വിമാനമിറങ്ങിയശേഷം കൊച്ചി മുതൽ കാസർകോട് വരെ ദുരിതയാത്ര; പ്രവാസികൾക്ക് ആകെ കിട്ടിയത് ഒരു ബണ്ണും ഒരു കുപ്പി വെള്ളവും

പ്രവാസികൾക്ക് ആകെ കിട്ടിയത് ഒരു ബണ്ണും ഒരു കുപ്പി വെള്ളവും, വിമാനമിറങ്ങിയശേഷം കൊച്ചി മുതൽ കാസർകോട് വരെ ദുരിതയാത്ര. കൊച്ചിയിൽ നിന്ന് കാസർകോട്ടേക്ക് കെ.എസ്.ആർ.ടി.സി ബസിൽ കൊണ്ടുവന്ന പ്രവാസികൾക്ക് ഭക്ഷണമായി നല്‍കിയത് ഒരു ബണ്ണും ഒരു കുപ്പി വെള്ളവും. മണിക്കൂറുകൾ നീണ്ട യാത്രയിൽ പ്രവാസികൾ അനുഭവിച്ചത് കൊടിയ ദുരിതം. അധികാരികളുടെ ഭാഗത്തുനിന്നും വേണ്ടത്ര കരുതലുണ്ടായില്ലെന്നും കടുത്ത യാതനയാണ് അനുഭവിക്കേണ്ടി വന്നതെന്നും പ്രവാസികൾ കുറ്റപ്പെടുത്തുന്നു.ബുധനാഴ്ച രാവിലെ ഏഴ് മണിക്കാണ് ദുബായ് വിമാനം കൊച്ചിയിൽ എത്തിയത്.
അരമണിക്കൂറിനകം നടപടികൾ പൂർത്തിയാക്കി യാത്രക്കാർ പുറത്തിറങ്ങിയെങ്കിലും പ്രവാസികൾക്കായി ഏർപ്പെടുത്തിയ ബസ് പുറപ്പെടാൻ മൂന്ന് മണിക്കൂറെടുത്തു. രോഗികളെ പോലും മൂത്രം ഒഴിക്കാനോ വിശ്രമിക്കാനോ അനുവദിച്ചില്ല. ബസിൽ മൂന്ന് മണിക്കൂർ അസഹനീയമായ ചൂട് സഹിച്ച് ഇരിക്കേണ്ടിവന്നു. സ്ത്രീകളും രോഗികളും അടക്കമുള്ള യാത്രക്കാരായിരുന്നു ഏറെയും. ഭക്ഷണപ്പൊതി പേരിനായിരുന്നു. കാഞ്ഞങ്ങാട് എത്തുവോളം കഴിക്കാൻ മറ്റൊന്നും നല്‍കിയില്ല. പലരും വിശന്ന് ക്ഷീണിച്ചു. യാത്രക്കാരുടെ ആവശ്യങ്ങളൊന്നും അന്വേഷിച്ചില്ല. മൂത്രമൊഴിക്കാനായി നിറുത്തുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും അതുമുണ്ടായില്ല.പലരും ബഹളം വയ്ക്കാൻ തുടങ്ങിയിട്ടും ബസ് നിറുത്താൻ കൂട്ടാക്കിയില്ല. യാത്രക്കാർ ഇറങ്ങേണ്ട സ്ഥലത്ത് മാത്രമാണ് നിറുത്തിയത്.
യാത്രക്കാരെ ഇറക്കിയ ശേഷം ആരോഗ്യവകുപ്പ് അധികൃതർ അവർക്ക് പ്രത്യേക നിർദ്ദേശങ്ങൾ നല്‍കി ക്വാറന്റൈൻ സെന്ററിലേക്ക് കൊണ്ടുപോകാൻ ഏറെ നേരമെടുത്തു. വിശന്നു പൊരിഞ്ഞ വയറുമായി രാത്രി പലരും ബഹളം വച്ചെങ്കിലും കൂട്ടാക്കിയില്ല. ഡ്രൈവർ ഇടയ്ക്കിടെ തന്റെ നിസഹായാവസ്ഥ വെളിപ്പെടുത്തിയെങ്കിലും യാത്രക്കാരുടെ കാര്യങ്ങൾ അതാത് സമയത്ത് ശ്രദ്ധിക്കാൻ നിയുക്തരായ പൊലീസ് പൈലറ്റ് വാഹനം ജയിലിലേക്ക് കൊണ്ടുപോകുന്ന ക്രിമിനലുകളോടെന്ന പോലെയാണ് പെരുമാറിയത്.ജീവിതത്തിൽ ഇതുവരെ ഇത്തരമൊരു ദുരിതം നേരിട്ടിട്ടില്ലെന്ന് പ്രവാസി കാസർകോട് തളങ്കരയിലെ മജീദ് തെരുവത്ത് ആരോപിക്കുന്നു. മജീദിന് പുറമെ കാസർകോട് ജില്ലക്കാരായ നായന്മാർമൂല പടിഞ്ഞാർ സ്വദേശിയും ഒരു സ്ത്രീ അടക്കം മൂന്ന് ചെറുവത്തൂർ സ്വദേശികളുമുണ്ടായിരുന്നു. സംഭവത്തിൽ ഡി ജി പിക്ക് പരാതി നല്‍കിയതായും മുഖ്യമന്ത്രിയെ ധരിപ്പിച്ചതായും എൻ.എ നെല്ലിക്കുന്ന് എം.എൽ.എ പറഞ്ഞു. നെടുമ്പാശ്ശേരിയിൽനിന്നും കാസർകോട്ടേക്കുള്ള യാത്രക്കിടെ പ്രവാസികൾ അനുഭവിക്കേണ്ടിവന്ന കൊടിയ യാതനകളെപ്പറ്റി സമഗ്ര അന്വേഷണം നടത്തണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha