കേരളത്തിൽ പത്തുപേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു... മലപ്പുറം , കോഴിക്കോട്, വയനാട് ജില്ലകളിൽ രോഗബാധിതരരുടെ എണ്ണത്തിൽ വർദ്ധനവ്

കേരളത്തിൽ പത്തുപേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. മലപ്പുറം അഞ്ച് , കോഴിക്കോട് നാല്, വയനാട് ഒന്ന് എന്നിങ്ങനെയാണ് ശനിയാഴ്ച്ച സ്ഥിരീകരിച്ചത്.
ജൂൺ മാസം 190 പേർക്ക് രോഗബാധയും ആറ് മരണവുമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഈ വർഷം ഇതുവരെ 266 പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂൺ മാസം ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. നിലവിൽ കോഴിക്കോട് (65), വയനാട് (26), തൃശൂർ (13) ആലപ്പുഴ (5) എന്നീ നാല് ജില്ലകളിലാണ് ഔട്ബ്രേക്ക് പ്രഖ്യാപിച്ചിട്ടുള്ളത്.
മലപ്പുറം (30), തിരുവനന്തപുരം (18), കണ്ണൂർ (11), കൊല്ലം (12), ഇടുക്കി ( മൂന്ന്), എറണാകുളം (നാല്), പാലക്കാട്(മൂന്ന്) എന്നിവിടങ്ങളിലും ജൂൺ മാസം ഷിഗെല്ല റിപ്പോർട്ട് ചെയ്തു.
അതേസമയം സൂക്ഷിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാവുന്ന രോഗത്തിന് കാരണമാകുന്നത് ബാക്ടീരിയയാണ്. ഷിഗെല്ല ബാക്ടീരിയ മൂലമാണ് ഷിഗല്ലോസിസ് എന്ന അണുബാധ കുടലിനുണ്ടാകുന്നത്. വയറിളക്കമാണ് പ്രധാന രോഗലക്ഷണം.
ശരിയായ സമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ രോഗം ഗുരുതരമാകും. മലിനജലത്തിലൂടെയും വൃത്തിയില്ലാത്തതും കേടായതുമായ ഭക്ഷണത്തിലൂടെയും രോഗം പകരാം. രോഗപ്രതിരോധശേഷി കുറഞ്ഞവരിലും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലും രോഗം പകർന്നേക്കാം.
അതേസമയം മുട്ട, ഇറച്ചി, പാൽ, മത്സ്യം എന്നിവ ഉപയോഗിക്കുമ്പോൾ ജാഗ്രത പുലർത്തേണ്ടതാണ്. ശീതീകരിച്ച് സൂക്ഷിക്കുന്ന ഭക്ഷ്യവസ്തുക്കളിൽ ബാക്ടീരിയ കൂടുതൽ കാലം ജീവിക്കും. രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടാൽ നിർജലീകരണം തടയുന്നതിന് ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, ഒ.ആർ.എസ്. ലായനി എന്നിവ കുടിക്കണം. സ്വയം ചികിത്സ നടത്താതെ ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടേണ്ടതാണ്.
https://www.facebook.com/Malayalivartha

























