സന്ദീപ് നായര്‍ ബി.ജെ.പി യുടെ പ്രധാന പ്രവര്‍ത്തകൻ; വാദങ്ങൾ തള്ളി സി പി എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍
സ്വര്‍ണകള്ളക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിനൊപ്പം ഒളിവില്‍ കഴിയുന്ന സന്ദീപ് നായര്‍ ബി.ജെ.പി പ്രവര്‍ത്തകനാണെന്ന വാദവുമായി സി പി എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ രംഗത്ത്. സന്ദീപ് സി പി എം പ്രവര്‍ത്തകനാണെന്ന തരത്തില്‍ നടക്കുന്ന പ്രചരണങ്ങളേയും അദ്ദേഹം തള്ളി. ബി.ജെ.പിയുടെ പ്രധാന പ്രവര്‍ത്തകനാണെന്നും. പാര്‍ട്ടിക്കുവേണ്ടി എന്തും ചെയ്യാന്‍ തയ്യാറായിട്ടുള്ള പ്രവര്‍ത്തകനാണെന്നും, ഇപ്പോഴത്തെ പ്രചരണം ചില കേന്ദ്രങ്ങളുടെ ബോധപൂര്‍വമായ ശ്രമമാണെന്നും ആനാവൂര്‍ നാഗപ്പന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ;
സ്വര്‍ണ്ണക്കടത്ത് കേസില്‍ ഒളിവില്‍ നില്‍ക്കുന്ന സന്ദീപ് നായര്‍ സി.പി.ഐ (എം) പ്രവര്‍ത്തകനാണെന്ന പ്രചാരവേല കൊണ്ട് വരാന്‍ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വ്വം നടത്തുന്ന ശ്രമങ്ങള്‍ അങ്ങേയറ്റം അപലപനീയമാണ്. ഇയാള്‍ ബി.ജെ.പി യുടെ പ്രധാന പ്രവര്‍ത്തകനാണ്. ബി.ജെ.പി യുടെ തിരുവനന്തപുരം മണ്ഡലം പ്രസിഡന്റും കൗണ്‍സിലറുമായ എസ്.കെ.പി രമേശിന്റെ സ്റ്റാഫാണ് സന്ദീപ്. ഇയാളുടെ ഫെയിസ്ബുക്ക് അക്കൗണ്ട് പരിശോധിച്ചാല്‍ അതിലെ പ്രൊഫൈല്‍ ചിത്രം തന്നെ ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്റെ കൂടെ സന്ദീപ് ഒന്നിച്ചു നില്‍കുന്ന ചിത്രമാണ്. എസ്.കെ.പി രമേശ് അടക്കമുള്ള ബി.ജെ.പി നേതാക്കന്മാര്‍ക്ക് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാവുന്ന ബി.ജെ.പി യുടെ സജീവ പ്രവര്‍ത്തകനായ സന്ദീപിനെ സി.പി.ഐ(എം) പ്രവര്‍ത്തകനായി ചിത്രീകരിച്ച് അപവാദ പ്രചരണം നടത്താന്‍ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വ്വം ശ്രമിക്കുകയാണ്. ഈ ഹീനമായ പ്രചാരവേല തള്ളിക്കളയണമെന്ന് എല്ലാ ജനാധിപത്യ വിശ്വാസികളോടും അഭ്യര്‍ത്ഥിക്കുന്നു.
https://www.facebook.com/Malayalivartha