ഒന്നും മറക്കാനാവുന്നില്ല... കാറ്റും കോളും നിറഞ്ഞ ശബരിമല സീസണും തെരഞ്ഞെടുപ്പിനും ശേഷം എല്ലാം ശാന്തമായി ശബരിമല; കന്നി അയ്യപ്പനായി ഇരുമുടിക്കെട്ടും ശിരസിലേന്തി ശരണംവിളിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശബരിമലയില്‍; ഗവര്‍ണറുടെ അചഞ്ചലമായ ഭക്തിയില്‍ മനംനിറഞ്ഞ് ഭക്തര്‍
ഇതാണ് ശബരിമലയുടെ പ്രസക്തി. ജാതിമതഭേദമന്യേ എല്ലാവരും അയ്യപ്പന്റെ മുമ്പില്‍ സ്വാമികളാണ്. അയ്യപ്പനും വാവരും എന്ന ആപ്തവാക്യം ശബരിമലയ്ക്ക് മാത്രം സ്വന്തം. അയ്യപ്പനെ കാണുന്നവര്‍ വാവരെ കൂടി കണ്ടാലേ ദര്‍ശനം ഫലിക്കൂ.
ഇത്രയും പവിത്രമായ സങ്കല്‍പമുള്ള സ്ഥലത്താണ് യുവതികളെ കയറ്റി സംഘര്‍ഷമുണ്ടാക്കിയത്. കാറ്റും കോളും നിറഞ്ഞ ആ ശബരിമല സീസണ്‍ ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും ആഞ്ഞടിച്ചു. ഇപ്പോള്‍ ശബരിമലയെ വാര്‍ത്തകളില്‍ നിറയ്ക്കുന്നത് ഗവര്‍ണര്‍ ആരിഫ് മഹമ്മദ് ഖാന്റെ ശബരിമല സന്ദര്‍ശനമാണ്.
ഇരുമുടിക്കെട്ടും ശിരസിലേന്തി ശരണം വിളികളോടെ കന്നി അയ്യപ്പനായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അയ്യപ്പസന്നിധിയില്‍ ദര്‍ശനം നടത്തി. മകന്‍ കബീര്‍ ആരിഫും ഒപ്പമുണ്ടായിരുന്നു. ഇന്നലെ വൈകിട്ട് 7.15 ഓടെയാണ് ഇരുവരും സന്നിധാനത്തെത്തിയത്.
വലിയ നടപ്പന്തലിന്റെ പ്രവേശന കവാടത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു ഗവര്‍ണറെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. ബോര്‍ഡ് മെമ്പര്‍ അഡ്വ. കെ. എസ്. രവി, ദേവസ്വം കമ്മിഷണര്‍ ബി.എസ്. തിരുമേനി, ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ കൃഷ്ണകുമാര വാര്യര്‍ തുടങ്ങിയവരും ഉണ്ടായിരുന്നു.
പടിപൂജ സമയമായതിനാല്‍ ഗസ്റ്റ് ഹൗസിലെത്തി അല്‍പ്പ നേരം വിശ്രമിച്ച ശേഷമാണ് ഗവര്‍ണര്‍ പതിനെട്ടാം പടി കയറി ദര്‍ശനം നടത്തിയത്.
ശ്രീകോവിലിനു മുന്നില്‍ തൊഴുകൈകളോടെ പ്രാര്‍ത്ഥനാനിരതനായ ഗവര്‍ണര്‍ക്ക് തന്ത്രി കണ്ഠരര് രാജീവര്, മേല്‍ശാന്തി വി.കെ.ജയരാജ് പോറ്റി എന്നിവര്‍ ശ്രീകോവിലില്‍ നിന്ന് പ്രസാദം നല്‍കി. തുടര്‍ന്ന് ഉപദേവതകളെയും മാളികപ്പുറത്തമ്മയേയും വണങ്ങിയശേഷം വാവര്‍ നടയിലും ദര്‍ശനം നടത്തി.
