ഇനിയും തുടിക്കും ആ ഹൃദയം ; അവരെത്തി തങ്ങളുടെ അമ്മയ്ക്കു ഹൃദയത്തുടിപ്പേകിയ പ്രിയപ്പെട്ട ലാലി ടീച്ചറെ ഒരു നോക്കു കാണാൻ; അവയവദാനത്തിന്റെ മഹനീയ മാതൃകയായ ലാലിടീച്ചർക്ക് കണ്ണുനീര്തുള്ളികളോടെ കേരളത്തിന്റെ യാത്രാമൊഴി
അവയവ ദാനത്തിന്റെ ഉദാത്ത മാതൃക വരും തലമുറയ്ക്കായി പകർന്നു നൽകി വിട പറഞ്ഞ ലാലിടീരിനു യാത്രാമൊഴി നല്കാൻ ലീനയുടെ മക്കളും എത്തി. ആദ്യമായി കാണുന്ന അവരെ ഒരുമിപ്പിച്ചത് തുടിക്കുന്ന ഒരു മാതൃഹൃദയമാണ് . മസ്തിഷ്ക മരണം സംഭവിച്ച ചെമ്പഴന്തി സ്വദേശി ലാലി ഗോപകുമാർ എന്ന ലാലി ടീച്ചറിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ലാലിയുടെ ഹൃദയം സ്വീകരിച്ചു പുതുജീവിതത്തിലേക്കു കടന്ന ഭൂതത്താൻകെട്ട് സ്വദേശി ലീന ഷിബുവിന്റെ മക്കളായ ഷിയോണയും ബേയ്‌സിലും.
രാവിലെ നാലിനു എറണാകുളത്തു നിന്നും പുറപ്പെട്ട് ഇവർ ലീന ടീച്ചറുടെ ചെമ്പഴന്തിയിലെ വീട്ടിൽ എത്തി. തങ്ങളുടെ അമ്മയ്ക്കു ഹൃദയത്തുടിപ്പേകിയ പ്രിയപ്പെട്ട ലാലി ടീച്ചറെ ഒരു നോക്കു കാണാൻ. ലീനയുടെ പരിചരണത്തിനായി നിൽക്കുന്നതിനാൽ ഭർത്താവ് ഷിബുവിന് ഇവരോടൊപ്പം വരൻ കഴിഞ്ഞില്ല. . ഷിബുവിന്റെ സഹോദരൻ ഷാന്റിയും ഭാര്യ സിജിയും എത്തി.
ലാലിയുടെ മകൾ ദേവിക, മകൻ ഗോപീഷ്, ഭർത്താവ് ഗോപകുമാർ എന്നിവരുടെ ദുഃഖത്തോടൊപ്പം ആ മക്കളും പങ്കുചേർന്നു. ‘ലാലി ടീച്ചർ ഞങ്ങൾക്കും പ്രിയപ്പെട്ട അമ്മയാണ്. എന്റെ അമ്മയ്ക്കു ഹൃദയം നല്കാൻ കാണിച്ച ആ മഹാ മനസ്കതയ്ക്കു നന്ദി പറഞ്ഞാൽ തീരുന്നതല്ല’- ലീനയുടെ മകൻ ബേയ്സിൽ പറഞ്ഞു.
ലാലിയുടെ ഹൃദയം സ്വീകരിച്ച ലീന എറണാകുളത്ത് ലിസി ആശുപത്രിയിലാണ്. വെന്റിലേറ്ററിൽ നിന്നിറങ്ങി സംസാരിക്കാൻ കഴിഞ്ഞാലുടനെ ദേവികയെയും ഗോപീഷിനെയും വിളിക്കുമെന്നു ഷിയോണ അറിയിച്ചു. അമ്മ പൂർണ ആരോഗ്യവതിയായി ആശുപത്രി വിട്ടാലുടനെ പിതാവിനേയും കൂട്ടി ലാലി ടീച്ചറുടെ വീട്ടിലെത്താനും ആഗ്രഹമുണ്ടെന്നു ബേയ്സിലും പറഞ്ഞു. തിരുവനന്തപുരത്തു പൗണ്ട്കടവ് ഗവ. എൽപി സ്കൂളിലെ അധ്യാപികയായിരുന്നു ലാലി ഗോപകുമാർ.
