വെട്ടിലായി സർക്കാർ; പൊലീസ് വകുപ്പിലെ അഴിമതി ചൂണ്ടിക്കാട്ടിയ സിഎജി റിപ്പോർട്ടിൽ അന്വേഷണത്തിന് തയാറായി സംസ്ഥാനസർക്കാർ; സംസ്ഥാനസർക്കാരിന് കീഴിലുള്ള ഒരു ഉദ്യോഗസ്ഥൻ അഴിമതി അന്വേഷിക്കുന്നതിൽ പ്രതിപക്ഷം എതിർത്തു; സിബിഐ അന്വേഷണം വേണമെന്ന് ആവശ്യം
പൊലീസ് വകുപ്പിലെ അഴിമതി ചൂണ്ടിക്കാട്ടിയ സിഎജി റിപ്പോർട്ടിൽ അന്വേഷണത്തിന് തയാറായി സംസ്ഥാനസർക്കാർ. അന്വേഷണത്തിനായി ആഭ്യന്തര സെക്രട്ടറിക്ക് മുഖ്യമന്ത്രി നിർദേശം നൽകി. എന്നാൽ സംസ്ഥാനസർക്കാരിന് കീഴിലുള്ള ഒരു ഉദ്യോഗസ്ഥൻ അഴിമതി അന്വേഷിക്കുന്നതിൽ പ്രതിപക്ഷം എതിർത്തു. സിബിഐ അന്വേഷണമാണ് വേണ്ടതെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
എന്നാൽ ആഭ്യന്തരവകുപ്പും മുഖ്യമന്ത്രിയും ആരോപണങ്ങളെ അവഗണിച്ച് മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരുന്നത്. സിപിഎമ്മും ഇതേക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായിട്ടില്ല. സഭയിൽ വയ്ക്കുന്നതിന് മുമ്പ് സിഎജി റിപ്പോർട്ട് ചോർന്നത് ഗുരുതരമായ പ്രശ്നമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഎം ആരോപണത്തെ പ്രതിരോധിക്കാൻ ശ്രമിച്ചത്. എന്നാൽ വിമർശനവും ആരോപണങ്ങളും ശക്തമായതിനെത്തുടർന്ന് വെട്ടിലായതോടെയാണ് സർക്കാർ ഇപ്പോൾ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
പൊലീസ് വകുപ്പുമായി ബന്ധപ്പെട്ട ഇടപാടുകളിലെ ക്രമക്കേടുകളാണ് ആഭ്യന്തര സെക്രട്ടറിയോട് അന്വേഷിക്കാൻ നിർദേശിച്ചിരിക്കുന്നത്. നേരത്തേ ചട്ടപ്രകാരം സിഎജി റിപ്പോർട്ട് പബ്ലിക് അക്കൗണ്ട്‍സ് കമ്മിറ്റി പരിശോധിച്ചാൽ മതിയെന്ന നിലപാടായിരുന്നു സംസ്ഥാനസർക്കാർ സ്വീകരിച്ചത്. വെടിയുണ്ടകൾ കാണാതാകുന്ന സംഭവം ഇതിന് മുമ്പ് രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്നപ്പോഴും ഉണ്ടായിരുന്നതാണെന്നും, അന്നൊന്നും മറ്റ് അന്വേഷണം നടത്തിയിട്ടില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ചീഫ് സെക്രട്ടറിയും ഇതേ നിലപാടുമായി രംഗത്തെത്തി. സിഎജിയെ സംശയത്തിന്‍റെ നിഴലിലാക്കി വാർത്താക്കുറിപ്പിറക്കുകയും ചെയ്തു.
തോക്കുകൾ കാണാതായിട്ടില്ലെന്നും, മണിപ്പൂരിൽ പരിശീലനത്തിന് പോയ പൊലീസുകാരുടെ പക്കലാണ് കാണാതായി എന്ന് പറയപ്പെടുന്ന തോക്കുകളുള്ളതെന്നുമാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം എസ്എപി ക്യാമ്പിൽ പരിശോധന നടത്തിയ എഡിജിപി ടോമിൻ ജെ തച്ചങ്കരി വ്യക്തമാക്കിയത് വെടിയുണ്ടകൾ കാണാതായതിൽ അന്വേഷണം നടന്ന് വരികകയാണെന്നും എത്ര ഉന്നതരായാലും അവർ ശിക്ഷിക്കപ്പെടുമെന്നുമാണ്.
എന്നാൽ വാഹനങ്ങൾ വാങ്ങിയതും, എസ്ഐ/ എഎസ്ഐമാർക്കുള്ള ക്വാർട്ടേഴ്‍സ് ഫണ്ട് വകമാറ്റി ഡിജിപിക്കും എഡിജിപിമാർക്കും വില്ലകൾ പണിതതും ഇതുവരെ അന്വേഷിക്കപ്പെട്ടിട്ടില്ല എന്നതും സംഭവത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു.
നേരത്തേ യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് നടപ്പാക്കിത്തുടങ്ങിയ വിഴിഞ്ഞം പദ്ധതിയിലെ ക്രമക്കേടുകൾ പുറത്തുകൊണ്ടുവന്ന സിഎജി റിപ്പോർട്ടിൽ ജുഡീഷ്യൽ അന്വേഷണം ഇടത് മുന്നണി സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്. സംസ്ഥാനസർക്കാരിന്‍റെ കീഴിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിച്ചാൽപ്പോര, പകരം കേന്ദ്ര ഏജൻസി തന്നെയാണ് ഇത് അന്വേഷിക്കേണ്ടതെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു.
https://www.facebook.com/Malayalivartha