പുസ്തക താളുകളിൽ കോറിയിട്ട വരകളിൽ നിറയെ അവന്റെ കുഞ്ഞു കുഞ്ഞു സ്വപ്‌നങ്ങൾ; ഒടുവിൽ മോഹിച്ചു സ്വന്തമാക്കിയ കളിപ്പാട്ടം നെഞ്ചോടു ചേർത്ത് പൊന്നു മടങ്ങി; പുതുമ മാറാത്ത കളിപ്പാട്ടം അച്ഛൻ ശിവജിത്തിന്റെ നെഞ്ചോട് ചേർത്തുവച്ചപ്പോൾ കണ്ടുനിന്നവർ ഓരോരുത്തരും വിങ്ങിപ്പൊട്ടി
കുഞ്ഞു ശിവജിത്ത് നാടിന്റെ വിങ്ങലായി മാറുകയാണ്. അവനുമുണ്ടായിരുന്നു കുഞ്ഞാണെങ്കിലും വലിയ വലിയ സ്വപ്‌നങ്ങൾ. പ്രിയപെട്ടവർക്കെല്ലാം അവൻ പൊന്നുവാണ്. ആഗ്രഹിച്ച എല്ലാമൊന്നും സ്വന്തമാക്കാനായില്ലെങ്കിലും അവൻ മടങ്ങിയത് മോഹിച്ചു സ്വന്തമാക്കിയ കളിപ്പാട്ടവും നെഞ്ചോടു ചേർത്താണ്. ശിവജിത്ത് ആവശ്യപ്പെട്ടത് അനുസരിച്ച് ദിവസങ്ങൾക്കു മുൻപാണ് അച്ഛൻ മണിക്കുട്ടൻ ഒരു മണ്ണുമാന്തി കളിപ്പാട്ടം വാങ്ങി നൽകിയത്. പക്ഷേ കളിച്ചു കൊതി തീരും മുൻപേ ആ പൊന്നോമനയെ മരണം തട്ടിയെടുത്തു. ഇന്നലെ സംസ്കാരത്തിനു മുൻപ് പുതുമ മാറാത്ത ഈ കളിപ്പാട്ടം അച്ഛൻ ശിവജിത്തിന്റെ നെഞ്ചോട് ചേർത്തുവച്ചപ്പോൾ കണ്ടു നിന്നവർക്കും അത് സഹിക്കാൻകഴിയുന്നതിലും അപ്പുറമായിരുന്നു. കണ്ടുനിന്നവർ ഓരോരുത്തരും വിങ്ങിപ്പൊട്ടി.
പൊന്നുവിന്റെ പുസ്തക താളുകളിൽ കോറിയിട്ട വരകളിൽ നിറഞ്ഞുനിന്നത് വീടെന്ന സ്വപ്നം മാത്രമാണ്. എപ്പോൾ വേണമെങ്കിലും മണ്ണോട് ചേർന്നേക്കാവുന്ന ചെറിയ കുടിലിലാണ് അവൻ പിച്ചവച്ചു തുടങ്ങിയത്. വെട്ടുകല്ലും ചെമ്മണ്ണും പാഴ്‌ത്തടി കീറുകളും ടാർപ്പാളിൻ ഷീറ്റും കൊണ്ടാണ് മണിക്കുട്ടനും പ്രസന്നയും കുടുംബ വസ്‌തുവിൽ സ്വന്തമായൊരു ഒറ്റമുറി കൂരയൊരുക്കിയത്.
ചേച്ചി ശിവഗംഗയുടെ കൈപിടിച്ച് പൂവറ്റൂർ വെസ്റ്റ് ഗവ.എൽ.പി.എസിലെ പ്രീ പ്രൈമറി ക്ലാസിലെത്തിയതോടെ ശിവജിത്തിന്റെ സ്വപ്നങ്ങൾക്ക് ചിറകുവച്ചു. പിന്നെ അവന്റെ സ്വപ്നങ്ങളിലൊക്കെയും ചിറകടിച്ചു പറക്കുകയായിരുന്നു. വീട് മക്കളുടെ ചെറുതല്ലാത്ത ആഗ്രഹമാണെന്ന് തിരിച്ചറിഞ്ഞതോടെ നിർമ്മാണ തൊഴിലാളിയായ മണിക്കുട്ടൻ അതിനായി ശ്രമം തുടങ്ങി. എന്നാൽ ദിവസവേതനം കൊണ്ട് ഉപജീവനത്തിന് പാടുപെടുന്ന കുടുംബത്തിന് ചെറിയ വീടെന്ന ആഗ്രഹംപോലും താങ്ങാൻ കഴിയാത്ത ഭാരമായി. സ്വന്തമായി വസ്തുവും വീടും ഇല്ലാത്തവർക്ക് സർക്കാർ വീട് നൽകുമെന്ന പ്രഖ്യാപനം അറിഞ്ഞ് മണിക്കുട്ടൻ കുളക്കട പഞ്ചായത്തിൽ അപേക്ഷ നൽകി. എന്നാൽ അർഹതപ്പെട്ടവർക്ക് അവകാശപെട്ടതൊന്നും തന്നെ ഇപ്പോളും ലഭിക്കാത്ത നാട്ടിൽ ചുവപ്പ് നാടയിൽ കുരുങ്ങാനായിരുന്നു അതിന്റെ വിധി. പൊന്നുവിന്റെ മരണ വിവരമറിഞ്ഞ് ആ മൺകുടിലിന്റെ മുറ്റത്ത് എത്തിയപ്പോഴാണ് പലരും ദുരിത ജീവിതത്തിന്റെ ആഴം എത്രത്തോളമുണ്ടെന്ന് മനസിലാക്കുന്നത്. ഒരു പ്ലാസ്റ്റിക് ചാരുകസേരയും ഫാനും മാത്രമാണ് കുടിലിലെ വിലപിടിപ്പുള്ള വസ്‌തുക്കൾ. ഒരു മൂലയ്‌ക്ക് അടുപ്പുണ്ട്, തൊട്ട് ചേർന്ന് പഴകിയ ഒരു അലമാര, പാത്രങ്ങൾ, ഒരു വശത്തായി അമ്മയ്‌ക്കും അച്ഛനുമൊപ്പം അവൻ ഉറങ്ങാൻ കിടന്ന കട്ടിൽ ഇത്രയൊക്കെ മാത്രമാണ് അവരുടെ സ്വന്തമെന്നു പറയാവുന്ന വസ്തുക്കൾ..
