വെടിയുണ്ട പോകുന്ന പോക്ക്; സായുധ സേനാ ക്യാമ്പിൽ നിന്നും വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ഗൺമാനും പ്രതി; അതീവ സുരക്ഷയോടെയും സൂക്ഷമതയോടെയും കൈകാര്യം ചെയ്യേണ്ടിയിരുന്ന എകെ 47 തോക്കുകളുടെ തിരകളിലടക്കം ജാഗ്രതകുറവ് ഉണ്ടായെന്നും കണ്ടെത്തി
സായുധ സേനാ ക്യാമ്പിൽ നിന്നും വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ഗൺമാനും പ്രതി. 1996 മുതൽ 2018 വരെയുള്ള കാലയളവിൽ എസ്എപി ക്യാമ്പിൽ നിന്നും വെടിയുണ്ടകൾ കാണാതായെന്ന മുൻ കമാണ്ടൻറ് സേവ്യറിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. 2019 ഏപ്രിൽ 3 നാണ് പേരൂർക്കട പൊലീസ് കേസെടുക്കുന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ഗൺമാൻ സനിൽകുമാർ എഫ്ഐആറിലെ മൂന്നാം പ്രതിയാണ്.
എസ് എ പി ക്യാമ്പിലെ ഹവിൽദാറായിരുന്ന സനിൽകുമാറിനായിരുന്നു വെടിക്കോപ്പുകളുടെ സൂക്ഷിപ്പ് ചുമതലയിലുണ്ടായിരുന്നു. വെടിയുണ്ടകളുടെ വിവരങ്ങൾ സനിൽ കുമാർ അടക്കമുള്ള 11 പേരും രജിസ്റ്ററിൽ രേഖപ്പെടുത്തിയില്ലെന്നാണ് എഫ്ഐആര്‍ വ്യക്തമാക്കുന്നത്. അതീവ സുരക്ഷയോടെയും സൂക്ഷമതയോടെയും കൈകാര്യം ചെയ്യേണ്ടിയിരുന്ന എകെ 47 തോക്കുകളുടെ തിരകളിലടക്കം ജാഗ്രതകുറവ് ഉണ്ടായെന്നും കണ്ടെത്തി.
ജോലിയിലെ വീഴ്ച മൂലം സർക്കാറിന് നഷ്ടമുണ്ടായെന്നും ചില ഉദ്യോഗസ്ഥർ രേഖകളിൽ കൃത്രിമം കാണിച്ചെന്നും എഫ്ഐആറിൽ പറയുന്നു. പൊലീസ് കേസെടുത്തതിന് പിന്നാലെ ക്രൈം ബ്രാഞ്ചിന് അന്വേഷണം കൈമാറി. പക്ഷെ അതീവ ഗൗരവമുള്ള കേസിൽ അന്വേഷണം ഇപ്പോഴും എങ്ങുമെത്തിയില്ല. രജിസ്റ്റർ സൂക്ഷിക്കേണ്ട പൊലീസുകാർ മാത്രം എഫ്ഐആറിൽ പ്രതികളായി. വെടിയുണ്ടകളുടെ കൈമാറ്റം കൃത്യമായി ഉറപ്പ് വരുത്തേണ്ട ക്യാമ്പിലെ ഉന്നത ഉദ്യോഗസ്ഥരെ തൊട്ടില്ല. മന്ത്രിയുടെ ഗൺമാൻ അടക്കം പ്രതികളായ കേസായത് കൊണ്ടുള്ള ഉന്നത ഇടപെടലും കേസിൽ സംശയിക്കാം. ആയുധങ്ങളും വെടിയുണ്ടകളും കാണാനില്ലെന്ന സിഎജി റിപ്പോർട്ട് വിവാദമായതോടെ ഇപ്പോൾ ക്രൈം ബ്രാഞ്ച് ഉണർന്നു. അന്വേഷണം രണ്ട് മാസം കൊണ്ട് തീർക്കണമെന്നാണ് ക്രൈംബ്രാഞ്ച് മേധാവിയുടെ പുതിയ നിർദ്ദേശം.
സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഉയർത്തിയത്. പൊലീസ് ക്വാർട്ടേഴ്സ് നിർമാണത്തിനുള്ള തുക വക മാറ്റിയെന്നും പൊലീസിൽ കാറുകൾ വാങ്ങിയതിൽ ക്രമക്കേടുണ്ടെന്നും കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ റിപ്പോർട്ടിൽ പറയുന്നു. റവന്യു വകുപ്പിനും വിമർശനമുണ്ട്.
പൊലീസ് ക്വോര്‍ട്ടേഴ്‌സ് നിര്‍മ്മാണത്തിനുള്ള 2.81 കോടി രൂപ എസ്പിമാര്‍ക്കും എഡിജിപിമാര്‍ക്കും വില്ലകള്‍ നിര്‍മ്മിക്കാന്‍ വകമാറ്റിയെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. കംപ്‌ട്രോളള്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ നിയമസഭയില്‍ വച്ച റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശം.
