വിദേശ രാജ്യങ്ങളിലെ മാതൃകയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനൊപ്പം പാര്‍ട്ട് ടൈം ജോലി സാധ്യതകൾ, മേയ് മാസത്തോടെ സംസ്ഥാനത്തെ എല്ലാ റോഡുകളും മികച്ച നിലയില്‍!! വീടില്ലാത്തവര്‍ക്കും റേഷന്‍ കാര്‍ഡ്; 2020 കിടിലനാക്കി മുഖ്യമന്ത്രി പിണറായി വിജയന്
പുതുവര്‍ഷത്തില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ച് വിശദീകരിച്ച് മുഖ്യമന്ത്രി. സംസ്ഥാനത്ത് താമസിക്കുന്ന എല്ലാ കുടുംബങ്ങള്‍ക്കും ഈ വര്‍ഷം റേഷന്‍ കാര്‍ഡ് ലഭ്യമാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. വീട് ഇല്ലാത്തവര്‍ക്കും വീടിന് നമ്പർ ഇല്ലാത്തവര്‍ക്കും റേഷന്‍ കാര്‍ഡ് ലഭിക്കും. ലൈഫ് ഭവനപദ്ധതിയുമായി ബന്ധപ്പെട്ടു നടന്ന പരിശോധനയിലാണു റേഷന്‍ കാര്‍ഡ് ഇല്ലാത്തവരായുള്ളവരുടെ വിവരം ലഭിക്കുന്നത്. എവിടെ താമസിക്കുന്നു എന്നതല്ല, കേരളത്തില്‍ ജീവിക്കുന്നു എന്നതു കണക്കിലെടുത്താണു റേഷന്‍ കാര്‍ഡ് നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു. വിദേശ രാജ്യങ്ങളിലെ മാതൃകയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനൊപ്പം പാര്‍ട്ട് ടൈം ജോലി സാദ്ധ്യതകള്‍ സൃഷ്ടിക്കും. ജോലി ചെയ്ത് പഠനം നടത്താമെന്ന സംസ്കാരം വളര്‍ത്തിയെടുക്കും. തദ്ദേശ സ്ഥാപനങ്ങള്‍ മുഖേന തൊഴിലവസരം ലഭ്യമാക്കാനുള്ള പദ്ധതി നടപ്പാക്കും. യൂത്ത് ലീഡര്‍ഷിപ്പ് അക്കാഡമി സ്ഥാപിക്കും. സംസ്ഥാനത്തെ തെരുവുവിളക്കുകള്‍ മുഴുവന്‍ എല്‍ഇഡി ആക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടു കൂടിയാകും നടപ്പിലാക്കുക. എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിക്കുന്നതു വഴി വൈദ്യുതി ലാഭിക്കാനും സാധിക്കും. മേയ് മാസത്തോടെ സംസ്ഥാനത്തെ എല്ലാ റോഡുകളും മികച്ച നിലയില്‍ പുനര്‍നിര്‍മിക്കും. യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് വൃത്തിയുള്ളതും സുരക്ഷിതവുമായ താമസ സൗകര്യം എല്ലാ പ്രധാന പട്ടണങ്ങളിലും ഒരുക്കും. പിറ്റേന്നു കാലത്ത് പ്രഭാതഭക്ഷണം ലഭിക്കുന്ന രീതിയിലാണു സംവിധാനം ഒരുക്കുക. ഈ വര്‍ഷം 37 കോടി വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കും. ഇന്ത്യയില്‍ വനവിസ്തൃതി വര്‍ധിപ്പിക്കുന്നതില്‍ മുന്‍നിരയിലാണ് കേരളം എന്ന് ഫോറസ്റ്റ് സര്‍വേ ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2017 മുതല്‍ 2019 വരെ 823 ചതുരശ്ര കിലോമീറ്റര്‍ വര്‍ധനയാണ് വനവിസ്തൃതിയില്‍ ഉണ്ടായത്. പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ താലൂക്ക് തലത്തില്‍ അദാലത്തുകള്‍ നടത്തും. മുഴുവന്‍ പരാതികളും ഈ വര്‍ഷം തീര്‍പ്പാക്കും. യുവജനങ്ങള്‍ക്ക് നേതൃശേഷി വളര്‍ത്താന്‍ യൂത്ത് ലീഡര്‍ഷിപ്പ് അക്കാഡമി ആരംഭിക്കും. സംസ്ഥാനത്തു വഴിയോര വിശ്രമ കോംപ്ലക്സുകള്‍ നടപ്പാക്കും. ഇതിനാവശ്യമായ സ്ഥലം കണ്ടെത്തുന്നതിന് നടപടി ആരംഭിച്ചിട്ടുണ്ട്. ഈ വര്‍ഷംതന്നെ അത് പൂര്‍ത്തിയാക്കും. സംസ്ഥാന വ്യവസായ സംരക്ഷണസേന വിപുലമാക്കും. കേന്ദ്ര വ്യവസായ സംരക്ഷണ സേനയ്ക്ക് നല്കുന്നതിനു തുല്യമായ പരിശീലനം ഇവര്‍ക്കു നല്‍കും. സംസ്ഥാനത്തുടനീളം പൊതു ശുചിമുറികള്‍ നിര്‍മിക്കും. മൂവായിരം ആളുകള്‍ക്ക് ഒരു ടോയ് ലെറ്റ് എന്ന നിലയില്‍ 12,000 ടോയ്ലെറ്റുകളെങ്കിലും യാഥാര്‍ഥ്യമാക്കും. പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും പ്രത്യേകം ശുചിമുറികള്‍ ഓരോ കേന്ദ്രത്തിലുമുണ്ടാകും. പെട്രോള്‍ പന്പുകളിലെ ടോയ്ലെറ്റുകള് വഴിയാത്രക്കാര്‍ ഉള്‍പ്പെടെ എല്ലാവര്ക്കും ഉപയോഗിക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടാക്കും.
https://www.facebook.com/Malayalivartha