെട്ടാൻ കഴിയും എന്നാണ് അർത്ഥം. സംസ്ഥാന പോലീസിന്റെ സൈബർ സുരക്ഷാ മാനദണ്ഡങ്ങൾ മറികടന്ന് ഡേറ്റാ ബേസിൽ പ്രവേശിക്കാനുള്ള അനുമതിയും സൊസൈറ്റിക്ക് നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവൻ പോലീസ് വിവരങ്ങളും ഊരാളുങ്കലിലെ ജീവനകാർക്ക് ലഭ്യമാകും. അതായത് ഒരു സമാന്തര പോലീസ് ആസ്ഥാനമായി സൊസൈറ്റി പ്രവർത്തിക്കും.
സോഫ്റ്റ് വെയർ നിർമ്മിക്കാൻ സ്വകാര്യ ഏജൻസികൾക്ക് നൽകുമ്പോൾ കൃത്യമായ വിവരങ്ങൾ നൽകാറില്ല. പലപ്പോഴും സാമ്പിൾ വിവരങ്ങളാണ് നൽകുന്നത്. ഇക്കാര്യം ആഭ്യന്തരവകുപ്പ് ജീവനക്കാർ ചൂണ്ടികാണിച്ചെങ്കിലും ഊരാളുങ്കലിനെ സംശയിക്കേണ്ടതില്ലെന്നായിരുന്നു പോലീസ് ആസ്ഥാനത്തിന്റെ മറുപടി. പാസ്പോർട്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ മാത്രമാണ് നൽകുന്നതെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.
സർക്കാർ മേഖലയിലുള്ള ജോലികളാണ് ഊരാളുങ്കലിന് കൂടുതലായും കിട്ടുന്നത്. രാമനാട്ടുകര ഫ്ലൈ ഓവർ, കോഴിക്കോട് നഗരവികസനം, റെഗുലേറ്റർ കം ബ്രിഡ്ജ്, പിണറായി കമ്മ്യൂണിറ്റി പാർക്ക്, വെള്ളിമാട്കുന്ന് ജണ്ടർ പാർക്ക് തുടങ്ങിയ നിർമ്മാണ ജോലികൾ പുരോഗമിക്കുന്നുണ്ട്. മലബാറിലെ ഊരാളുങ്കൽ ഗ്രാമത്തിലാണ് സൊസൈറ്റി ജന്മമെടുത്തത്. വാഗ്ഭടാനന്ദയാണ് സംഘത്തിന്റെ സ്ഥാപകൻ. ഇന്ന് ഏഷ്യയിലെ ഏറ്റവും വലിയ സഹകരണ സ്ഥാപനം എന്നാണ് സൊസൈറ്റി അവകാശപ്പെടുന്നത്. സി പി എം അധികാരത്തിൽ വരുമ്പോൾ സൊസൈറ്റിക്ക് സുവർണയുഗം സംജാതമാകും.
https://www.facebook.com/Malayalivartha