അയ്യപ്പന്റെ കൃപ കൊണ്ടാണ് അന്ന് രക്ഷപ്പെട്ടത്, ശബരിമലയിൽ ഏറ്റവുമധികം ദ്രോഹം ചെയ്തത് സംസ്ഥാന സര്‍ക്കാര്‍... ഇനിയും കളിച്ചാലുണ്ടല്ലോ, തുറന്നടിച്ച് ജി. സുകുമാരന്‍ നായര്‍
വിശ്വാസ സംരക്ഷണത്തിനെതിരെ നിന്നവര്‍ക്ക് എതിരായാണ് ശരിദൂരം സ്വീകരിച്ചതെന്നും സാമൂഹിക നീതി നിഷേധിക്കുന്ന സാഹചര്യങ്ങളില്‍ ഇതു തുടരുമെന്നും എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. പെരുന്നയില്‍ എന്‍എസ്‌എസ് ആസ്ഥാനത്ത് മന്നം ജയന്തി ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ച് അഖില കേരള നായര്‍ പ്രതിനിധി സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നീതി പുലര്‍ത്തിയില്ല. സംസ്ഥാന സര്‍ക്കാരാണ് ഏറ്റവും കൂടുതല്‍ ദ്രോഹം ചെയ്തത്. അയ്യപ്പന്റെ കൃപ കൊണ്ടാണ് രക്ഷപ്പെട്ടത്. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 10 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതില്‍ ന്യായമായ സമീപനം സ്വീകരിച്ച സംസ്ഥാന സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡില്‍ 10 ശതമാനം സംവരണം നല്‍കാന്‍ കണ്ടുപിടിച്ച നയങ്ങളില്‍ പ്രതിഷേധമുണ്ട്. സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഇരട്ടത്താപ്പ് നയമാണ്. അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കുന്നതിനെ തടസ്സപ്പെടുത്തുന്ന തരത്തിലാണ് ദേവസ്വം സംവരണത്തിലെ മാനദണ്ഡങ്ങള്‍. ഈ കുരുക്കുകള്‍ അഴിക്കാന്‍ എന്‍എസ്‌എസ് ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം പറഞ്ഞു. സമദൂരവും ശരിദൂരവും എങ്ങനെ പ്രയോഗിക്കണം എന്നതിലാണ് പ്രസക്തി. പ്രയോഗിക്കുന്ന ആളുകളുടെ കഴിവു പോലെ ഇരിക്കും നിലപാടിന്റെ വിജയം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അതു കണ്ടതാണെന്ന് സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യ ലബ്ധിക്കും ഭരണഘടന വിഭാവനം ചെയ്യുന്നതിനും മുന്‍പ് നായര്‍ സര്‍വീസ് സൊസൈറ്റിക്കു മന്നത്ത് പത്മനാഭന് രൂപം നല്കുന്പോള് മതേതരത്വം, ജനാധിപത്യം, സാമൂഹ്യനീതി എന്നീ അടിസ്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നു. സകല സമുദായങ്ങളും സൗഹാര്‍ദത്തോടെ സഹകരിച്ചു പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം സ്വപ്നം കണ്ടിരുന്നു. നൂറു വര്‍ഷം പിന്നിട്ടിട്ടും ഇക്കാര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ എന്‍എസ്‌എസ് പ്രതജ്ഞാബദ്ധമാണെന്നും ഇതാണ് സംഘടനയുടെ കരുത്തെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമല യുവതീപ്രവേശ വിഷയം വിവാദമാക്കിയത് മുഖ്യമന്ത്രിയുടെ പിടിവാശിയാണെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പദ്മകുമാര്‍ പറയുന്നത്. യുവതീപ്രവേശം അനുവദിച്ച് സുപ്രീംകോടതിവിധി വന്ന നാളുകളില്‍ത്തന്നെ മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. പ്രത്യാഘാതങ്ങള്‍ ഏറെയുള്ളതിനാല്‍ മണ്ഡലകാലത്ത് യുവതീപ്രവേശത്തില്‍ എടുത്തുചാടിയുള്ള നടപടി ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നെന്നും സി.