ഓണ്‍ലൈന്‍ പഠനത്തിന്റെ ഭാഗമായി മാതാവിന്റെ മൊബൈല്‍ ഫോണ്‍ കൈയ്യില്‍ കിട്ടി; ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങി പെൺകുട്ടി കെണിയിൽ വീണു, പ്രണയം നടിച്ച് വിദ്യാർഥിനിയെ പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി സ്വർണം തട്ടി; പ്രതികളെ അതിവിദഗ്ധമായി വലയിലാക്കി
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അധ്യയനം ഇപ്പോൾ ഓൺലൈൻ ആക്കിയിരിക്കുകയാണ്. എന്നാൽ കുട്ടികളെ ശ്രദ്ധിച്ചില്ലെങ്കിൽ പലതരത്തിലുള്ള കുരുക്കിൽ വീണേക്കാം എന്ന് തെളിയിക്കുകയാണ് പല വാർത്തകളും. ഇപ്പോഴിതാ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ഒൻപതാം ക്ലാസുകാരിയെ പീഡനത്തിനിരയാക്കിയ കേസിൽ ഒറ്റാപ്പലം സ്വദേശികളായ രണ്ട് യുവാക്കൾ അറസ്റ്റിലായിരിക്കുകയാണ്. നിരന്തരമായുള്ള ഭീഷണിയെ തുടർന്ന് പതിനാലുകാരിയായ പെണ്‍കുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചതിനെ തുടർന്നാണ് ബന്ധുക്കൾ പരാതിയുമായി കസബ പൊലീസിനെ സമീപിച്ചത്.
ഇതേതുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഷറഫലിയും സുഹൃത്ത് രാഗേഷും അറസ്റ്റിലായത്. ഓണ്‍ലൈന്‍ പഠനത്തിന്റെ ഭാഗമായി മാതാവിന്റെ മൊബൈല്‍ ഫോണ്‍ കൈയ്യില്‍ കിട്ടിയതാണ് പെൺകുട്ടിക്ക് കെണിയായത്. പഠനത്തിനിടെ പെൺകുട്ടി മൊബൈലിൽ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയിരുന്നു. എന്നാൽ നിരവധി പേർ ഫ്രണ്ട് റിക്വസ്റ്റുകളുമായെത്തി. ഇതിനിടയിലാണ് ഒറ്റപ്പാലത്തുകാരന്‍ ഷറഫലിയുടെ വലയിൽ പതിനാലുകാരി കുരുങ്ങിയത് എന്നാണ് പെൺകുട്ടി വ്യക്തമാക്കിയത്. മെസേജ് അയയ്ക്കലിൽ തുടങ്ങിയ സൗഹൃദം പിന്നീട് ഫോൺ വിളികളിലേക്ക് വഴിമാറിയിരുന്നു. ഇതിനു പിന്നാലെ രണ്ട് തവണ ഷറഫലിയും സുഹൃത്ത് രാഗേഷും പെൺകുട്ടിയെ കാണാൻ കോഴിക്കോടെത്തിയിരുന്നു.
കൂട്ടുകാരിയുടെ വീട്ടിലേക്കെന്ന പേരിലാണ് രണ്ടു തവണയും പെൺകുട്ടി ഇവരെ കാണാൻ വീട്ടിൽ നിന്നിറങ്ങിയത്. ആ ദിവസങ്ങളില്‍ യാത്ര എറണാകുളത്തേക്കും പെരിന്തല്‍മണ്ണയിലേക്കും നീണ്ടു. അരുതാത്തത് പലതുമുണ്ടായി. ശേഷം പണവും സ്വര്‍ണവും ആവശ്യപ്പെട്ട് ഷറഫലി പെൺകുട്ടിയെ ഭീഷണിപ്പെടുത്താൻ തുടങ്ങിയിരുന്നു. മാതാവറിയാതെ പണവും കൈയ്യിലുണ്ടായിരുന്ന നാലരപ്പവന്‍ സ്വര്‍ണവും പെണ്‍കുട്ടി ഇവരെ ഭയന്ന് കൈമാറിയിരുന്നു. അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞായിരുന്നു ഇവരുടെ ഭീഷണി.
ഇതേതുടർന്ന് പെണ്‍കുട്ടിയുടെ സ്വഭാവത്തിലുണ്ടായ മാറ്റം ശ്രദ്ധയിൽപ്പെട്ട ബന്ധുക്കൾ കാര്യംതിരക്കുകയായിരുന്നു. ഇതേത്തുടർന്നാണ് പെൺകുട്ടി പീഡനവിവരം പുറത്തുപറഞ്ഞത്. ഇതോടെ മാതാപിതാക്കൾ ഷറഫലിയെ ബന്ധപ്പെട്ടു. എന്നാൽ പൊലീസില്‍ പരാതി നല്‍കിയാല്‍ പ്രയാസപ്പെടേണ്ടി വരുമെന്നായിരുന്നു ഷറഫലിയുടെ ഭീഷണി. ഇതിനു പിന്നാലെയാണ് കസബ പൊലീസിനെ സമീപിച്ചതും പ്രതികൾ വലയിലായതും.
https://www.facebook.com/Malayalivartha