സി ബി ഐക്ക് വരുന്നതിന് മുന്നേ വിജിലന്‍സ് സെക്രട്ടേറിയറ്റില്‍ വന്നതെന്തിന്?

മിസ്റ്റര്‍ സി ബി ഐ. നിങ്ങള്‍ പിണറായി വിജയന്‍ ആരാണെന്നാണ് കരുതിയത് ? ഡല്‍ഹിയിലെ ഗോസായിമാരോട് അദ്ദേഹത്തെ ഉപമിച്ച നിങ്ങള്‍ ഏത് രാജ്യത്താണ് ജീവിക്കുന്നത്? ഇതെല്ലാം പറയാന്‍ ഒരു കാരണമുണ്.
ലൈഫ് മിഷന്‍ പദ്ധതിയെ കുറിച്ച് സി ബി ഐ അന്വേഷണം വരുന്നുണ്ടെന്ന് മനസിലാക്കിയപ്പോള്‍ തന്നെ മുഖ്യമന്ത്രി ലൈഫ് അന്വേഷണം വിജിലന്‍സിന് കൈമാറിയിരുന്നു. ഒച്ചിഴയുന്ന വേഗതയില്‍ ഇഴയുന്ന വിജിലന്‍സ് പൊടുന്നനെ സടകുടഞ്ഞ് എഴുന്നേറ്റു. അന്വേഷണം മിന്നല്‍ വേഗത്തില്‍ ആരംഭിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയത് സാക്ഷാല്‍ മുഖ്യമന്ത്രി തന്നെയാണ്. ഏറ്റവും മിടുക്കനായ എസ് പിക്ക് ചുതലയും നല്‍കി.
വെള്ളിയാഴ്ച വൈകിട്ട് സെക്രട്ടേറിയറ്റിലെ തദ്ദേശസ്വയം ഭരണ വകുപ്പിലെത്തിയ വിജിലന്‍സ് സംഘം ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഫയലുകളെല്ലാം പൊക്കി പി. എം. ജിയിലുള്ള അവരുടെ ആസ്ഥാനത്തേക്ക് മാറ്റി. ഇതില്‍ നാലെണ്ണം ലൈഫ് കരാര്‍ സംബന്ധിച്ചുള്ളവയാണ്
അതായത് ശനിയാഴ്ച രാവിലെ സി ബി ഐ സെക്രട്ടേറിയറ്റിലെത്തുമ്പോള്‍ ഫയല്‍ പോയിട്ട് ഫ പോലും അവശേഷിക്കില്ല. ഇതിനെയാണ് മോനേ ദിനേശാ ബുദ്ധിയെന്ന് പറയുന്നത്.
വിജിലന്‍സ് മേധാവിയുടെ മകളുടെയും ഭാര്യയുടെയും പേരില്‍ ഒരു കേസ് നിലവിലുണ്ട്. അതുകൊണ്ട് സര്‍ക്കാര്‍ പറയുന്നിടത്തൊക്കെ അദ്ദേഹം ഒപ്പിട്ടു കൊടുക്കും.
വിജിലന്‍സിന്റെ മന്ത്രിമുഖ്യമന്ത്രിയായതിനാല്‍ ഫയലില്‍ എന്തെങ്കിലും കുഴപ്പമുണ്ടെങ്കില്‍ അത് തിരുത്താന്‍ സമയവും കിട്ടും. ഇനി സി ബി ഐക്ക് എന്താണ് മാര്‍ഗ്ഗം ? അത് മുഖ്യന്ത്രിയുടെ മൊഴിയെടുത്ത് അദ്ദേഹത്തെ നാറ്റിക്കുക എന്നത് മാത്രമാണ്.
മുഖ്യമന്ത്രിയുടെ താത്പര്യപ്രകാരം സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണത്തിനെത്തിയ കേന്ദ്ര ഏജന്‍സികള്‍ മുഖ്യമന്ത്രിയില്‍ നിന്ന് മൊഴിയെടുക്കുമെന്നാണ് വിവരം. കേന്ദ്ര സര്‍ക്കാരിന്റെ അനുവാദമില്ലാതെ ഒരു വിദേശ രാജ്യത്ത് നിന്ന് സഹായം സ്വീകരിച്ചതിന്റെ പേരിലായിരിക്കും മുഖ്യമന്ത്രിയില്‍ നിന്നും മൊഴിയെടുക്കുക. സി ബി ഐക്കായിരിക്കും ആ ഭാഗ്യം ആദ്യം ഉണ്ടാവുക!.
