എയർ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതിൽ കാരണം വ്യക്തമാക്കാൻ കഴിയാതെ എയർ ഇന്ത്യാ എക്സ്‌പ്രസ്...രാജ്യത്തുടനീളം ഈ പ്രതിസന്ധിയുണ്ടായിട്ടുണ്ടെന്ന് സൂചന
എയർ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതിൽ കാരണം വ്യക്തമാക്കാൻ കഴിയാതെ എയർ ഇന്ത്യാ എക്സ്‌പ്രസ്. രാജ്യത്തുടനീളം ഈ പ്രതിസന്ധിയുണ്ടായിട്ടുണ്ടെന്നാണഅ സൂചന. ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാനം റദ്ദാക്കിയത് സാധാരണക്കാരെയാണ് വലച്ചത്. എയർ ഇന്ത്യാ എക്സ്പ്രസ് ജീവനക്കാരുടെ പണിമുടക്ക് മൂലമാണ് വിമാനങ്ങൾ റദ്ദാക്കിയതെന്നാണ് സൂചന. വിമാനങ്ങൾ റദ്ദാക്കിയതോടെ നൂറിലധികം യാത്രക്കാർ വിവിധ വിമാനത്താവളത്തിൽ കുടുങ്ങി. പകരം സംവിധാനം ഒരുക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ലഭ്യമല്ലാതെ വന്നതോടെ യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിേഷധിച്ചു.
വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരുടെ ഡ്യൂട്ടി സമയം കഴിഞ്ഞതാണ് യാത്ര റദ്ദാക്കാൻ കാരണമെന്നായിരുന്നു കണ്ണൂരിലെ വിമാനം റദ്ദാക്കലിൽ വിഷയത്തിൽ അധികൃതർ നൽകിയ വിശദീകരണം. യാത്രക്കാരെ ഹോട്ടലിലേക്കു മാറ്റിയതായിയും ഇവർ അറിയിച്ചു. കൊച്ചിയിലും കണ്ണൂരിലും നിന്നുള്ള എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനങ്ങൾ റദ്ദാക്കി. കൊച്ചിയിൽ നിന്നുള്ള നാലും കണ്ണൂരിൽ നിന്നുള്ള മൂന്നും തിരുവനന്തപുരത്ത് നിന്നുള്ള നാലും സർവീസുകളാണ് റദ്ദാക്കിയത്. കൊച്ചിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന അബുദാബി. ഷാർജ, മസ്‌കറ്റ്, ദമാം വിമാനങ്ങളും കണ്ണൂരിൽ നിന്നുള്ള അബുദാബി, ഷാർജ, മസ്‌കറ്റ് വിമാനങ്ങളുമാണ് റദ്ദാക്കിയത്.
വിമാനങ്ങൾ റദ്ദാക്കിയ വിവരം യാത്രക്കാരെ നേരത്തെ അറിയിച്ചിരുന്നില്ല. പലരും യാത്ര പുറപ്പെടാനായി വിമാനത്താവളത്തിൽ എത്തിയ ശേഷം മാത്രമാണ് വിവരം അറിഞ്ഞത്. ഇത് വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ പ്രതിഷേധത്തിന് ഇടയാക്കി. നൂറുകണക്കിന് യാത്രക്കാരാണ് പല വിമാനത്താവളത്തിൽ കുടുങ്ങിയത്. വിമാനങ്ങൾ റദ്ദാക്കിയതിന്റെ കാരണം വിമാനത്താവള അധികൃതരെയും അറിയിച്ചില്ല. അതുകൊണ്ട് തന്നെ യാത്രക്കാർക്ക് കൃത്യമായ വിശദീകരണവും നൽകാൻ ആർക്കുമായില്ല. വലിയ പിഴവ് വിമാനക്കമ്പനിക്കുണ്ടായി എന്നാണ് വിലയിരുത്തൽ.
കൊച്ചി വിമാനത്താവളത്തിൽ ഇന്നെത്തേണ്ടിയിരുന്ന നാല് വിമാനങ്ങളും തിരുവനന്തപുരത്ത് എത്തേണ്ട ഒരു വിമാനവും റദ്ദാക്കിയിട്ടുണ്ട്. വിമാനം റദ്ദാക്കിയതിനെ തുടർന്ന് എയർഇന്ത്യ എക്സ്‌പ്രസിന്റെ എക്‌സ് പേജിൽ യാത്രക്കാർ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി. അലവൻസിനായുള്ള മിന്നൽ സമരമാണ് ജീവനക്കാർ നടത്തിയതെന്ന സൂചന മാത്രമാണ് പുറത്തു വരുന്നത്. ചരിത്രത്തിൽ ആദ്യമായാണ് ജീവനക്കാരുടെ മിന്നൽ സമരത്തെ തുടർന്ന് എയർ ഇന്ത്യാ എക്സ്‌പ്രസിന് ഇത്തരമൊരു പ്രതിസന്ധിയുണ്ടാകുന്നത്. എയർ ഇന്ത്യ നടത്തുന്ന മറ്റ് സർവ്വീസുകളെ ഇത് ബാധിച്ചോ എന്നും വ്യക്തമല്ല.
മണിക്കൂറുകളോളം തങ്ങളെ കാത്തുനിർത്തിച്ചുവെന്നും മോശമായ രീതിയാണിതെന്നും യാത്രക്കാർ പ്രതികരിച്ചു. രണ്ട് മണിക്കൂർ മുൻപ് മാത്രമാണ് ഇങ്ങനെയൊരു അറിയിപ്പുണ്ടായത് എന്നാണ് വിമാനത്താവള ജീവനക്കാർ അറിയിച്ചത്. വിമാനക്കമ്പനി അധികൃതർ സർവീസ് റദ്ദാക്കാനുള്ള കൃത്യമായ കാരണം നൽകുകയോ വിദേശ യാത്രയ്ക്കായി പകരം സംവിധാനം ഏർപ്പെടുത്തുകയോ ചെയ്തിട്ടില്ല.
ജീവനക്കാരുടെ പണിമുടക്കെന്നാണ് എയർഇന്ത്യ എക്സ്‌പ്രസിന്റെ അനൗദ്യോഗിക വിശദീകരണം. യാത്രക്കാർ പ്രതിഷേധിച്ചതിനെ തുടർന്ന് മറ്റേതെങ്കിലും ദിവസത്തേക്ക് ടിക്കറ്റ് മാറ്റി നൽകുകയോ പണം മടക്കി നൽകുകയോ ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
https://www.facebook.com/Malayalivartha