ഇന്ത്യന്‍ റെയിവേയുടെ ഫസ്റ്റ് ക്ലാസ് എസി കൂപ്പെ ആഡംബര മണിയറയാക്കി മാറ്റി നവദമ്പതികളുടെ യാത്ര... കോച്ചിനുള്ളില്‍ അതിക്രമിച്ചുകയറി അലങ്കാരപ്പണികള്‍.. ടിടിഇയെ സസ്പെന്‍ഡ് ചെയ്തതു..

നവദമ്പതികളുടെ ഒരാഗ്രഹം കാരണം പണി കിട്ടിയത് റെയിൽ വേയ്ക്ക്.ഇന്ത്യന്‍ റെയിവേയുടെ ഫസ്റ്റ് ക്ലാസ് എസി കൂപ്പെ ആഡംബര മണിയറയാക്കി മാറ്റി നവദമ്പതികളുടെ യാത്ര. മഹാരാഷ്ട്രയില്‍ അരങ്ങേറിയ ഈ അപൂര്‍വ്വ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ കാട്ടുതീ പോലെ പടര്‍ന്നതോടെ, കടുത്ത സുരക്ഷാവീഴ്ചയുടെ പേരില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ചീഫ് ടിക്കറ്റ് ഇന്‍സ്‌പെക്ടറെ (ടിടിഇ) റെയില്‍വേ സസ്പെന്‍ഡ് ചെയ്തു. അനുമതിയില്ലാതെ കോച്ചിനുള്ളില്‍ അതിക്രമിച്ചുകയറി അലങ്കാരപ്പണികള്‍ നടത്തിയ ഡെക്കറേറ്റര്‍ക്കെതിരെ റെയില്‍വേ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
സൌത്ത് സെന്‍ട്രല്‍ റെയില്‍വേയാണ് ഉദ്യോഗസ്ഥനെതിരെ അടിയന്തര നടപടി സ്വീകരിച്ചത്.ജൂലൈ 6-ന് മഹാരാഷ്ട്രയിലെ ജല്‍നയില്‍ നിന്നും മുംബൈയിലേക്ക് പുറപ്പെട്ട ബല്‍ഹര്‍ഷാ-മുംബൈ നന്ദിഗ്രാം എക്സ്പ്രസിലാണ് സംഭവം. ട്രെയിനിലെ ഫസ്റ്റ് ക്ലാസ് എസി കോച്ചിലെ 'ജി കൂപ്പെ'യാണ് യാത്രയ്ക്കായി നവദമ്പതികള്‍ ബുക്ക് ചെയ്തിരുന്നത്. എന്നാല്‍ വെറുമൊരു യാത്രയ്ക്ക് പകരം തങ്ങളുടെ മധുവിധു യാത്ര അവിസ്മരണീയമാക്കാന്‍ ഇവര്‍ റെയില്‍വേ കോച്ച് മുന്‍കൂട്ടി അലങ്കരിക്കാന്‍ പദ്ധതിയിടുകയായിരുന്നു.ട്രെയിന്‍ ജല്‍ന സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന സമയത്താണ് ദമ്പതികള്‍ ഏര്‍പ്പാടാക്കിയ ഡെക്കറേറ്റര്‍ ആരുമറിയാതെ കോച്ചിനുള്ളില്‍ കയറി അലങ്കാരപ്പണികള്‍ നടത്തിയത്.
ചുവപ്പും പിങ്കും വെള്ളയും നിറങ്ങളിലുള്ള ബലൂണുകള്‍, ഹൃദയാകൃതിയിലുള്ള അലങ്കാരങ്ങള്‍,പൂമാലകള്‍, ഫെയറി ലൈറ്റുകള്‍ എന്നിവയ്ക്ക് പുറമെ ബെര്‍ത്തുകളില്‍ റോസാപ്പൂ ഇതളുകളും വിതറി കൂപ്പെ ആകെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലെ ഹണിമൂണ്‍ സ്യൂട്ടിന് സമാനമായി മാറ്റിയിരുന്നു. 'ഐ ലവ് യൂ' എന്നെഴുതിയ ബോര്‍ഡും ഒപ്പം മെഴുകുതിരികളും കൂപ്പെയ്ക്കുള്ളില്‍ കത്തിച്ചുവെച്ചിരുന്നു.ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ റെയില്‍വേ അധികൃതര്‍ ഞെട്ടി. യാതൊരുവിധ മുന്‍കൂര്‍ അനുമതിയുമില്ലാതെ പുറത്തുനിന്നൊരാള്‍ പ്രീമിയം കോച്ചില്‍ കയറി മണിക്കൂറുകളോളം അലങ്കാരപ്പണികള്‍ നടത്തിയത് ഗുരുതരമായ സുരക്ഷാവീഴ്ചയായാണ് റെയില്‍വേ മന്ത്രാലയം വിലയിരുത്തുന്നത്.
ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ഒത്താശയോടെയല്ലാതെ ഇത്രയും വലിയ അലങ്കാരങ്ങള്‍ കോച്ചിനുള്ളില്‍ നടത്താന്‍ സാധിക്കില്ലെന്ന നിഗമനത്തിലാണ് ടിടിഇയെ സസ്പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോ എന്നറിയാന്‍ റെയില്‍വേ ഉന്നതതല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോയ്ക്ക് വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് ലഭിക്കുന്നത്. 'സുഹാഗ്രാത് എക്‌സ്പ്രസ്', 'ഹണിമൂണ്‍ ഓണ്‍ വീല്‍സ്' എന്നിങ്ങനെ ചിലര്‍ ഇതിനെ തമാശയായി എടുത്തപ്പോള്‍, ഭൂരിഭാഗം പേരും കടുത്ത വിമര്‍ശനവുമായാണ് രംഗത്തെത്തിയത്.
എസി കോച്ചിനുള്ളില്‍ മെഴുകുതിരികള്‍ കത്തിച്ചുവെച്ചത് വലിയ തീപിടുത്തത്തിന് കാരണമാകുമായിരുന്നില്ലേ എന്നും, പണമുണ്ടെന്ന് കരുതി പൊതുമുതല്‍ സ്വന്തം ഇഷ്ടപ്രകാരം ഉപയോഗിക്കാന്‍ ആര്‍ക്കാണ് അവകാശമെന്നും ആളുകള്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ഏതായാലും ദമ്പതികളുടെ ആഘോഷം കഴിഞ്ഞെങ്കിലും റെയില്‍വേയ്ക്ക് ഇത് വലിയ തലവേദനയായി മാറിയിരിക്കുകയാണ്.ഇന്ത്യൻ റെയിൽവേ തങ്ങളുടെ യാത്രക്കാരുടെ സുരക്ഷയും സൗകര്യവും വർദ്ധിപ്പിക്കുന്നതിനായി 'ജൻ വിശ്വാസ് ആക്ട് 2026' (Jan Vishwas Act 2026) ഭേദഗതി പ്രകാരം ഒട്ടനവധി പുതിയ നിയമങ്ങളും കനത്ത പിഴകളും പ്രാബല്യത്തിൽ വരുത്തിയിട്ടുണ്ട്.
ടിക്കറ്റില്ലാത്ത യാത്ര: ടിക്കറ്റോ സാധുവായ പാസോ ഇല്ലാതെ യാത്ര ചെയ്താൽ ഈടാക്കുന്ന കുറഞ്ഞ പിഴ തുക 250 രൂപയിൽ നിന്നും 500 രൂപയായി വർദ്ധിപ്പിച്ചു. ഇതിനൊപ്പം യാത്ര ചെയ്ത ദൂരത്തിന്റെ യഥാർത്ഥ നിരക്കും നൽകണം. ലേഡീസ് കോച്ചിൽ കയറിയാൽ: വനിതകൾക്കായി സംവരണം ചെയ്തിട്ടുള്ള കോച്ചുകളിലോ ബെർത്തുകളിലോ പുരുഷന്മാർ അതിക്രമിച്ചു കയറിയാൽ 2500 രൂപ പിഴ ഈടാക്കും. മറ്റൊരാളുടെ ടിക്കറ്റിലെ യാത്ര: മറ്റൊരാളുടെ പേരിൽ ബുക്ക് ചെയ്ത ടിക്കറ്റോ പാസോ ഉപയോഗിച്ച് യാത്ര ചെയ്താൽ 500 രൂപ പിഴ ഈടാക്കുകയും ടിക്കറ്റ് കണ്ടുകെട്ടുകയും ചെയ്യും. നിരോധിത സാധനങ്ങൾ കൊണ്ടുപോകൽ: ട്രെയിനുകളിൽ സ്ഫോടകവസ്തുക്കൾ, കത്തുന്ന പദാർത്ഥങ്ങൾ തുടങ്ങിയ നിരോധിത സാധനങ്ങൾ കൊണ്ടുപോയാൽ 10,000 രൂപ വരെ പിഴ ഒടുക്കേണ്ടി വരും
https://www.facebook.com/Malayalivartha
