അടച്ചുറപ്പില്ലാത്ത വീടാണ് മാവടി മണിമന്ദിരത്തിൽ ശിവജിത്തി (പൊന്നു–5) ന്റെ മരണത്തിന് ഇടയാക്കിയതെന്ന് നാട് ഒന്നടങ്കം പറയുന്നു. വീട് കാണുന്ന ആർക്കും ഇതു വ്യക്തമാകും. മൺകട്ട കെട്ടി തകരവും പ്ലാസ്റ്റിക് ഷീറ്റും മേഞ്ഞ ഒറ്റമുറി കൂരയാണ് ഇവരുടെ വീട്. സിമന്റ് കട്ട അടുക്കി മരപ്പലക അടിച്ച ഒരു ചെറിയ മുറിയും ചേർന്നുണ്ട്. ശിവജിത്തിന്റെ അച്ഛൻ കൂലിപ്പണിക്കാരനായ മണിക്കുട്ടൻ തന്നെ കെട്ടിപ്പൊക്കിയതാണ് ഈ മാടം. കഷ്ടിച്ചു നിവർന്നു നിൽക്കാവുന്ന ഉയരമേ വീടിനുള്ളൂ. ഏതു വഴി വേണമെങ്കിലും ഇഴജന്തുക്കൾക്ക് അകത്തു കയറാം. ഉള്ളിലെ കട്ടിലിൽ അച്ഛനും അമ്മയ്ക്കും ഒപ്പമാണ് ശിവജിത്ത് ഉറങ്ങിയിരുന്നത്.
എന്നാൽ ഉള്ള വീടും ജപ്തി ഭീഷണിയിലാണെന്നു മരിച്ച ശിവജിത്തിന്റെ മുത്തച്ഛൻ സോമൻ പറഞ്ഞു. ഇവർക്ക് ആകെയുള്ളത് 8 സെന്റ് വസ്തുവാണ്. ഇതു സോമന്റെ ഭാര്യ സരസമ്മയുടെ പേരിലാണ്. ഈ പുരയിടത്തിലാണ് കുടുംബവീടും തൊട്ടടുത്തായി ശിവജിത്തിന്റെ കുടുംബത്തിന്റെ ഒറ്റമുറിക്കൂരയും നിലകൊള്ളുന്നത്. സോമനും ഭാര്യയും ഇളയമകനും കുടുംബവുമാണു കുടുംബവീട്ടിൽ താമസിക്കുന്നത്. 7 വർഷം മുൻപ് സഹകരണ ബാങ്കിൽ നിന്ന് ഒരു ലക്ഷം രൂപ വായ്പ എടുത്തിരുന്നു.
ഇതിന്റെ തിരിച്ചടവു മുടങ്ങിയതിനാൽ ഇപ്പോൾ വീടും വസ്തുവും ജപ്തിഭീഷണിയിലാണ്. ബാങ്കിന് ഈടു വച്ചിരിക്കുന്നതിനാൽ 2 മക്കളുടെ പേരിലും വസ്തു എഴുതി നൽകിയിട്ടുമില്ല. വീടും വസ്തുവും ഇല്ലാത്തവരുടെ പട്ടികയിൽ തന്നെയും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അനുകൂല നടപടി ഉണ്ടായില്ലെന്നും മണിക്കുട്ടൻ പറഞ്ഞു.വസ്തു ഉള്ളതിനാൽ വീടും വസ്തുവും ഇല്ലാത്ത പട്ടികയിൽ ഇവരെ പരിഗണിക്കാൻ കഴിയില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജി.സരസ്വതി അറിയിച്ചു. വസ്തു പേരിലായാൽ ഉടൻ വീട് നൽകുമെന്നും പ്രസിഡന്റ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha