കൊച്ചാപ്പ വരുത്തിയ പണി... എന്തുകൊണ്ട് കെ.ടി. ജലീല്‍ രാജിക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചു; രക്തത്തിനായി ദാഹിക്കുന്നവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് കൊണ്ടല്ല; മുഖത്ത് നീര്‍ക്കെട്ടുണ്ട് അതുകൊണ്ടാണ് ഫേസ്ബുക്കിലൂടെ രാജിക്കാര്യം അറിയിച്ചത്'; ദയവുചെയ്ത് പ്രതികരണം ചോദിക്കരുതെന്ന് ജലീല്‍
ഇതെന്താ കെ.ടി. ജലീല്‍ മാത്രം രാജിക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഈ ഫേസ്ബുക്കൊക്കെ എന്നാ ഉണ്ടായത്.
ജലീലിന്റെ രാജിക്കാര്യം അറിയാനായി ജലീലിനെ വിളിക്കാത്ത ചാനലുകാരും പത്രക്കാരുമില്ല. എന്നാല്‍ ജലീലാകട്ടെ രക്തത്തിനായി ദാഹിക്കുന്ന ആരുടെ ഫോണും എടുത്തില്ല. ബന്ധുവിന്റെ പ്രീതിക്ക് ഇടപെട്ട ജലീലിന് ഒന്നൊന്നര പറ്റാണ് പറ്റിയത്. ഇപ്പോള്‍ ഒന്നൊന്നര മറുപടിയുമായാണ് രംഗത്തെത്തിയിരിക്കുന്നത്.
തന്റെ ആരോഗ്യം അത്ര നല്ല അവസ്ഥയിലല്ലെന്നും അതിനാല്‍ രാജിക്കാര്യം സംബന്ധിച്ചുള്ള തന്റെ പ്രതികരണം ചോദിക്കരുതെന്നും മാദ്ധ്യമങ്ങളോട് അഭ്യര്‍ത്ഥിച്ച് മുന്‍ മന്ത്രി കെടി ജലീല്‍. തന്റെ കഴുത്തില്‍ കെട്ടിക്കിടന്ന ഫാറ്റ് നീക്കാനുള്ള ശസ്ത്രക്രിയ അടുത്തിടെയാണ് കഴിഞ്ഞതെന്നും മുഖത്ത് നീര്‍ക്കെട്ടുണ്ടെന്നും അതിനാലാണ് മാദ്ധ്യമങ്ങളെ കാണാതെ ഫേസ്ബുക്ക് വഴി താന്‍ രാജിവയ്ക്കുന്ന കാര്യം അറിയിച്ചതെന്നും മുന്‍ മന്ത്രി വ്യക്തമാക്കുന്നു. മുഖത്ത് നീക്കെട്ടുള്ളത് കാരണം രണ്ടാഴ്ചത്തേക്ക് വിശ്രമം നിര്‍ദ്ദേശിച്ചിരിക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.
കഴിഞ്ഞ ഒമ്പതാം തീയതി തൃശൂര്‍ അമലയില്‍ വെച്ച് ഒരു സര്‍ജറി കഴിഞ്ഞിരുന്നു. മുഖത്ത് നീര്‍കെട്ടുള്ളതിനാല്‍ രണ്ടാഴ്ച വിശ്രമം അനിവാര്യമാണെന്നാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചത്. മാദ്ധ്യമ പ്രവര്‍ത്തകരെ കാണാതെ രാജിക്കാര്യം ഫെയ്‌സ് ബുക്കിലൂടെ അറിയിച്ചത് അതുകൊണ്ടാണ്. അസുഖം പൂര്‍ണമായും ഭേദമാകുന്ന മുറക്ക് നേരില്‍ കാണാം. അതുവരെ എന്റെ അഭിപ്രായ പ്രകടനങ്ങള്‍ എഫ്ബിയില്‍ കുറിക്കാനേ കഴിയൂ എന്നും കെടി ജലീല്‍ പറഞ്ഞു. മാദ്ധ്യമപ്രവര്‍ത്തകര്‍ ബൈറ്റിനായി വരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിക്കുന്നു.
ഫോണ്‍ അറ്റന്‍ഡ് ചെയ്യാന്‍ കഴിയാത്തതുകൊണ്ടാണ് പലരും വിളിച്ചിട്ടും എടുക്കാതിരുന്നതെന്നും ഒരാള്‍ക്ക് മാത്രമായി അഭിമുഖം നല്‍കുന്നത് ശരിയല്ലല്ലോ. സംസാരിക്കുമ്പോള്‍ എല്ലാവരോടുമായി ഒരുമിച്ചേ സംസാരിക്കുകയുള്ളൂ. ജലീല്‍ പറഞ്ഞു. ബന്ധുനിയമന വിഷയത്തിലെ ലോകായുക്ത വിധിയെ തുടര്‍ന്നാണ് കെടി ജലീല്‍ മന്ത്രിസ്ഥാനം രാജിവച്ചത്. തന്റെ രക്തം ഊറ്റിക്കുടിക്കാന്‍ വെമ്പുന്നവര്‍ക്ക് തല്‍ക്കാലം ആശ്വസിക്കാമെന്നും രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയ വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
രാജിവിവരം പുറത്തുവിട്ട ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയായിരുന്നു.
എന്റെ രക്തം ഊറ്റിക്കുടിക്കാന്‍ വെമ്പുന്നവര്‍ക്ക് തല്‍ക്കാലം ആശ്വസിക്കാം. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയ വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു. രണ്ടു വര്‍ഷമായി നീതീകരണമില്ലാത്ത മാദ്ധ്യമവേട്ടക്ക് ഇരയാകുന്ന പൊതുപ്രവര്‍ത്തകനാണ് ഞാന്‍
കട്ടതിന്റെ പേരിലോ അഴിമതി നടത്തിയതിനോ നയാപൈസയുടെ അവിഹിത സമ്പാദ്യം ഉണ്ടാക്കിയതിനോ അന്യന്റെ പത്തുപൈസ അന്യായമായി വയറ്റിലാക്കിയതിനോ പൊതുഖജനാവിന് ഒരു രൂപ നഷ്ടം വരുത്തിയതിനോ ആര്‍ഭാട ജീവിതം നയിച്ചതിനോ കള്ളപ്പണം സൂക്ഷിച്ചതിനോ 'ഇഞ്ചികൃഷി' നടത്തി ധനസമ്പാദനം നടത്തിയതിനോ ആരുടെയെങ്കിലും ഓശാരം പറ്റി വീടും കാറും മറ്റു സൗകര്യങ്ങളും അനുഭവിച്ചതിനോ ദേശദ്രോഹ പ്രവര്‍ത്തനം നടത്തിയതിനോ തൊഴില്‍ നല്‍കാമെന്ന് പ്രലോഭിപ്പിച്ച് ഡല്‍ഹിയില്‍ കൊണ്ടുപോയി ആരെയെങ്കിലും ചൂഷണം ചെയ്തതിനോ സുനാമി ഗുജറാത്ത്കത്വ പ്രളയ ഫണ്ടുകള്‍ പിരിച്ച് മുക്കിയതിനോ പാലാരിവട്ടം പാലം പണിയാന്‍ നീക്കിവച്ച കോടികള്‍ അണ്ണാക്ക് തൊടാതെ വിഴുങ്ങിയതിനോ ആയിരുന്നില്ല നിരന്തരമായ, മാപ്പര്‍ഹിക്കാത്ത ഈ വേട്ടയാടലുകള്‍.ലവലേശം തെറ്റു ചെയ്തില്ലെന്ന ഉറച്ച ബോദ്ധ്യമാണ് വലതുപക്ഷത്തിന്റെയും മാദ്ധ്യമപ്പടയുടെയും ആക്രമണങ്ങളുടെ പത്മവ്യൂഹത്തിലും പിടിച്ചു നില്‍ക്കാന്‍ കരുത്തായത്.
മൂന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അരിച്ച് പെറുക്കി പരിശോധിച്ചിട്ടും തെറ്റിന്റെ ഒരു തുമ്പും കണ്ടെത്താനാകാതിരുന്നത് പൊതുജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമായിട്ടാണ് കാണുന്നത് എന്നും ജലീല്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha