കേരളം ചോദിച്ചത് 12 ആവശ്യങ്ങൾ ; ചോദിക്കാത്ത രണ്ടെണ്ണം നൽകി കേന്ദ്രസർക്കാർ

12 ആവശ്യങ്ങളായിരുന്നു കേരളം ചോദിച്ചത്. എന്നാൽ ചോദിക്കാത്ത രണ്ടെണ്ണം കൊടുത്തു. അതിനൊപ്പം ഒട്ടും പ്രതീക്ഷിക്കാത്ത വലിയ സംഖ്യ റവന്യു കമ്മി നികത്താൻ ധനകാര്യ കമ്മിഷൻ അനുവദിക്കുകയും ചെയ്തു. കേന്ദ്ര ധനവകുപ്പിനോടുള്ള 12 മുഖ്യ ആവശ്യങ്ങളിൽ അടിസ്ഥാന സൗകര്യം വികസന പദ്ധതി കൊച്ചി മെട്രോ മാത്രമായിരുന്നു. ബാക്കിയെല്ലാം വിവിധ മേഖലകളുടെ വികസനത്തിനും സംസ്ഥാനത്തിന്റെ വരുമാനം വർധിപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ നൽകിയിരുന്നു.
നിലവിലെ ദേശീയപാതയുടെ വികസനമാകാം ധനമന്ത്രി പ്രഖ്യാപിച്ച കേരളത്തിലെ പുതിയ റോഡ് ഇടനാഴിയെന്നാണു കേരളത്തിന്റെ കണക്കുകൂട്ടൽ. ഇങ്ങനെ ഒരു പദ്ധതി കേരളം ആവശ്യപ്പെട്ടിട്ടേയില്ല. റോഡ് വീതികൂട്ടുകയോ റോഡിനു മുകളിലൂടെ എലിവേറ്റഡ് ഹൈവേ നിർമിക്കുകയോ ആണ് ഇനി പ്രായോഗികം. സ്ഥലമേറ്റെടുത്തു പുതിയ ഇടനാഴി നിർമിക്കുക വിദൂരത്തിലാണ്.
കൊച്ചിയിലെ മത്സ്യബന്ധന തുറമുഖങ്ങളുടെ വികസനവും കേരളം പ്രത്യേകം ആവശ്യപ്പെട്ടിരുന്നില്ല. നഷ്ടത്തിലോടുന്ന കൊച്ചി മെട്രോയുടെ നിലനിൽപ്പിനായി പ്രത്യേക പാക്കേജ് കേരളം ആവശ്യപ്പെട്ടിരുന്നു. സൗജന്യ കോവിഡ് വാക്സീൻ വിതരണം ഉറപ്പാക്കണമെന്നു കേരളം ആവശ്യപ്പെട്ടെങ്കിലും ബജറ്റിനു മുൻപു തന്നെ കേന്ദ്ര ഇത് അനുവദിച്ചിരുന്നു.
https://www.facebook.com/Malayalivartha