പൊലീസ് സ്റ്റേഷനുകളിലേക്ക് കാറുകൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് വിതരണക്കാരെ നേരത്തെ തന്നെ കണ്ടെത്തി. മിത്ഷുബിഷി പജേറോ സ്പോർട് വാഹനത്തിന്റെ വിതരണക്കാരിൽ നിന്ന് വസ്തുതാ വിവരങ്ങളും പ്രൊഫോർമ ഇൻവോയിസും ശേഖരിച്ചു. ഇതിന് ഡിജിപി മുൻകൂർ അനുമതി വാങ്ങിയില്ല. തുറന്ന ദർഘാസ് വഴി പോലും കാർ വാങ്ങാൻ ഉദ്ദേശിച്ചില്ലെന്ന് വ്യക്തമായി. തുറന്ന ദർഘാസ് നടത്താതിരിക്കാൻ കാരണമായി പറയുന്ന സുരക്ഷാ പരിഗണനകൾ സ്വീകാര്യമല്ലെന്ന് സിഎജി റിപ്പോർട്ട് വ്യക്തമാക്കുന്നു.
കാറിന്റെ വിതരണക്കാർക്ക് മുൻകൂറായി 33 ലക്ഷം നൽകി. 15 ശതമാനം ആഡംബര കാറുകൾ വാങ്ങി. 2017ലെ ടെക്നിക്കൽ കമ്മിറ്റി യോഗത്തിന് മുൻപ് കമ്പനികളിൽ നിന്ന് വിവരം ശേഖരിച്ചു. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങിയതിൽ മാർഗനിർദ്ദേശങ്ങൾ ലംഘിച്ചുവെന്നും സിഎജി വിമർശിച്ചു.
പരസ്യം നൽകി ദർഘാസ് ക്ഷണിച്ചില്ല. ഇതു വഴി വാഹന സംഭരണ നടപടി നിഷ്ഫലമാക്കി. 2017ലെ ടെക്നിക്കൽ കമ്മിറ്റി യോഗത്തിന് മുൻപ് തന്നെ കമ്പനികളിൽ നിന്ന് വിവരം ശേഖരിച്ചു. സ്റ്റോക്സ് പർച്ചേസ് മാനുവൽ പൊലീസ് മേധാവി ലംഘിച്ചു. നിയന്ത്രിത ദർഘാസ് ക്ഷണിച്ചപ്പോഴും അതിന്റെ മാനദണ്ഡങ്ങൾ പാലിച്ചില്ല. ഇതിന് സർക്കാർ അനുമതി ഉണ്ടായിരുന്നില്ല.
തിരുവനന്തപുരം എസ്എപിയിൽ ആയുധങ്ങളുടേയും വെടിക്കോപ്പുകളുടേയും കുറവ് കണ്ടെത്തിയിട്ടുണ്ട്. 12061 കാർട്രിഡ്ജുകളുടെ കുറവാണ് കണ്ടെത്തിയിരിക്കുന്നത്. തൃശൂർ പൊലീസ് അക്കാഡമിയിൽ 200 വെടിയുണ്ടകൾ കുറവാണ്. തൃശൂരിൽ വെടിയുണ്ട സുക്ഷിച്ചിരുന്ന പെട്ടിയിൽ കൃത്യമം കാണിച്ചതായും കണ്ടെത്തി. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തിട്ടില്ലെന്നും വെടിയുണ്ട കാണാതായതിനെക്കുറിച്ച് അന്വേഷണം നടക്കുന്നുവെന്ന സർക്കാർ വിശദീകരണവും റിപ്പോർട്ടിലുണ്ട്. വെടിക്കോപ്പുകൾ നഷ്ട്ടപ്പെട്ടത് സംസ്ഥാനത്തിന്റെ സുരക്ഷയെ ബാധിക്കുന്ന പ്രശ്നമാണെന്ന് സിഎജി പറയുന്നു.
ഫൊറൻസിക് സയൻസ് ലബോറട്ടറിയിൽ കേസുകൾ കെട്ടിക്കിടക്കുന്നുവെന്ന വിമർശനവും സിഎജി റിപ്പോർട്ടിലുണ്ട്. 2013 മുതൽ 2018 വരെയുള്ള 9285 കേസുകളിൽ തീർപ്പായില്ല . പോക്സോ കേസുകളും ഇതിൽ ഉൾപ്പെടും . മിച്ച ഭൂമി ഏറ്റെടുക്കുന്നതിൽ കാലതാമസം വരുത്തിയെന്നാണ് റവന്യു വകുപ്പിനെതിരായ വിമർശനം. അഞ്ച് ജില്ലകളിൽ 1588 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിൽ കാലതാമസം വന്നുവെന്നാണ് കണ്ടെത്തൽ.
https://www.facebook.com/Malayalivartha