ചികിത്സിക്കുന്നതിനിടെ ഭാര്യയോട് സംസാരിച്ചത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തിൽ ഭര്‍ത്താവ് അറസ്റ്റില്‍

എറണാകുളം എടത്തലയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ മര്‍ദ്ദിച്ച ആളെ പോലീസ് അറസ്റ്റ് ചെയ്തു. എടത്തല പീടികപ്പറമ്പില്‍ മുഹമ്മദ് കബീറാണ് അറസ്റ്റിലായത്. ഇയാളെ ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
കഴിഞ്ഞ മൂന്നാം തിയതിയായിരുന്നു പുക്കാട്ടു പടിയിലെ തഖ്ദീസ് ആശുപ്രതിയിലെ ഡോക്ടര്‍ ജീസന്‍ ജോണിയെ മുഹമ്മദ് കബീര്‍ മര്‍ദ്ദിച്ചത്. ഭാര്യയെ ചികിത്സയ്ക്കായി ആശുപത്രിയില്‍ കൊണ്ടു വന്നതായിരുന്നു മുഹമ്മദ് കബീര്‍.
ഭാര്യയുടെ ശരീരത്ത് സ്പര്‍ശിച്ചു കൊണ്ടുള്ള ചികിത്സ വേണ്ടെന്ന് മുഹമ്മദ് കബീര്‍ ഡോക്ടറോട് പറഞ്ഞു. ഇതിന് ശേഷം ഡോക്ടറെ അസഭ്യം പറയുകയും മര്‍ദ്ധിയ്ക്കുകയുമായിരുന്നുവെന്നാണ് പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നത്.
മുഹമ്മദ് കബീറിനെതിരെ ജീസന്‍ ജോണി പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടായിരുന്നില്ല. അറസ്റ്റ് വൈകുന്നതിനെതിരെ ഐഎംഎയുടെ നേത്യത്വത്തില്‍ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. വാക്‌സിന്‍ നല്‍കുന്ന നടപടി ഉള്‍പ്പെടെ നിര്‍ത്തിവെയ്ക്കുമെന്നും വ്യക്തമാക്കിയിരുന്നു.
പോലീസ് പിടികൂടുന്നതിന് മുന്‍പ് മുഹമ്മദ് കബീര്‍ എടത്തല സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇയാളെ പോലീസ് ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കി. കോടതി മുഹമ്മദ് കബീറിനെ കോടതി റിമാന്റ് ചെയ്തു. കോവിഡ് പരിശോധന റിപ്പോര്‍ട്ട് വന്നതിന് ശേഷം കാക്കനാട് ജില്ലാ ജയിലിലേയ്ക്ക് മാറ്റും.
ഡോക്ടര്‍ ജീസന്‍ ജോണിയ്‌ക്കെതിരെ അറസ്റ്റിലായ മുഹമ്മദ് കബീറിന്റെ ഭാര്യ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ പരാതി മുഹമ്മദ് കബീറിനെ രക്ഷിയ്ക്കുന്നതിന് വേണ്ടി മനഃപ്പൂര്‍വ്വം നല്‍കിയതെന്നാണ് പോലീസ് സംശയിയ്ക്കുന്നത്. വനിതാ നഴ്‌സുമാരുടെ ഉള്‍പ്പെടെ സാനിധ്യത്തിലായിരുന്നു ഡോക്ടര്‍ ജീസന്‍ ജോണി രോഗിയായ സ്ത്രീയെ പരിശോധിച്ചത്.
ആശുപത്രി ഡയറക്ടറുടെ ബന്ധുവായതിനാലാണ് മുഹമ്മദ് കബീറിന്റെ അറസ്റ്റ് വൈകുന്നതെന്ന ഐ.എം.എ. ആരോപിച്ചിരുന്നു. ഡോക്ടറെ മര്‍ദ്ദിക്കുന്ന സ്ഥലത്ത് സി.സി.ടി.വി. ക്യാമറ സ്ഥാപിച്ചിരുന്നു. എന്നാല്‍ പോലീസ് ദ്യശ്യങ്ങള്‍ തേടിയപ്പോള്‍ ക്യാമറ പ്രവര്‍ത്തിയ്ക്കുന്നില്ലെന്ന വിശദീകരണമാണ് ആശുപത്രിയില്‍ നിന്നും നല്‍കിയത്. ഇത് മുഹമ്മദ് കബീറിനെ രക്ഷിയ്ക്കാനാണെന്ന് സംശയമുണ്ട്.
https://www.facebook.com/Malayalivartha


