ഹൃദയം ക്രമാതീതമായി വലുതാകുന്ന രോഗത്തിനു ചികിത്സയിലായിരുന്ന ലീന, അനുയോജ്യമായ ഹൃദയത്തിനായി മൃതസഞ്ജീവനി പദ്ധതിയിൽ റജിസ്റ്റർ ചെയ്തു കാത്തിരിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന ലാലിയുടെ മൃതദേഹം ഇന്നലെ രാവിലെ 10.15ന് ചെമ്പഴന്തി അണിയൂരിലെ വീട്ടിൽ കൊണ്ടുവന്നത്. കുളത്തൂർ എസ്എൻഡിപി ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടന്നു.
അഞ്ചുപേർക്കാണ് ലാലിടീച്ചർ തന്റെ അവയവങ്ങൾ ദാനം നൽകിയത്. ഹൃദയം, 2 വൃക്കകള്‍, 2 കണ്ണുകള്‍ എന്നവയാണ് മറ്റുള്ളവര്‍ക്കായി നല്‍കിയത്. ഹൃദയം എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിക്കും ഒരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള രോഗിക്കും ഒരു വൃക്ക കിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിക്കും കോര്‍ണിയ ഗവ കണ്ണാശുപത്രിയ്ക്കുമാണ് നല്‍കിയത്.
ഇവർക്ക് മസ്തിഷ്ക മരണം സംഭവിച്ചതിനെ തുടർന്ന് മകള്‍ ദേവിക ഗോപകുമാറിന്റെ തീരുമാനപ്രകാരമാണ് ഹൃദയം ദാനം ചെയ്യാൻ തീരുമാനമായത്. വെള്ളിയാഴ്ച പരിശോധനകൾക്കു ശേഷം ശനിയാഴ്ച രാവിലെ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്തെത്തി ഹൃദയം ശരീരത്തിൽ നിന്ന് വേർപെടുത്തി ശീതികരണ സംവിധാനത്തിലാക്കി ഹെലികോപ്റ്ററിൽ കൊച്ചിയിൽ എത്തിക്കുകയായിരുന്നു. ഉച്ചയ്ക്കു ശേഷം 3.05 ന് ഹൃദയവുമായി പുറപ്പെട്ട ഹെലികോപ്റ്റർ എറണാകുളം ഹയാത്ത് ഹെലിപ്പാഡിൽ 3:55ന് ലാൻഡ് ചെയ്തു. ഒരു മിനിറ്റിൽ താഴെ സമയം കൊണ്ട് ആംബുലൻസിലേയ്ക്ക് മാറ്റിയ ഹൃദയവുമായി ലിസി ആശുപത്രിയിലേയ്ക്ക് വാഹനം പുറപ്പെട്ട് അഞ്ചു മിനിറ്റിനുള്ളിൽ ആശുപത്രിയിലെത്തി. ഹൃദയവുമായി ഹയാത്തിൽ നിന്ന് പുറപ്പെട്ട ആംബുലൻസിന് പോകുന്നതിന് മികച്ച ട്രാഫിക് ഒരുക്കമാണ് കൊച്ചി സിറ്റി പൊലീസ് നടത്തിയത്. ഡോ. ജോസ് പെരിയപ്പുറം തന്നെയാണ് ശസ്ത്രക്രിയയ്ക്കും നേതൃത്വം നൽകിയത്.
അധ്യാപനം എന്ന ഏറ്റവും മഹത്വമേറിയ ജോലിയെ തന്റെ മരണംവരെയും അതെ മൂല്യത്തോടെ നിർ വഹിച്ചാണ് ലാലി ടീച്ചർ യാത്രയായത്. തന്റെ കുരുന്നുകൾക്ക് മാത്രമല്ല ഈ സമൂഹത്തിനാകെ അവയവ ദാനത്തിന്റെ മഹത്വം പകർന്നു നൽകിയ ആ അധ്യാപികയ്ക്ക് സാക്ഷര കേരളം നിറകണ്ണുകളോടെ യാത്രാമൊഴി ഏകുകയാണ്.
https://www.facebook.com/Malayalivartha