ഇന്നലെ വൈകിട്ട് 4.15നാണ് ആരിഫ് മുഹമ്മദ് ഖാന്‍ പമ്പയിലെത്തിയത്. പമ്പയിലെത്തിയ ഗവര്‍ണര്‍ ഒരുമണിക്കൂറിന് ശേഷം ഗണപതിക്ഷേത്രത്തിലെത്തി തൊഴുതു. മേല്‍ശാന്തിമാരായ സുരേഷ് ആര്‍. പോറ്റിയും നാരായണന്‍പോറ്റിയും ചേര്‍ന്ന് മണ്ഡപത്തില്‍ അപ്പോഴേക്കും ഗവര്‍ണര്‍ക്കും മകനുമുള്ള ഇരുമുടിക്കെട്ട് നിറയ്ക്കാന്‍ ഒരുങ്ങിനിന്നു. പായയ്ക്ക് മുകളില്‍ പത്രംവിരിച്ച് ഗവര്‍ണറും മകനും അതിലിരുന്ന് കെട്ടുനിറച്ചു. ദക്ഷിണ നല്‍കി മേല്‍ശാന്തിമാരില്‍നിന്ന് ഇരുമുടിക്കെട്ട് തലയിലേറ്റി.
ദേവസ്വം ബോര്‍ഡ് ഡോളി തയ്യാറാക്കിയിരുന്നെങ്കിലും നടന്നു മല കയറാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. സ്വാമി അയ്യപ്പന്‍ റോഡ് വഴി മലകയറി രണ്ടിടത്ത് വിശ്രമിച്ചായിരുന്നു യാത്ര. 40 മിനിറ്റില്‍ മരക്കൂട്ടം കടന്നു. ഏഴേകാലോടെ വലിയ നടപ്പന്തലിലെത്തി. പിന്നീട് പതിവ് വേഷം മാറ്റി. മുണ്ടും ജൂബ്ബയുമിട്ട് ഇരുമുടി കെട്ടുമേന്തി എട്ടേകാലോടെ മകനൊപ്പം അദ്ദേഹം പതിനെട്ടാംപടി ചവിട്ടി.
സഹായത്തിന് പോലീസ് ഉദ്യോഗസ്ഥരുണ്ടായെങ്കിലും ആരുടേയും കൈപിടിക്കാതെയായിരുന്നു പടികയറ്റം. ശ്രീകോവിലിന് മുന്നിലെത്തി ശരണംവിളിച്ച് ഏറെനേരം ഭഗവാനെ തൊഴുതുനിന്നു. കണ്ണടച്ച് പ്രാര്‍ഥിച്ചു. തന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തി ജയരാജ്‌പോറ്റിയും ശ്രീകോവില്‍നിന്ന് പ്രസാദവും അയ്യപ്പന് ചാര്‍ത്തിയ ഉടയാടയും നല്‍കി.
തുടര്‍ന്ന് ഗണപതിയെയും നാഗരാജാവിനെയും തൊഴുത് മാളികപ്പുറത്തമ്മയ്ക്കരികിലേക്ക്. വാവരുനടയിലും തൊഴുത് പ്രസാദം വാങ്ങി. തിരികെ ശ്രീകോവിലിന് മുന്നിലെത്തുമ്പോഴേക്കും ഹരിവരാസന സമയമായിരുന്നു. ചൊല്ലിത്തീരുംവരെ അയ്യപ്പ ചൈതന്യത്തിലേക്ക് നോക്കി കണ്ണെടുക്കാതെനിന്നു. അയ്യപ്പദര്‍ശനത്തിന്റെയും ഉറക്കുപാട്ട് കേട്ടതിന്റെയും സുകൃതാനുഭവങ്ങള്‍ ഒപ്പമുള്ളവരോട് പങ്കുവെച്ചായിരുന്നു ഗസ്റ്റ്ഹൗസിലേക്കുള്ള മടക്കം.
ഇന്ന് രാവിലെ ഉഷഃപൂജ തൊഴുതശേഷം മാളികപ്പുറം ക്ഷേത്ര പരിസരത്ത് ഗവര്‍ണറുടെ സന്ദര്‍ശനത്തിന്റെ സ്മരണ നിലനിറുത്താന്‍ ചന്ദന വൃക്ഷത്തൈ നടും. കേരള പോലീസിന്റെ പുണ്യം പൂങ്കാവനം പദ്ധതി ഉദ്ഘാടനം ചെയ്യും. പതിനൊന്ന് മണിയോടെ അദ്ദേഹം മലയിറങ്ങും.
"
https://www.facebook.com/Malayalivartha