നാല് വർഷം മുമ്പ് തലച്ചിറ സ്വദേശിയുമായി വിവാഹം: ദാമ്പത്യ ജീവിതത്തിൽ വിള്ളൽ വീണതോടെ ബന്ധം വേർപിരിഞ്ഞ് എട്ട് മാസങ്ങൾക്ക് മുമ്പ് രണ്ടാം വിവാഹം; മൂന്ന് വയസുകാരിയായ മകളെയും കൃതിയെയും വൈശാഖ് ജീവിതത്തിലേയ്ക്ക് സ്വീകരിച്ചപ്പോൾ കണ്ണ് പതിച്ചത് സ്വത്തുക്കളിൽ:- കിട്ടില്ലെന്ന് വന്നതോടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി കാറിൽ കടന്നുകളഞ്ഞു... മുളവന ഗ്രാമത്തെ ഞെട്ടിച്ച കൊലപാതകം
ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം ഭര്‍ത്താവ് പോലീസ് സ്‌റ്റേഷനില്‍ പോയി കീഴടങ്ങി. മുളവന കശുവണ്ടി ഫാക്ടറി ജംക്ഷന്‍ ചരുവിള പുത്തന്‍വീട്ടില്‍ പഞ്ചായത്ത് വകുപ്പ് റിട്ട. ഉദ്യോഗസ്ഥന്‍ മോഹനന്റെയും ബ്യൂട്ടീഷ്യയായ ബിന്ദുവിന്റെയും ഏകമകള്‍ കൃതി മോഹനെയാണ് ഭര്‍ത്താവ് കൊല്ലം കോളജ് ജംക്ഷന്‍ എംആര്‍എ 12 ബി ദേവിപ്രിയയില്‍ വൈശാഖ് ബൈജു കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ഇയാള്‍ കാറില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്നീട് കീഴടങ്ങി. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം നടന്നത്. നാല് വർഷം മുമ്പ് തലച്ചിറ സ്വദേശിയുമായി കൃതിയുടെ ആദ്യ വിവാഹം നടന്നിരുന്നു. ഈ ബന്ധത്തിൽ
മൂന്നു വയസുള്ള മകളുണ്ട്. കുടുംബബന്ധത്തിൽ വിള്ളൽ വീണതോടെ ഈ വിവാഹബന്ധം വേർപെടുത്തുകയായിരുന്നു. പിന്നീട് കുടുംബസുഹൃത്ത് വഴി വൈശാഖിന്റെ ആലോചന വരികയായിരുന്നു. വൈശാഖിന്റെ ആദ്യ വിവാഹമായിരുന്നു ഇത്. കഴിഞ്ഞ ഫെബ്രുവരി രണ്ടിന് വിവാഹം നടന്ന് ഒരു മാസം കഴിഞ്ഞ് വൈശാഖ് ഗൾഫിലേയ്ക്ക് മടങ്ങി. ഇതര സംസ്ഥാനങ്ങളിൽ പ്രഫഷനൽ കോഴ്സുകൾക്കു പ്രവേശനം നേടി കൊടുക്കുന്ന ഏജന്റായി പ്രവർത്തിക്കുകയായിരുന്നു വൈശാഖ്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ...
ബിസിനസ് ആവശ്യത്തിനെന്നു പറഞ്ഞു കൃതിയുടെ വീട്ടുകാരിൽ നിന്നു വസ്തു പണയപ്പെടുത്തി വൈശാഖ് 10 ലക്ഷം രൂപ വാങ്ങി. രണ്ടാഴ്ച മുൻപു വസ്തുവിന്റെ പ്രമാണം ആവശ്യപ്പെട്ടെങ്കിലും കൃതി നൽകിയില്ല. ഇതിന്റെ പേരിൽ ഇരുവരും പിണങ്ങി. വീട്ടിൽ ബഹളം കൂട്ടിയ ശേഷം വൈശാഖ് കൊല്ലത്തേക്കു പോയി. ഒരാഴ്ചയായി മുളവനയിലെ വീട്ടിലേക്ക് എത്തിയിരുന്നില്ല. തിങ്കളാഴ്ച വൈകിട്ട് ഏഴു മണിയോടെ മുളവനയിലെ വീട്ടിലെത്തി. കുറച്ചു സമയം എല്ലാവരുമായി സംസാരിച്ച ശേഷം കിടപ്പുമുറിയിലേക്കു പോയി.
വീട്ടുകാർ ടിവി കാണുകയായിരുന്നു. രാത്രി 9.30ന് ബിന്ദു കതകിൽ തട്ടി ആഹാരം കഴിക്കാൻ വിളിച്ചെങ്കിലും കുറച്ചു കഴിഞ്ഞു മതിയെന്നു പറഞ്ഞു. രാത്രി പത്തര കഴിഞ്ഞിട്ടും രണ്ടാളെയും കാണാത്തതിനെ തുടർന്നു ബിന്ദു വീണ്ടും വിളിച്ചു. വൈശാഖ് കതക് തുറന്നു. അപ്പോൾ കൃതി കട്ടിലിൽ കിടക്കുകയായിരുന്നു. ഭാര്യയ്ക്ക് എന്തോ അസ്വസ്ഥതയാണെന്നും ആശുപത്രിയിൽ കൊണ്ടുപോകാമെന്നും പറഞ്ഞ് കട്ടിലിൽ നിന്നും എടുത്തപ്പോൾ വീട്ടുകാർക്കു സംശയം തോന്നി. വൈശാഖ് പെട്ടെന്നു തന്നെ കൃതിയെ തറയിൽ കിടത്തി മുറ്റത്തേക്കിറങ്ങി.
ഈ സമയം കൃതിയുടെ പിതാവ് പിന്നാലെ ഓടിയെത്തി. വൈശാഖ് കാറിൽ കയറി സ്റ്റാർട്ടാക്കിയപ്പോൾ മോഹനൻ വണ്ടിയുടെ മുന്നിൽ തടസ്സം നിന്നു. ഇടിച്ചു വീഴ്ത്തുന്ന തരത്തിൽ വണ്ടി മുന്നോട്ട് എടുത്തപ്പോൾ ഭയന്നു മാറി. തുടർന്നു വൈശാഖ് അമിത വേഗത്തിൽ കാറോടിച്ചു പോവുകയായിരുന്നു. ഉടനെ വീട്ടുകാർ കുണ്ടറ പൊലീസിൽ വിവരമറിയിച്ചു. പൊലീസും വാർഡ് മെമ്പർ സിന്ധു രാജേന്ദ്രനും സ്ഥലത്തെത്തി. ചൊവ്വാഴ്ച രാത്രി കുണ്ടറ പൊലീസ് സ്റ്റേഷനിൽ എത്തിയ വൈശാഖ് കീഴടങ്ങുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി.
https://www.facebook.com/Malayalivartha