മുമ്പ് എന്‍ ഐ എയും മറ്റും മുഖ്യന്ത്രിയുടെ മൊഴിയെടുക്കുമെന്ന് ശ്രുതികള്‍ ഉണ്ടായിരുന്നെങ്കിലും ഇതുവരെ അങ്ങനെയൊന്നും സംഭവിച്ചില്ല. ശിവശങ്കരനെ കേസില്‍ നിന്നും ഒഴിവാക്കിയാല്‍ മുഖ്യമന്ത്രി ചിത്രത്തില്‍ നിന്നും മാറും.
ലൈഫ് മിഷന്‍ ഇടപാടില്‍ യൂണിടാക്ക് ഉടമയായ സന്തോഷ് ഈപ്പനെയും ജീവനക്കാരെയും സി.ബി.ഐ. പ്രതി ചേര്‍ത്തത് ഇതിന് മുന്നോടിയായാണ്. 5/2020 ക്രൈം നമ്പറിലാണ് സി.ബി.ഐയുടെ കൊച്ചി യൂണിറ്റ് കേസ് എടുത്തിരിക്കുന്നത്. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയിലാണ് എഫ്.ഐ.ആര്‍. നല്‍കിയിരിക്കുന്നത്. സ്വപ്ന സുരേഷിന്റെ താത്പര്യപ്രകാരമാണ് യൂണിടാക്കിന് നിര്‍മ്മാണകരാര്‍ നല്‍കിയത്. ഇതിന് മുഖ്യമന്ത്രിയുടെ ഓഫീസ് ഒത്താശ ചെയ്തിട്ടുണ്ടെന്നാണ് സി ബി ഐ കരുതുന്നത്.
വടക്കാഞ്ചേരിയില്‍ ഫ്‌ളാറ്റ് നിര്‍മിക്കുന്ന യൂണിടാക്ക് കമ്പനിയുടെ ഉടമയാണ് സന്തോഷ് ഈപ്പന്‍. ഇദ്ദേഹത്തെ ഒന്നാം പ്രതി ആക്കിക്കൊണ്ടാണ് സി.ബി.ഐ. എഫ്.ഐ.ആര്‍. സമര്‍പ്പിച്ചിരിക്കുന്നത്. യൂണിടാക്കിലെ ജീവനക്കാരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.
ഏകദേശം നാലരക്കോടിയുടെ തട്ടിപ്പ് കമ്മീഷന്‍ ഇടപാടായി നടന്നിട്ടുണ്ടെന്ന് എന്‍.ഐ.എയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കണ്ടെത്തിയിരുന്നു. ഇതുകൂടാതെ അനില്‍ അക്കര എം.എല്‍.എയും വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സി.ബി.ഐക്ക് പരാതി നല്‍കിയിരുന്നു.
ക്രിമിനല്‍ ഗൂഢാലോചന, വിദേശ സംഭാവന നിയന്ത്രണ ചട്ടലംഘനത്തിലെ 35(3) വകുപ്പുകള്‍ പ്രകാരമാണ് എഫ്. ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നേരത്തെ എന്‍.ഐ.എയ്ക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും സന്തോഷ് ഈപ്പന്‍ മൊഴി നല്‍കിയിരുന്നു.
നാലരക്കോടി രൂപയോളം സ്വപ്നയ്ക്കും സന്ദീപിനും യു.എ.ഇ. കോണ്‍സുലേറ്റിലെ ജീവനക്കാരനായിരുന്ന ഒരു ഈജിപ്ഷ്യന്‍ പൗരനും നല്‍കിയതായാണ് സന്തോഷ് ഈപ്പന്‍ മൊഴി നല്‍കിയിരുന്നത്.
സന്തോഷ് ഈപ്പന്റെ മൊഴികള്‍ ഇ.ഡിയില്‍നിന്ന് സി.ബി.ഐ. വാങ്ങിയിരുന്നു. നാലരക്കോടിയുടെ കോഴയിടപാട് നടന്നതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സി.ബി.ഐ. പ്രാഥമികാന്വേഷണം നടത്തി കേസ് എടുത്തിരിക്കുന്നത്.
സന്തോഷ് ഈപ്പന്റെ വീട്ടിലും യൂണിടാക്കിന്റെ ഓഫീസിലും സി.ബി.ഐ. റെയ്ഡ് നടത്തിയിരുന്നു. കമ്പ്യൂട്ടര്‍ അടക്കമുള്ളവ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. യൂണിടാക്കില്‍ തിരച്ചില്‍ നടത്തിയാല്‍ സര്‍ക്കാരിന് ഒന്നും പേടിക്കാനില്ല.
ലൈഫ് മിഷന്‍ പദ്ധതിയില്‍ സ്വര്‍ണക്കത്ത് കേസ് പ്രതി സ്വപ്ന സുരേഷ് കമ്മീഷന്‍ കൈപ്പറ്റിയെന്ന വെളിപ്പെടുത്തല്‍ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഫോറിന്‍ കോണ്ട്രിബൂഷന്‍ റെഗുലേഷന്‍ ആക്ട് പ്രകാരം ആണ് സിബിഐ കേസ് എടുത്തിരിക്കുന്നത്. പിന്നാലെ തൃശൂരിലും എറണാകുളത്തും സിബിഐ പരിശോധന നടത്തി. യൂണിടാക് ബില്‍ഡേഴ്‌സിന്റെ ഓഫീസിലും ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ വീടുകളിലുമാണ് റെയ്ഡ്. തിരുവനന്തപുരത്തെ ലൈഫ് മിഷന്‍ ഓഫീസിലും അടുത്ത് തന്നെ സിബിഐ പരിശോധന നടത്തുമെന്നാണ് വിവരം. സ്വര്‍ണക്കടത്തിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെ വന്‍ പ്രതിരോധത്തിലാക്കുന്നത് ലൈഫ് മിഷന്‍ പദ്ധതിയിലെ സിബിഐ അന്വേഷണം. സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ ലൈഫ് മിഷന്‍ സിഇഒ യുവി ജോസിനെ ചോദ്യം ചെയ്തിരുന്നു.
സിബിഐ അന്വേഷണം ആരംഭിച്ചത് രാഷ്ട്രീയപ്രേരിതമായാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് എംഎല്‍എയുടെ പരാതിയില്‍ സിബിഐ കേസെടുത്തത് അസാധാരണമാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്റെ പരസ്യ പ്രസ്താവന നടപ്പിലാക്കിയ മട്ടിലാണ് സിബിഐ പ്രവര്‍ത്തിച്ചത്. ഈ നടപടി അന്വേഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്താനാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ബിജെപി-കോണ്‍ഗ്രസ്സ് കൂട്ട്‌കെട്ട് ഏതറ്റം വരെയും പോകുമെന്നതിന്റെ തെളിവാണിത്. വിവാദങ്ങളില്‍ ഏതന്വേഷണവും ആകാമെന്നാണ് സര്‍ക്കാര്‍ നിലപാട്. അഖിലേന്ത്യാ തലത്തില്‍ സിബിഐക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന കോണ്‍ഗ്രസ്, കേരളത്തില്‍ സ്തുതിപാഠകരാണ്. കോണ്‍ഗ്രസ്-മുസ്ലിം ലീഗ് നേതാക്കള്‍ പ്രതികളായ ടൈറ്റാനിയം, മാറാട് കലാപ കേസുകള്‍ സിബിഐ ഏറ്റെടുക്കാത്തത് ബിജെപി-കോണ്‍ഗ്രസ് സഖ്യത്തിന്റെ തീരുമാനപ്രകാരമാണെന്നും സെക്രട്ടേറിയേറ്റ് കുറ്റപ്പെടുത്തി. ഇതില്‍ നിന്നും പാര്‍ട്ടി പ്രതിരോധത്തിലായെന്ന് വ്യക്തമാണ്.
കഴിഞ്ഞ ദിവസമാണ് സംസ്ഥാന സര്‍ക്കാര്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്. സ്വര്‍ണക്കടത്ത് കേസില്‍ നിലവില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, കസ്റ്റംസ്, എന്‍ഐഎ എന്നീ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തുന്നുണ്ട്. ഇതിനു പിന്നാലെയാണ് സിബിഐ കൂടി എത്തുന്നത്. എന്നാല്‍ സി ബി ഐക്ക് സംസ്ഥാനത്ത് നിന്ന് എന്തു കിട്ടുമെന്ന് കണ്ടറിയാം.
കരാറിന്റെ ഫയല്‍ അന്വേഷണത്തിന് കിട്ടിയില്ലെങ്കില്‍ സി ബി ഐയുടെ കാര്യം ഗോപിയാവുമെന്ന് പറയേണ്ടി വരും.
https://www.facebook.com/Malayalivartha


























