ഹമാസിനെ ഉന്മൂലനം ചെയ്യാനായി റഫയിൽ പൂർണ്ണമായ ആക്രമണം ഉണ്ടാകുമോ എന്ന ആശങ്കകൾക്കിടെ, ഒരുലക്ഷത്തിലധികം ജനങ്ങളെ ഒഴിപ്പിച്ച് ഇസ്രായേൽ:- അതിർത്തി കടന്ന് ഇസ്രായേൽ ടാങ്കുകൾ പ്രവേശിച്ചതായി റിപ്പോർട്ട്...
കെയ്റോയിൽ വെടിനിർത്തൽ ചർച്ചകൾക്കിടെ ഫലസ്തീൻ തീവ്രവാദ സംഘടനയായ ഹമാസിനെ ഉന്മൂലനം ചെയ്യാനായി റഫയിൽ പൂർണ്ണമായ ആക്രമണം ഉണ്ടാകുമോ എന്ന ആശങ്കകൾക്കിടെ, മാനുഷിക മേഖല എന്ന് കണക്കാക്കിരുന്ന സ്ഥലങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ ഇസ്രായേൽ മുന്നറിയിപ്പ് നൽകി മണിക്കൂറുകൾക്ക് ശേഷം റഫയിൽ ഇസ്രായേൽ സൈന്യം വ്യോമാക്രമണം നടത്തി. ഈജിപ്തുമായുള്ള റഫയുടെ അതിർത്തി കടന്ന് ഇസ്രായേൽ ടാങ്കുകൾ പ്രവേശിച്ചതായി അസോസിയേറ്റഡ് പ്രസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഒറ്റരാത്രിയിൽ റഫയിൽ നടന്ന ആക്രമണങ്ങളിൽ 12 പേരെങ്കിലും കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്.
അതിനിടെ, യെമൻ നഗരമായ ഏദനിൽ നിന്ന് 150 കിലോമീറ്റർ തെക്ക് സഞ്ചരിക്കുന്ന ഒരു വ്യാപാര കപ്പലിന് സമീപം രണ്ട് സ്ഫോടനങ്ങൾ നടന്നതായി യുകെയുടെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് ഏജൻസി അറിയിച്ചു. സ്ഫോടനം നടന്ന കപ്പലിലെ എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്ന് കപ്പൽ തലവൻ പറഞ്ഞതായി റോയിട്ടേഴ്‌സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. യെമനിലെ ഹൂതികൾ ചെങ്കടൽ, ബാബ് എൽ-മന്ദാബ് കടലിടുക്ക്, ഏദൻ ഉൾക്കടൽ എന്നിവിടങ്ങളിൽ ഇസ്രായേലുമായി ബന്ധമുണ്ടെന്ന് പറയുന്ന കപ്പൽ ഗതാഗതത്തിന് നേരെ ആവർത്തിച്ച് ഡ്രോൺ, മിസൈൽ ആക്രമണം നടത്തുകയാണ്.
പലസ്തീന് ഉറച്ച പിന്തുണ നൽകാനാണ് ആക്രമണമെന്നാണ് ഹൂതികളുടെ നിലപാട്. ഇസ്രായേൽ ഗാസയ്‌ക്കെതിരായ യുദ്ധം അവസാനിപ്പിക്കുമ്പോൾ കപ്പലുകൾക്കെതിരായ ആക്രമണം അവസാനിക്കുമെന്നാണ് ഹൂതികൾ അറിയിക്കുന്നത്. ഒരു ലക്ഷത്തിലധികം ഫലസ്തീനികളോടാണ് കിഴക്കൻ റഫയിൽ നിന്ന് ഒഴിയാൻ ഇസ്രായേൽ സേന ഉത്തരവിട്ടത്. വെടിനിർത്തലിനായി ഈജിപ്തിലെ കെയ്റോയിൽ നടന്ന ചർച്ച പരാജയപ്പെട്ടിരുന്നു.
അറിയിപ്പുകൾ, ടെക്‌സ്‌റ്റ് മെസേജുകൾ, ഫോൺ കോളുകൾ, അറബിയിലുള്ള പ്രക്ഷേപണം എന്നിവയിലൂടെയാണ് ഒഴിയാൻ ആഹ്വാനം ചെയ്യുന്നതെന്ന് ഇസ്രായേൽ പ്രതിരോധ സേന പ്രസ്താവനയില്‍ അറിയിച്ചു. ഏകദേശം 100,000 ആളുകളെ മാറ്റേണ്ടിവരുമെന്നും ഐഡിഎഫ് വ്യക്തമാക്കി. അമേരിക്കയുടെയും യൂറോപ്യൻ യൂണിയന്‍റെയും സമ്മർദമുണ്ടായെങ്കിലും ഈജിപ്ത് തലസ്ഥാനമായ കെയ്റോയിൽ നടന്ന ചർച്ചയും പരാജയപ്പെട്ടു. ഹമാസിന്റെ ഉപാധികൾ അംഗീകരിക്കാനാവില്ലെന്നാവർത്തിച്ച ഇസ്രായേൽ ചർച്ചയ്ക്ക് പ്രതിനിധി സംഘത്തെ അയച്ചില്ല. റഫാ ആക്രമണത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്‍റെ കടുംപിടുത്തമാണ് ചർച്ച പരാജയപ്പെടാൻ കാരണമെന്നാണ് വിലയിരുത്തൽ.
ഒരു ലക്ഷത്തിലധികം ഫലസ്തീനികളോട് അൽ മവാസി ക്യാമ്പിലേക്ക് മാറണമെന്നാണ് ഇസ്രായേൽ സേനയുടെ ശബ്ദ സന്ദേശം. ആക്രമണത്തിന് മുൻപ് സിവിലിയന്മാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് പെന്‍റഗണ്‍ മേധാവി ലോയിഡ് ഓസ്റ്റിൽ ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്‍റിനോട് ആവശ്യപ്പെട്ടിരുന്നു. കരീം അബൂ സാലിം ക്രോസിങ്ങിൽ ഹമാസ് നടത്തിയ ആക്രമണത്തിന് ശേഷം റഫാ ആക്രമണമല്ലാതെ ഇസ്രായേലിന് മുന്നിൽ മറ്റുമാർഗങ്ങളില്ലെന്നും ലോയിഡ് ഓസ്റ്റിൻ പറഞ്ഞു. കരീം സാലിമിലെ ഖസ്സാം ബ്രിഗേഡ്സ് ആക്രമണത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ സ്ഥിരീകരിച്ചു. നിരവധി സൈനികർക്ക് പരിക്കേറ്റു.
റഫയിൽ സൈനിക നടപടിക്ക് മുന്നോടിയായി ഫലസ്തീൻ സിവിലിയന്മാരെ ഒഴിപ്പിക്കാനുള്ള പദ്ധതിയെക്കുറിച്ച് ഇസ്രായേൽ ഈ ആഴ്ച ബൈഡൻ അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥരെ അറിയിച്ചതായി പേര് വെളിപ്പെടുത്താത്ത യുഎസ് ഉദ്യോഗസ്ഥർ അസോസിയേറ്റഡ് പ്രസ് വാർത്താ ഏജൻസിയോട് വിശദീകരിച്ചു.
വെടിനിർത്തൽ കരാറിലെത്തിയില്ലെങ്കിൽ, ഏകദേശം ഒരു ദശലക്ഷം ആളുകൾ താമസിക്കുന്ന ഹമാസിൻ്റെ ശക്തികേന്ദ്രമായ റഫയിലേക്ക് ഇസ്രായേൽ സമീപഭാവിയിൽ ആക്രമണം നടത്തുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലൻ്റ് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഒഴിപ്പിക്കല്‍ വാര്‍ത്ത പുറത്തുവരുന്നത്. റഫയിലേക്ക് സൈന്യത്തെ അയക്കാൻ പദ്ധതിയിടുന്നതായി മാസങ്ങള്‍ക്കു മുന്‍പേ ഇസ്രായേൽ മുന്നറിയിപ്പ് നൽകിയിരുന്നു.
https://www.facebook.com/Malayalivartha