അരുംകൊലകളില്‍ ദുഃഖവും നാണക്കേടും, രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ട് മരണം ഉണ്ടാവരുത്, രാജ്യത്തെ നീതി ന്യായ വ്യവസ്ഥയില്‍ വിശ്വാസം വേണം, സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെടും, പൊട്ടിത്തെറിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ആലപ്പുഴയില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ തനിക്ക് ദുഃഖവും നാണക്കേടും തോന്നുന്നുവെന്ന് പ്രതികരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിയമം ആരും കയ്യിലെടുക്കരുത് എന്നാണ് ആഗ്രഹമെന്നും രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ട് മരണം ഉണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ നീതി ന്യായ വ്യവസ്ഥയില്‍ വിശ്വാസം വേണം. സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
12 മണിക്കൂറിനിടെയാണ് ആലപ്പുഴയില്‍ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നത്. എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനും ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇരുവിഭാഗങ്ങളിലുമായി 50ഓളം പേര്‍ കസ്റ്റഡിയിലായിട്ടുണ്ടെന്ന് ഐജി ഹർഷിത അട്ടല്ലൂരി പരഞ്ഞു. ഇതിൽ ആർഎസ്എസ് പ്രവർത്തകരും എസ്ഡിപിഐ പ്രവർത്തകരും ഉണ്ട്. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും ഐജി അറിയിച്ചു.
ഇനി അക്രമം ഉണ്ടായാൽ കർശന നടപടിയെടുക്കും. പൊലീസിന്റ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്നും കനത്ത ജാഗ്രതയാണ് പൊലീസ് പുലർത്തുന്നതെന്നും ഹർഷിത അറിയിച്ചു. ‘കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. ഇരു കൊലപാതകങ്ങളുമായി ബന്ധമുണ്ടോ എന്നത് അന്വേഷിക്കുകയാണ്. പ്രത്യേക സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്. ക്രമസമാധാന ചുമതല നോക്കുന്നത് മറ്റൊരു സംഘം ആണെന്നും ഹർഷിത അട്ടല്ലൂരി വ്യക്തമാക്കി.
ഇന്നലെ രാത്രിയാണ് എസ്ഡിപിഐ നേതാവ് കൊല്ലപ്പെട്ടത്. ആലപ്പുഴ മണ്ണഞ്ചേരിയിലാണ് സംഭവം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഷാനിനെ വാഹനമുപയോഗിച്ച് ഇടിച്ച് വീഴ്ത്തിയ ശേഷമാണ് വെട്ടിയത്. ഷാനെ കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
എസ്.ഡി.പി.ഐ നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ ബിജെപി നേതാവിന് വെട്ടേറ്റത് ഇന്ന് പുലർച്ചയോടെയാണ്. പ്രഭാതസവാരിക്കായി ഇറങ്ങിയ രഞ്ജിത്തിനെ അജ്ഞാത സംഘം അടിച്ചു വീഴ്ത്തിയ ശേഷം ആവർത്തിച്ച് വെട്ടുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ സ്ഥലത്ത് നിന്നും പ്രതികൾ രക്ഷപ്പെട്ടു. വെട്ടേറ്റ രഞ്ജിത്തിനെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല.
https://www.facebook.com/Malayalivartha