പിണക്കം മാറ്റാനും ക്യാബിനറ്റ് റാങ്കോ? ആദ്യം പി.സി. ജോര്‍ജ്, പിന്നെ പിള്ള, ഇപ്പോള്‍ ഗൗരി അമ്മയും, ജനനന്മയ്‌ക്കായുള്ള പണം ഇങ്ങനെ ധൂര്‍ത്തടിക്കണോ?
കേരളം പോലൊരു ചെറിയ സംസ്ഥാനത്ത് എന്തിനാണിത്ര മന്ത്രിമാരെന്ന് പലപ്പോഴായി പലരും ചര്‍ച്ച ചെയ്‌തതാണ്. അങ്ങനെയാണ് കേരളത്തിലെ മന്ത്രിമാരുടെ എണ്ണം ഇരുപതില്‍ താഴെയാക്കാന്‍ രാഷ്‌ട്രീയ നേതൃത്വം സ്വയം തീരുമാനമെടുത്തത്. എന്നാല്‍ ചിലരെ പ്രീതിപ്പെടുത്താനായി പലപ്പോഴും ഒന്നു രണ്ടു മന്ത്രിസ്ഥാനം കൂടി കൂട്ടുക പതിവാണ്. ഇപ്പോഴത്തെ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ 20 മന്ത്രിമാരാണ് ഉണ്ടായിരുന്നത്. മുസ്ലീംലീഗ് കൊടിപിടിച്ചു നേടിയ അഞ്ചാം മന്ത്രി സ്ഥാനം കൂടിയായപ്പോള്‍ ഫലത്തില്‍ മന്ത്രിമാരുടെ എണ്ണം 21 ആയി. ഇതിനിടയ്‌ക്ക് പൊല്ലാപ്പില്‍പെട്ട കെ.ബി. ഗണേഷ്‌കുമാര്‍ രാജിവച്ചതോടെ വീണ്ടും 20 ആയി. ആ കുറവ് നികത്താനായി ഏത് നിമിഷവും രമേഷ് ചെന്നിത്തലയോ ഗണേഷ് കുമാറോ തന്നെ മന്ത്രിയായി വരും.
ഇതെല്ലാം കണക്കില്‍ പെടുന്ന മന്ത്രിമാരാണ്. എന്നാല്‍ കണക്കില്‍ പെടുത്താതെ പലരേയും മന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്താന്‍ യുഡിഎഫിനായി. പേരിന് മന്ത്രിയില്ലന്നേ ഉള്ളൂ. മന്ത്രിയുടെ സകലമാന അധികാരങ്ങളോടും അവകാശങ്ങളോടും ക്യാബിനറ്റ് റാങ്ക് നല്‍കാമെന്നാണ് യുഡിഎഫിന്റെ കണ്ടു പിടുത്തം. ചുമ്മാതൊന്നും ഇത് നല്‍കില്ല. ഉടക്കി നില്‍ക്കുന്നവര്‍ക്ക് കൊടിവച്ച കാറില്‍ പോകാനൊരു അവസരം. നാലാള്‍ കാണ്‍കെ പോലീസിന്റെ എസ്‌കോട്ടും സല്യൂട്ടും വേറെ. കൂടാതെ സര്‍വ്വമാന ചെലവും സര്‍ക്കാര്‍ ഏറ്റെടുത്തോളും.
അങ്ങനെ പ്രതാപമായ ക്യാബിനറ്റ് റാങ്കില്‍, ഈ ഭരണത്തില്‍ ആദ്യമെത്തിയത് നമ്മുടെ സ്വന്തം പി.സി. ജോര്‍ജാണ്.
മന്ത്രിയാവണമെന്ന് അതിയായി ആഗ്രഹിക്കുകയും ചരടു വലിക്കുകയും ചെയ്‌തിട്ടും കിട്ടിയില്ല. നൂല്‍പ്പാലത്തിലൂടെ നടക്കുന്ന കേവല ഭൂരിപക്ഷ സര്‍ക്കാരിന് പി.സി.ജോര്‍ജിനെ തള്ളിക്കളയാന്‍ പറ്റോ. അവസാനം ഗവ. ചീഫ് വിപ്പ് കൊടുത്തു. കേട്ടു കേള്‍വിയില്ലാത്ത ക്യാബിനറ്റ് റാങ്കോടെ. അങ്ങനെ പി.സി. ജോര്‍ജ് എല്ലാ അധികാരത്തോടും കൂടി മന്ത്രി പദവിയോടെ വാഴുകയാണ്.
അടുത്തതായി കേരള കോണ്‍ഗ്രസ് ബി നേതാവായ ബാലകൃഷ്‌ണ പിള്ളയുടെ ഊഴമായിരുന്നു. പാര്‍ട്ടിയ്‌ക്കുള്ള ഏക എംഎല്‍എയായ ഗണേഷ്‌കുമാര്‍ മന്ത്രിയായപ്പോള്‍ അച്ഛനായ പിള്ള ശരിക്കും സന്തോഷിച്ചു. മകന്‍ മന്ത്രിയായാലും പിന്‍ സീറ്റ് ഡ്രൈവിംഗ് നടത്താമെന്ന് ചെറുതായി ആഗ്രഹിച്ചതു മിച്ചം. പിന്‍ സീറ്റ് പോയിട്ട് ആ വണ്ടിയിലേ കയറ്റിയില്ല. സ്വന്തം ആള്‍ക്കാര്‍ ഇരിക്കേണ്ട സ്ഥാനത്ത് വല്ല 'തറ സിനിമക്കാരും' കയറിയിരുന്നു. നാമനിര്‍ദ്ദേക പത്രിക കൊടുക്കാന്‍ പറ്റാതെ ജയിലിലായതു കൊണ്ടു മാത്രമാണ് പിള്ളയ്‌ക്ക് മന്ത്രിയാവാന്‍ പറ്റാത്തത്. ഗതികിട്ടാത്ത ആ പഴയ സിഹം പല്ലു കൊഴിഞ്ഞ സിംഹമായി. പാര്‍ട്ടി താനാണെന്ന ഗണേഷ് കുമാറിന്റെ പറച്ചിലോടെ എല്ലാമായി. ആര്‍ക്കും പിള്ളയെ ബഹുമാനമില്ല.
മകന്‍ മന്ത്രിയുടെ രാജിക്കായി പലതവണ കത്ത് കൊടുത്തിട്ടും ആരും ഒന്നും മിണ്ടിയില്ല. എന്നാല്‍ സ്വയം ഉണ്ടാക്കിയ പ്രശ്‌നങ്ങളില്‍ ഗണേഷ്‌കുമാര്‍ തകര്‍ന്നടിഞ്ഞപ്പോള്‍ പാര്‍ട്ടി വീണ്ടും അച്ഛനായി. രാജിവയ്‌ക്കാന്‍ കൊടുത്ത കത്തൊക്കെ പഴങ്കഥ. കത്തോ, എന്തു കത്ത്. എന്നു മാത്രമല്ല മന്ത്രിയാക്കാനായി പുതിയ കത്തും നല്‍കി.
ഇതിനിടയ്‌ക്കാണ് എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. എല്ലാത്തിനും ഒരു പിരഹാരമായി യുഡിഎഫ് കണ്ടത് ക്യാബിനറ്റ് റാങ്ക് തന്നെയാണ്. വകുപ്പും കണ്ടെത്തി. മുന്നോക്ക സമുദായ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍.
എന്നാല്‍ ഇതിലും കഷ്‌ടമാണ് ഗൗരി അമ്മയുടേയും എം.വി. രാഘവന്റേയും അവസ്ഥ.
മരുന്നിനു പോലും എംഎല്‍എമാരില്ലാത്തതാണ് അവരുടെ പ്രശ്‌നം. ആര്‍ക്കും ഒരു വിലയുമില്ല. കൂനിന്‍ മേല്‍ കുരുപോലെ ഗണേഷ്‌കുമാര്‍ പ്രശ്‌നത്തില്‍ ഗൗരിയമ്മയും പിസി ജോര്‍ജും ഉരസിയത് കേരളത്തിന് കൗതുകമായി. പക്ഷേ അത് യുഡിഎഫില്‍ മറ്റൊരു കലാപക്കൊടിയായി. ആകെ ബഹളമായി. അവസാനം യുഡിഎഫ് വിടാനൊരുങ്ങുകയാണ് ജെഎസ്‌എസ്. വിട്ടാലും വലിയ കുഴപ്പമില്ലെന്ന് പല കോണ്‍ഗ്രസ്‌കാരും പറയുന്നുണ്ടെങ്കിലും വരുന്ന ലോകസഭാ തെരഞ്ഞെടുപ്പ് ഒരു വിഷയമാണ്. വന്‍ പരാജയമായാല്‍ ഒരുപക്ഷേ ഭരണം പോലും പോകും. അങ്ങനെയാണ് ഗൗരി അമ്മയ്‌ക്ക് കുട്ടനാട് പാക്കേജിന്റെ ചെയര്‍മാന്‍ സ്ഥാനം ക്യാബിനറ്റ് റാങ്കോടെ ഓഫര്‍ ചെയ്യുന്നത്.
ഭരണം നിലനിര്‍ത്താന്‍ ഇനി എത്ര ക്യാബിനറ്റ് റാങ്കുകള്‍ നല്‍കുമെന്ന് കണ്ടു തന്നെ അറിയാം. പനിച്ചു വിറയ്‌ക്കുന്ന കേരളത്തിലെ സാധാരണക്കാരുടെ പണം ഇങ്ങനെ ക്യാബിനറ്റ് റാങ്ക് നല്‍കി ധൂര്‍ത്തടിക്കണമോ എന്ന് ചിലരെങ്കിലും ചിന്തിക്കുന്നത് സ്വാഭാവികം.
https://www.facebook.com/Malayalivartha