പി.എം. പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ നടന്ന സംഘടനാചര്‍ച്ചയില്‍ പദ്മകുമാര്‍ പറഞ്ഞു. അനിവാര്യമെങ്കില്‍ മാസപൂജക്കാലത്തു മാത്രം യുവതീപ്രവേശം അനുവദിക്കുന്നത് ആലോചിക്കണമെന്നും നിര്‍ദേശിച്ചു. ഇങ്ങനെയായാല്‍ സംഘര്‍ഷം ഒഴിവാക്കാനാകുമെന്ന് ചിലരുടെ ഉറപ്പ് തനിക്കു ലഭിച്ചിരുന്നു. എന്നാല്‍, മുഖ്യമന്ത്രി ഇതെല്ലാം തള്ളിയെന്നും അദ്ദേഹം ആരോപിച്ചു. പദ്മകുമാറിന്റെ ആരോപണങ്ങള്‍ പാര്‍ട്ടിനേതൃത്വത്തില്‍ ചര്‍ച്ചയായിട്ടുണ്ട്. അദ്ദേഹത്തിനെതിരേ അച്ചടക്കനടപടി വേണമെന്ന ആവശ്യമുയര്‍ത്താനുള്ള തയ്യാറെടുപ്പിലാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം. കണ്ണൂര്‍ ജില്ലക്കാരനല്ലാത്തതിനാലാണ് ദേവസ്വം പ്രസിഡന്റ് സ്ഥാനത്ത് തനിക്ക് കാലാവധി നീട്ടിനല്‍കാതിരുന്നതെന്നും പദ്മകുമാര്‍ തുറന്നടിച്ചു. പാര്‍ട്ടിക്കുള്ളില്‍ ഒറ്റപ്പെടുത്തുന്ന പീഡനങ്ങളാണ് കഴിഞ്ഞകാലങ്ങളിലുണ്ടായത്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നിലപാടുണ്ടായില്ല. മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് കാലാവധി നീട്ടിക്കൊടുത്ത മുന്‍ ബി.ജെ.പി. നേതാവ് ഒ.കെ. വാസുവിനു നല്‍കിയ പരിഗണനപോലും കിട്ടിയില്ല. സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ കെ.എന്‍. ബാലഗോപാല്‍, കെ.ജെ. തോമസ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു. എന്തായാലും പദ്മകുമാറിന്റെ തുറന്ന് പറച്ചില്‍ വരും ദിവസങ്ങളില്‍ സിപിഎമ്മിന് മറുപടി പറയേണ്ടി വിരക തന്നെ ചെയ്യും.
വിശ്വാസത്തിന്റെ മാമലയിൽ വിവാദങ്ങൾ നിഴൽ വിരിച്ചത് യുവതീപ്രവേശ വിധിക്കു പിന്നാലെയാണ്. സുപ്രീംകോടതിയില്‍ 2006–ല്‍ നിയമപോരാട്ടം തുടങ്ങി 2018 സെപ്റ്റംബര്‍ 28–നാണ് യുവതീപ്രവേശം അനുവദിച്ചു വിധി പ്രഖ്യാപനം വന്നത്. തുടര്‍ന്നിങ്ങോട്ടു പലതരത്തിലുള്ള പ്രതിഷേധങ്ങള്‍ക്കും രാഷ്ട്രീയ വിവാദങ്ങള്‍ക്കും ശബരിമല വേദിയായി. ദേവസ്വം കമ്മിഷണറായിരുന്ന എസ്.ചന്ദ്രികയുടെ കൊച്ചുമകളുടെ ചോറൂണ് ശബരിമല സന്നിധാനത്തു നടത്തിയതിന്‍റെ ചിത്രം 1990 ഓഗസ്റ്റ് 19ന് പത്രങ്ങളിൽ വന്നതോടെയാണു നിയമപോരാട്ടങ്ങളുടെ തുടക്കം. ചങ്ങനാശേരി സ്വദേശി എസ്.മഹേന്ദ്രൻ ഈ ചിത്രം ഉൾപ്പെടുത്തി ഹൈക്കോടതിയിൽ 1990 സെപ്റ്റംബറിൽ പരാതി നൽകി. ഇതു റിട്ട് ഹര്‍ജിയായി പരിഗണിക്കാൻ ഹൈക്കോടതി തീരുമാനിച്ചു. 1991 ഏപ്രിൽ 5ന് ശബരിമലയിലെ യുവതീപ്രവേശം ഹൈക്കോടതി നിരോധിച്ചു. 2006 ലാണ് യങ് ലോയേഴ്സ് അസോസിയേഷൻ ശബരിമലയിൽ യുവതീപ്രവേശം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹര്‍ജി നൽകിയത്. യുവതീപ്രവേശം അനുവദിച്ച് 2018 സെപ്റ്റംബർ 28 നായിരുന്നു അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി. ഇത് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട 56 ഹർജികളിലും അനുബന്ധ ഹർജികളിലും കഴിഞ്ഞ ഫെബ്രുവരി ആറിന് വാദം പൂർത്തിയായത്.
https://www.facebook.com/Malayalivartha