അതും പോയോ... മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമമന്ത്രി എ.കെ. ബാലനെയും വെട്ടിനിരത്തി നിയമ വകുപ്പും ഏറ്റെടുത്തു; സര്‍ക്കാറിനെതിരായ കേസുകളുടെ നടത്തിപ്പ് കാര്യക്ഷമമാക്കാന്‍ നിയമകാര്യസെല്‍ ആരംഭിക്കുന്നു

അങ്ങനെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമമന്ത്രി എ. കെ. ബാലനെയും വെട്ടിനിരത്തി. സീനിയര്‍ സി പി എം നേതാവായ എ.കെ. ബാലന്‍ പിണറായി കാബിനറ്റില്‍ മന്ത്രിയായത് തന്നെ യാതൊരു റോളും ഇല്ലാതെയാണ്. എന്നാല്‍ അക്ഷരാര്‍ത്ഥത്തില്‍ ബാലനെ മുഖ്യമന്ത്രി വെട്ടിയത് ഇക്കഴിഞ്ഞ ശനിയാഴ്ചയാണ്. ബാലന്റെ കൈയിലുള്ള നിയമ വകുപ്പിന്റെ സുപ്രധാനമായ പ്രവര്‍ത്തനമാണ് മുഖ്യമന്ത്രി ഏറ്റെടുത്തത്. കേസ് നടത്തിപ്പാണ് നിയമ വകുപ്പിന്റെ പ്രധാന ചുമതല. അതില്‍ അമ്പേ പരാജയപ്പെട്ടതോടെയാണ് നിയമ വകുപ്പിലെ കേസു നടത്തല്‍ ഏറ്റെടുക്കാന്‍ പിണറായി വിജയന്‍ തീരുമാനിച്ചത്.
ലക്ഷങ്ങള്‍ ചെലവഴിച്ച് സുപ്രീം കോടതി അഭിഭാഷകരെ എത്തിച്ചിട്ടും നിര്‍ണ്ണായക കേസുകളില്‍ സര്‍ക്കാര്‍ തോല്‍ക്കുന്നത് എങ്ങനെയാണെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകാതിരുന്നത് മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ്. ഒടുവില്‍ ലൈഫ് മിഷന്‍ കേസില്‍ സി ബി ഐ അന്വേഷണത്തിന് അനുകൂലമായി കേരള ഹൈക്കോടതി ഉത്തരവിട്ടതോടെയാണ് ഹൈകോടതിയിലെ കേസു നടത്തിപ്പില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത്. നിയമ വകുപ്പ് മന്ത്രിയെയാണ് മുഖ്യമന്ത്രി പ്രതികൂട്ടില്‍ നിര്‍ത്തുന്നത്.
അങ്ങനെയാണ് സര്‍ക്കാറിനെതിരായ കേസുകളുടെ നടത്തിപ്പ് കാര്യക്ഷമമാക്കാന്‍ രൂപീകരിച്ച നിയമകാര്യസെല്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാകും സമിതി പ്രവര്‍ത്തിക്കുക.
സര്‍ക്കാറിനെതിരെ ഹൈക്കോടതിയിലെത്തിയ പ്രമാദമായ കേസുകളിലെല്ലാം സുപ്രീംകോടതിയിലെ സീനിയര്‍ അഭിഭാഷകരെയാണ് എത്തിച്ചിരുന്നത്. സ്പ്രിംക്ലര്‍, പെരിയ, ഏറ്റവും ഒടുവില്‍ ലൈഫ് മിഷന്‍ ക്രമക്കേട് കേസുകളില്‍ സമാന സാഹചര്യം ഉണ്ടായി. മരട് വിഷയത്തില്‍സുപ്രീം കോടതിയില്‍ ഹാജരായത് ഹാരിഷ് സല്‍വയായിരുന്നു. പ്രതിഫലം നല്‍കിയത് 30 ലക്ഷം.
അതേ സമയം സര്‍ക്കാരിന് വേണ്ടി വാദിക്കാന്‍ 140 അഭിഭാഷകരാണ് കേരള ഹൈക്കോടതിയിലുള്ളത്. ഇതില്‍ 65000 രൂപ മാസശമ്പളമുള്ള 56 സര്‍ക്കാര്‍ പ്ലീഡര്‍മാര്‍ ഉണ്ട്. 22 സ്പഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍ വേറെ.ഇവര്‍ക്കെല്ലാം ചേര്‍ത്ത് സര്‍ക്കാര്‍ മാസം നല്‍കുന്നത് ഒന്നര കോടി രൂപ.ഇതിനിടെ പിണറായിയുടെ വിശ്വസ്തനായ എ വേലപ്പന്‍ നായരെ ഒരു ലക്ഷത്തിലേറെ നല്‍കി ഹൈക്കോടതിയില്‍ സ്പഷ്യല്‍ ലയ്‌സന്‍ ഓഫീസറാക്കി. ഷുഹൈബ് വധക്കേസ് വാദിക്കാന്‍ മിനിറ്റിന് ലക്ഷങ്ങള്‍ വിലയുള്ള അമരേന്ദര്‍ ശരണിനെയും വിജയ് ഹന്‍സാരിയെ എത്തിച്ചു. 56 ലക്ഷം പ്രതിഫലം നല്‍കി. എന്നിട്ടും തോറ്റു. അട്ടപ്പാടി സ്വദേശി മധുവിനെ കൊന്നപ്പോള്‍ സ്പഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ പണമില്ലെന്ന് പറഞ്ഞ സര്‍ക്കാരാണ് ഇത് . സോളാര്‍ കേസിനായി ഹാജരായത് മുന്‍ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാറാണ്. ഒരു സിറ്റിംഗിന് 20 ലക്ഷമാണ് നല്‍കിയത്.
നിയമ വിദഗ്ധരായ നിരവധി അഭിഭാഷകര്‍ സര്‍ക്കാറിന് കീഴില്‍ ഉള്ളപ്പോഴാണ് കോടികളുടെ ഈ അധിക ചെലവ്. കേസുകളിലാകട്ടെ സര്‍ക്കാറിന് തിരിച്ചടിയുണ്ടായി. ഇതിന് പുറമെയാണ് സാമ്പത്തിക ബാധ്യതയുടെ പേരിലുള്ള വിമര്‍ശനം. ലൈഫ് ക്രമക്കേടില്‍ സുപ്രീംകോടതി മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അഞ്ച് മിനുട്ട് ഓണ്‍ലൈന്‍ വഴി ഹാജരായതിന് നല്‍കേണ്ടിവന്നത് 11 ലക്ഷം രൂപയാണെന്നാണെന്നാണ് സൂചന.
ഈ സാഹചര്യങ്ങള്‍കൂടി കണക്കിലെടുത്താണ് കേസുകളുടെ മോല്‍നോട്ടത്തിനും, കാര്യക്ഷമത ഉറപ്പാക്കാനും മുഖ്യമന്ത്രിയുടെ ഓഫീസില്‍ തന്നെ പുതിയ നിയമകാര്യസെല്‍ തുടങ്ങിയത്. ഹൈക്കോടതിയിലെ വിജിലന്‍സ് സ്‌പെഷ്യല്‍ പ്ലീഡര്‍ എ രാജേഷിനാണ് സമിതിയുടെ ചുമതല, അധിക ചുമതലയാണ് നല്‍കിയത്. അതിനാല്‍ സാമ്പത്തിക ബാധ്യതയാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിക്ക് നിയമ ഉപദേഷ്ടാവുണ്ട്. എന്‍. കെ. ജയകുമാര്‍
ഹൈക്കോടതിയിലും കീഴ്‌കോടതിയിലുമെല്ലാം സര്‍ക്കാറിനെതിരായ വരുന്ന കേസുകള്‍ എങ്ങനെ കൈകൈര്യം ചെയ്യണമെന്നത് സമിതിയുടെ തീരുമാനങ്ങള്‍ പരിഗണിച്ചാകും ഇനി നടക്കുക.സമിതിയില്‍ മറ്റ് അംഗങ്ങളുണ്ടോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. ഏതായാലും സമിതിയില്‍ നിയമമന്ത്രിക്ക് ഒരു റോളുമില്ല. നിയമ വകുപ്പിനും റോളില്ല. എല്ലാം ക്യാപ്റ്റന്‍ തീരുമാനിക്കും.
സര്‍ക്കാറിനെതിരായ ഹൈക്കോടതിയിലെ കേസുകള്‍ എങ്ങനെ നടക്കുന്നു എന്ന് നോക്കുന്നതിന് മാത്രമായി ലെയ്‌സന്‍ ഓഫീസറെ ഒന്നര ലക്ഷംരൂപ നല്‍കി മുഖ്യമന്ത്രി നിയമിച്ചിരുന്നു.എന്നിട്ടും ഫലമുണ്ടായില്ല. അപ്പോഴാണ് വകുപ്പ് ഏറ്റെടുക്കാന്‍ ക്യാപ്റ്റന്‍ തീരുമാനിച്ചത്. വേലപ്പന്‍ നായര്‍ക്ക് പുറമെയാണ് പുതിയ നിയമകാര്യ സമിതി.
ഇനിയെങ്കിലും കേസ് ജയിക്കുമോ എന്ന് കണ്ടറിയാം. എന്നാലും സമിതി രൂപീകരിച്ചതോടെ ബാലനെ തെറ്റിദ്ധരിക്കാതെ മുഖ്യമന്ത്രിക്ക് മുന്നോട്ടുപോകാനാവും.
https://www.facebook.com/Malayalivartha


























