വരും മണിക്കൂറുകളില്‍ കേരളത്തില്‍ ഉരുള്‍പൊട്ടലിനും വന്‍പ്രളയത്തിനും സാധ്യത..വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ കടുത്ത പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്..

വരുംമണിക്കൂറുകളില്‍ കേരളത്തില്‍ ഉരുള്‍പൊട്ടലിനും വന്‍പ്രളയത്തിനും സാധ്യതയേറിതായി കാലാവസ്ഥാനിരീക്ഷണ മുന്നറിയിപ്പ്. വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ കടുത്ത പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. മടിച്ചുനിന്ന കാലവര്‍ഷം അതിവേഗം ശക്തിപ്പെടുക മാത്രമല്ല മേഘവിസ്‌ഫോടത്തിന്റെ ഫലമായി ചെറിയ പ്രദേശങ്ങളില്‍ വന്‍പ്രളയത്തിനുള്ള മുന്നറിയിപ്പാണ് കാലാവസ്ഥാവിഭാഗം നല്‍കിയിരിക്കുന്നത്.വയനാട്, കോഴിക്കോട്, മലപ്പുറം ഉള്‍പ്പെടെ വിവിധ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇടുക്കി, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ കൂടി യെല്ലോ അലേര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലേര്‍ട്ട് തുടരുകയാണ്. നാളെ മുതല്‍ സംസ്ഥാനത്ത് മഴ ശക്തിപ്പെടുമെന്നാണ് പ്രവചനം. തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ മധ്യകേരള തീരം വരെ സമുദ്രനിരപ്പില്‍ തീരദേശ ന്യൂനമര്‍ദപാത്തി തുടരുന്നതാണ് മഴ സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നത്. കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്.കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് അപകടരമായത്. ത് മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം.
നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാദ്ധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.നദിക്കരകള്‍, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരും അപകടസാധ്യത മുന്‍കൂട്ടി കണ്ട് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കേണ്ടതാണെന്നു മുന്നറിയിപ്പുണ്ട്.
കഴിഞ്ഞ വര്‍ഷം മുണ്ടക്കൈയിലും കവളപ്പാറയിലുമുണ്ടായ വിധം വന്‍ ദുരന്തങ്ങള്‍ക്കുള്ള സാധ്യത ഇ്‌ക്കൊല്ലവും സംഭവിക്കുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.കേരളത്തിലെ വയനാട് ജില്ലയില്‍ മേപ്പാടി പഞ്ചായത്തില്‍ 2024 ജൂലൈ 30ന് ചൂരല്‍മല, അട്ടമല,പുഞ്ചിരിമറ്റം, എന്നിടങ്ങളിലുണ്ടായ വന്‍ ദുരന്തത്തില്‍ 403 പേരുടെ മരണം സ്ഥരീകരിച്ചിട്ടുണ്ട്. കേരളത്തിലെ ഏറ്റവും വലിയ പ്രകൃതിദുരന്തമായിരുന്നു അന്നു സംഭവിച്ചത്. 273 പേര്‍ക്ക് പരിക്കേറ്റു. 150ലധികം പേരെ കാണാതാവുകയും ചെയ്തു.മലപ്പുറം കവളപ്പാറയില്‍ 2019 ആഗസ്ത് മാസത്തിലുണ്ടായ കനത്ത മഴയില്‍ കുന്നിടിഞ്ഞ് വലിയൊരു പ്രദേശം മണ്ണിനടിയിലായി.
അന്‍പതോളം പേരാണ് ഇവിടെ മരണപ്പെട്ടത്. വയനാട്ടിലെ പുത്തുമലയില്‍ 2019ലുണ്ടായ മലയിടിച്ചിലില്‍ നിരവധി പേര്‍ ഒലിച്ചുപോവുകയും വലിയ ഭൂപ്രദേശം മലവെള്ളപ്പാച്ചിലില്‍ അപ്രത്യക്ഷമാവുകയും ചെയ്തു. മൂന്നാര്‍ പെട്ടിമുടിയില്‍ 2020 ആഗസ്ത് മാസത്തിലുണ്ടായ ഉരുള്‍പൊട്ടല്‍ ലയങ്ങള്‍ പൂര്‍ണ്ണമായി തകര്‍ത്തു.എഴുപതിലധികം തോട്ടം തൊഴിലാളികളാണ് ഇവിടെ ദുരന്തത്തിന് ഇരയായത്.ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കൊണ്ടും, പശ്ചിമഘട്ട മലനിരകളിലെ അതിശക്തമായ മഴ കൊണ്ടും കേരളത്തില്‍ ആലപ്പുഴയൊഴികെ 13 ജിില്ലകളും ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളവയാണെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
സംസ്ഥാന ദുരന്ത നിവാരണ പദ്ധതിയുടെ ഡാറ്റ പ്രകാരം സംസ്ഥാനത്തിന്റെ 14.4 ശതമാനം പ്രദേശങ്ങളും ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതാണ്.കേരളത്തിന്റെ 48 ശതമാനം ഭൂപ്രദേശവും മലനാടാണ്. 41 ശതമാനം ഭാഗങ്ങള്‍ പശ്ചിമ ഘട്ടത്തോടടുത്തു കിടക്കുന്ന ഇടനാട്. 11 ശതമാനം പ്രദേശം മാത്രമാണ് പരന്നു കിടക്കുന്ന തീരദേശം
കേരളത്തിലെ 13 ശതമാനം ഭൂപ്രദേശങ്ങളും ഉരുള്‍പൊട്ടല്‍ സാധ്യത നേരിടുന്നതായി പഠനം. മിഷിഗണ്‍ ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയും പുണെയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റീരിയോളജിയുമായി ചേര്‍ന്ന് കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സയന്‍സസ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെ നടത്തിയ പഠനത്തിലാണ് സുപ്രധാന കണ്ടെത്തല്‍.
1990 മുതല്‍ 2020 വരെയുള്ള മണ്ണിടിച്ചിലുകളുമായി ബന്ധപ്പെട്ട പഠനങ്ങളെ അടിസ്ഥാനമാക്കിയുള്ള ഗവേഷണത്തില്‍ സംസ്ഥാനത്തെ വിവിധ ഭൂപ്രദേശങ്ങളുടെ ദുര്‍ബലത വര്‍ധിപ്പിക്കുന്ന പാരിസ്ഥിതിക സമ്മര്‍ദ്ദങ്ങള്‍ എന്തൊക്കെയാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.
https://www.facebook.com/Malayalivartha


























